മാന്നാർ: പൂജാകർമങ്ങൾക്ക് കൈക്കൂലി വാങ്ങിയ ദേവസ്വം ബോർഡ് സബ്ഗ്രൂപ്പ് ഓഫീസറെ വിജിലൻസ് പിടികൂടി.
മാന്നാർ കുട്ടംപേരൂർ കുന്നത്തൂർ ശ്രീ ദുർഗാ ദേവീക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറും ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയുമായ ശ്രീനിവാസ (52) നെയാണ് വിജിലൻസ് പിടികൂടിയത്. കുന്നത്തൂർ ശ്രീ ദുർഗാദേവി ക്ഷേത്രത്തിൽ പരാതിക്കാരൻ നടത്തിയ പൂജകൾക്ക് കൈക്കൂലിയായി 5,000 രൂപ വാങ്ങവേ വിജിലൻസ് പിടികൂടുകയായിരുന്നു.
ദേവസ്വം ബോർഡിന് കീഴിലുള്ള മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ് ഗ്രൂപ്പ് ഓഫീസറായ ശ്രീനിവാസൻ റിസീവർ ചുമതല വഹിക്കുന്ന കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗാ ദേവീക്ഷേത്രത്തിൽ മാന്നാർ സ്വദേശിയായ പരാതിക്കാരൻ വിവിധ പൂജകൾക്ക് ബുക്ക് ചെയ്യുന്നതിനായി ശ്രീനിവാസനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൂജയ്ക്കായി ചെലവാകുന്ന തുകയും ദക്ഷിണയുടെ ചെലവും വഹിക്കണമെന്ന് ശ്രീനിവാസൻ ആവശ്യപ്പെടുകയും പൂജകൾ നടത്തുന്നതിനുള്ള അനുമതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് പൂജകൾക്കായി ക്ഷേത്രത്തിൽ ഫീസിനത്തിൽ 480 രൂപ അടയ്ക്കുകയും പൂജകൾ നടത്തുകയും ചെയ്തു.
പൂജകൾക്കായി പരാതിക്കാരൻ 30,000 രൂപ ക്ഷേത്രത്തിൽ ചെലവാക്കിയിരുന്നു. തുടർന്ന് ശ്രീനിവാസൻ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് പൂജകൾ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തിന് പ്രതിഫലമായി 5,000 രൂപ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇതിൽ പ്രതികരിക്കാതിരുന്ന പരാതിക്കാരനെ ശ്രീനിവാസൻ വീണ്ടും ഫോണിൽ ബന്ധപ്പെട്ട് 5,000 രൂപ നിർബന്ധമായും തരണമെന്നും ഈ തുക തന്റെ ഗൂഗിൾ പേ അക്കൗണ്ടിലേക്ക് അയച്ചുനൽകണമെന്നും പറഞ്ഞു. എന്നാൽ പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
വിജിലൻസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന ശ്രീനിവാസൻ പരാതിക്കാരനിൽനിന്ന് 5,000 രൂപ കൈക്കൂലി വാങ്ങവേ കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
സർക്കാർ ഉദ്യോഗസ്ഥർ സേവനങ്ങൾക്കായി പൊതുജനങ്ങളിൽനിന്നു കൈക്കൂലി വാങ്ങുന്ന പ്രവണത തുടരുന്നത് വിജിലൻസ് ഗൗരവത്തോടെ കാണുന്നുവെന്നും കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ വിശദമായ വിവരങ്ങൾവിജിലൻസ് തയാറാക്കിയിട്ടുണ്ടെന്നും ഈ ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരന്തര നിരിക്ഷണത്തിലാണന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു.