മട്ടന്നൂർ: കാര ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്നു ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. കാര പേരാവൂരിലെ പൂവത്തുംകണ്ടി വിജയൻ (70) ആണ് മരിച്ചത്. കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്.
കാര പുതിയേടത്ത് മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് പ്രസാദസദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. 300 ലധികം പേരാണ് കണ്ണൂർ, തലശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടിയത്. അഞ്ച്, ആറ് തീയതികളിലായി നടന്ന ഉത്സവത്തിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
സദ്യയിലെ പച്ചടിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. ഇതിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വയറിളക്കം, പനി, തലവേദന എന്നിവയാണ് ഭക്ഷണം കഴിച്ചവരെ ബാധിച്ചത്. ഏഴിന് ഉച്ച മുതലാണ് ആളുകൾ വ്യാപകമായി ആശുപത്രികളിൽ ചികിത്സ തേടി എത്തിത്തുടങ്ങിയത്. നിരവധി പേർ ഇപ്പോഴും കണ്ണൂരിലെയും മട്ടന്നൂരിലെയും ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ശാന്തയാണ് മരിച്ച വിജയന്റെ ഭാര്യ. സഹോദരങ്ങൾ: പൂവത്തുംകണ്ടി കൗസു, കൃഷ്ണൻ, സഹജൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരം ഏഴോടെ പൊറോറ നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു.