ജക്കാർത്ത: ഇന്തോനേഷ്യയിലെ ഡുക്കോനോ അഗ്നിപർവതം പൊട്ടിത്തെറിച്ച് മൂന്നു പേരെ കാണാതായി. മലകയറ്റ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഇവർ മരണപ്പെട്ടതായി കരുതുന്നു.
ഇവരുടെ സംഘത്തിലുണ്ടായിരുന്ന 17 പേരെ രക്ഷപ്പെടുത്തി. ഹൽമഹേര ദ്വീപിൽ സ്ഥിതിചെയ്യുന്ന അഗ്നിപർവതം ഇന്നലെ രാവിലെ എട്ടുമണിയോടെ ചാരവും പുകയും പുറത്തേക്കു തള്ളുകയായിരുന്നു. ചാരം പത്തു കിലോമീറ്റർ ഉയരത്തിലെത്തി.
20 അംഗ മലകയറ്റ സംഘത്തിലെ 11 പേർ ഇന്തോനേഷ്യക്കാരും ഒന്പതു പേർ സിംഗപ്പൂർ പൗരന്മാരുമാണ്. മരിച്ചവരിൽ രണ്ടു സിംഗപ്പൂർ പൗരന്മാരും ഉൾപ്പെടുന്നതായാണു റിപ്പോർട്ട്.
2024 മുതൽ ഇവിടെ മലകയറ്റം നിരോധിച്ചിട്ടുള്ളതാണ്. പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ അഗ്നിപർവതത്തിന്റെ നാലു കിലോമീറ്റർ ചുറ്റളവ് നിരോധിത മേഖലയായി പ്രഖ്യാപിച്ചു.