കൊച്ചി: സംസ്ഥാനത്തെ വോട്ടര്‍പട്ടികയിലെ തീവ്ര പരിഷ്കരണ നടപടികള്‍ മാറ്റിവയ്ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിക്കുന്നതല്ലേ ഉചിതമെന്ന് ഹൈക്കോടതി.
തദ്ദേശതെരഞ്ഞെടുപ്പിനും വോട്ടര്‍പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കുന്നത് ഭരണസ്തംഭനമുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്.
എസ്ഐആറുമായി ബന്ധപ്പെട്ട് ഒട്ടേറെ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടെന്നും ഈ സാഹചര്യത്തില്‍ ഹര്‍ജിയില്‍ ഇന്നു വിധി പറയുമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ പറഞ്ഞു. എസ്ഐആര്‍ നടപടിയും സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
12 സംസ്ഥാനങ്ങളില്‍ വോട്ടര്‍പട്ടിക പരിഷ്കരണം നടക്കുന്നുണ്ടെങ്കിലും ഇതേ സമയത്തുതന്നെ തദ്ദേശ തെരഞ്ഞെടുപ്പ് വരുന്ന സവിശേഷ സാഹചര്യം കേരളത്തില്‍ മാത്രമാണെന്ന് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ വാദിച്ചു.
തെരഞ്ഞെടുപ്പുനടപടികള്ക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പുതുക്കുന്നതിന് 25,668 ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കും. എസ്ഐആര്‍ അടിയന്തര സ്വഭാവമുള്ളതല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം.
എന്നാല്‍ സംസ്ഥാനത്തിന്റെ ഹര്‍ജി ദുരുദ്ദേശപരമാണെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആരോപണം. നിലവില്‍ തെരഞ്ഞെടുപ്പുനടപടികളും എസ്ഐആറും സുഗമമായാണു നടക്കുന്നത്. തെരഞ്ഞെടുപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാനുമാകും. കരട് പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കേണ്ടതാണെന്നും കമ്മീഷന് കോടതിയെ അറിയിച്ചു.