നെടുമ്പാശേരി: കുന്നുകരയിൽ ഉഴുതുമറിച്ച പാടത്ത് ആവേശമായി ഫുട്ബോളും വടംവലിയും. കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി കുന്നുകര പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കുറ്റിയാൽ പാടശേഖരത്തിലാണ് ചിങ്ങ നിലാവ് 2026 എന്ന പേരിൽ കാൽപന്ത് കളിയും വടംവലിയും സംഘടിപ്പിച്ചത്.
അത്താണി - മാഞ്ഞാലി റോഡിലെ കുറ്റിയാൽ പാടശേഖരത്തിലെ റോഡരികിലും വരമ്പുകളിലുമായി മത്സരം കാണാൻ നൂറുകണക്കിനു പേരാണ് നിലയുറപ്പിച്ചത്. ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിൽ കളിക്കാർ ചെളിയിൽ പല തവണ മറിഞ്ഞു വീഴുന്നതും കാണികൾക്ക് ഹരം പകർന്നു. 20 മിനിറ്റായിരുന്നു ഫുട്ബോൾ മൽസരത്തിന്റെ ദൈർഘ്യം. നാല് ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരത്തിൽ ഒരു ടീമിൽ അഞ്ച് പേർ വീതമാണ് ഉണ്ടായിരുന്നത്.
എഫ്സി കുറ്റിയാലും പിഎസ്എ കുറ്റിപ്പുഴയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഇരു ടീമുകളും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടന്നതെങ്കിലും ആർക്കും ഗോളടിക്കാൻ കഴിയാതെ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. പിന്നീട് ടോസിട്ട് എഫ്സി കുറ്റിയാലിനെ വിജയികളായി പ്രഖ്യാപിച്ചു.
വനിതകളുടെ വടംവലി മത്സരത്തിൽ പ്രിയദർശിനി കുന്നുകര, പെൺപെരുമ അടുവാശേരി എന്നീ രണ്ട് ടീമുകളാണ് മത്സരിച്ചത്. വാശിയേറിയ മത്സരത്തിൽ ആർക്കും വിജയിക്കാൻ കഴിയാതായതോടെ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിച്ച് ഏത്തക്കുലകൾ സമ്മാനമായി നല്കി. നാല് ടീമുകൾ മത്സരിച്ച പുരുഷൻമാരുടെ വടംവലിയിൽ കുന്നുകര സ്വാശ്രയ കർഷക സമിതി വിജയികളായി. പിഎസ്എ കുറ്റിപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പഴക്കുലകൾക്ക് പുറമെ കാഷ് അവാർഡും സമ്മാനിച്ചു.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ അധ്യക്ഷയായിരുന്നു.
വൈസ് പ്രസിഡന്റ് സി.യു. ജബ്ബാർ, കൃഷി ഓഫീസർ ഡോ. നീരജ പുതിയമഠം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി സൈമൺ, നൗഫില ഫെമീർ, പഞ്ചായത്തംഗങ്ങളായ അനിൽ ആർ, രതി സാബു, കെ.സിജകുമാർ, സീന സന്തോഷ്, അനിൽ ജി, ഷക്കീല ഗോപി,, മായബാബു, ഷീന ജേക്കബ്, രുദ്രാക്ഷി മാധവൻ, ലിജി ജോസ്, പ്രീതി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.