മാറനല്ലൂർ: നെയ്യാർ അരുവിക്കര കുടിവെള്ള പദ്ധതി എവിടെയെന്നു ചോദിക്കുകയാണു നാട്ടുകാർ. ജനങ്ങൾ ഏറെ ഗുണകരമാകുമായിരുന്ന പദ്ധതിയാണ് ഏതാണ്ട് ഫയലിലുറങ്ങുന്ന മട്ടിലായത്.
നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാണ് നെയ്യാർ അരുവിക്കരയിൽ നേരത്തെ യുഡിഎഫ് സർക്കാർ പദ്ധതി തയാറാക്കിയത്. പിന്നെ എൽഡിഎഫ് സർക്കാർ വന്നതോടെ പദ്ധതി നടക്കാതെനടക്കാതെയായി. നെയ്യാർ കടന്നുപോകുന്ന പുന്നാവൂരിൽ അരുവിക്കര ഡാമിൽ നിന്നും വെള്ളം എത്തിക്കാനായിരുന്നു പദ്ധതി. അതായത് നഗരത്തിന് സ്ഥിരമായി വെള്ളം എത്തിക്കുന്ന ഒന്ന്. ഒരു ദിവസം 60 മുതൽ 70 മില്യൺ ലിറ്റർ (എംഎൽഡി) ലഭിക്കാവുന്ന തരത്തിൽ മേജർ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനായിരുന്നു ലക്ഷ്യം.
നിലവിൽ പേപ്പാറ ഡാമിൽ വെള്ളം കുറഞ്ഞാൽ അതു കുടിവെള്ള വിതരണത്തെ സാരമായി ബാധിക്കും. അതിനാൽ സ്ഥിരമായ സംവിധാനത്തെക്കുറിച്ചാണ് വാട്ടർ അഥോറിറ്റി തയാറെടുത്തത്. മാറനല്ലൂർ അരുവിക്കരയിൽ 100 എംഎൽഡി പ്ലാന്റ് സ്ഥാപിച്ച് വെള്ളമെത്തിക്കാനാണ് പരിപാടി. 70 എംഎൽഡി വെള്ളം നഗരത്തിനും ബാക്കിയുള്ളവ സമീപ പ്രദേശങ്ങളിലും ലഭ്യമാക്കും. ഇതാകുമ്പോൾ നഗരത്തിൽ കുടിവെള്ളക്ഷാമം ഇല്ലാതാകും. ഇവിടെനിന്നും സിറ്റിയിൽ എത്താൻ 12 കി മീറ്റർ ദൂരമേയുള്ളൂ എന്നതും പദ്ധതിയ്ക്ക് ഗുണകരമാകുമെന്നു വാട്ടർ അഥോറിറ്റി കണ്ടെത്തിയിരുന്നു. എന്നാൽ ആ പദ്ധതിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
1976 ലാണ് നെയ്യാറിലെ വെള്ളം നഗരത്തിലെത്തിക്കാൻ പദ്ധതി ചിട്ടപ്പെടുത്തിയത്. അന്ന് അരുവിക്കര നിന്നായിരുന്നു വെള്ളമെത്തിച്ചിരുന്നതെങ്കിലും പേപ്പറ അണക്കെട്ട് വന്നിരുന്നില്ല. കോട്ടൂർ ബണ്ട് എന്നാണ് ഈ പദ്ധതിക്കു പേരിട്ടിരുന്നത്. ഇവിടെ വൈദ്യുതി ഇല്ലായിരുന്നതിനാൽ മണ്ണെണ്ണ കൊണ്ടുള്ള ജനറേറ്റർ സ്ഥാപിച്ചായിരുന്നു വെള്ളം പന്പു ചെയ്തിരുന്നത്. കാപ്പുകാട്ടിൽ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റർ ദൂരം 700 എംഎം പൈപ്പിട്ട് വെള്ളം അതിലൂടെ കുമ്പിൾമൂട് തോട്ടിൽ എത്തിച്ച് അവിടെ നിന്നും വെള്ളം തോട് അവസാനിക്കുന്ന കരമനയാറ്റിന്റെ അണയിലക്കടവിൽ എത്തിച്ച് അരുവിക്കരയിൽ കൊണ്ടുചെല്ലുന്നതായിരുന്നു പദ്ധതി. വനത്തിലൂടെ വെറും ഒരു കിലോമീറ്റർ മാത്രമേ പൈപ്പ് കടന്നുപോയിരുന്നുള്ളൂ. യുദ്ധകാലാടിസ്ഥാനത്തിൽനടന്ന പണി രണ്ടുനാൾകൊണ്ടു പൂർത്തീകരിച്ചു വിജയകരമായി വെള്ളം അരുവിക്കരയിൽ എത്തിച്ചിരുന്ന കോട്ടൂർബണ്ട് പദ്ധതി ഏറെ നാൾ നിലനിന്നു. എന്നാൽ പേപ്പാറ അണക്കെട്ട് വന്നതോടെ കരമനയാറ്റിലെ വെള്ളം ശേഖരിക്കാൻ സംവിധാനം ഒരുങ്ങിയതോടെ ഈ പദ്ധതിയും നിലച്ചു. എന്നാൽ പേപ്പാറയ്ക്ക് ബദലായി നിർമിക്കാനുദേശിച്ച പദ്ധതിയാണ് നടക്കാതെയായത്.
നഗരത്തിനും മാറനല്ലൂർ ഉൾപ്പടെയുള്ള പഞ്ചായത്തുകൾക്കും ഗുണകരമാകുന്ന പദ്ധതി ഉടൻ നടപ്പിലാക്കണം. ഈ പദ്ധതിക്ക് വീഴ്ചയുണ്ടായി, അത് മാറ്റണം. പുതിയ സർക്കാർ ഇത് നടപ്പിലാക്കണം. പഞ്ചായത്തും ഇക്കാര്യത്തിൽ നാട്ടുകാർക്ക് ഒപ്പമുണ്ട്.
അജി മേലാരിയോട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മാറനല്ലൂർ
നാടിന്റെ വികാരമാണ് ഈ പദ്ധതി. നിറഞ്ഞ് ഒഴുകുന്ന നെയ്യാറിലെ ഈ ഭാഗത്ത് പദ്ധതി വന്നാൽ അത് ഈ പ്രദേശത്തിനും തിരുവനന്ത പുരം നഗരത്തിനും ഗുണകരമാകും. കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഈ ഗ്രാമത്തിന് അത് ഉണർവാകും.
ഹരൻ പൂന്നാവൂർ, കവി, സാംസ്കാരിക പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ
നാട്ടുകാരുടെ വികാരമാണ് ഈ കുടിവെള്ള പദ്ധതി. ഇത് നടപ്പിലാക്കാൻ പുതിയ സർക്കാർ ശ്രമിക്കണം.
ജോൺ സി.ദാസ്, മനുഷ്യാവകാശ പ്രവർത്തകൻ, നെയ്യാർ സാംസ്കാരിക വേദി ചെയർമാൻ