ടെഹ്റാൻ: വരൾച്ച രൂക്ഷമായതിനെത്തുടർന്ന് ജനങ്ങൾ ജലോപയോഗം പരിമിതപ്പെടുത്തണം എന്നഭ്യർഥിച്ച് ഇറേനിയൻ സർക്കാർ.
ഉടൻ മഴ പെയ്തില്ലെങ്കിൽ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളത്തിനു റേഷൻ ഏർപ്പെടുത്തേണ്ടിവരുമെന്ന് പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ മുന്നറിയിപ്പു നല്കി. റേഷൻ ഏർപ്പെടുത്തിയാലും പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സീസണിൽ മഴ കുറഞ്ഞതാണു ജലദൗർലഭ്യത്തിനു കാരണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മഴയിൽ 92 ശതമാനം കുറവാണുണ്ടായത്. പ്രധാന ജലസംഭരണികൾ വരണ്ടുതുടങ്ങി. ടെഹ്റാനിലേക്കു ജലം എടുക്കുന്ന ലാറ്റിയൻ അണക്കെട്ടിൽ പത്തു ശതമാനം വെള്ളമേ അവശേഷിക്കുന്നുള്ളൂ.
അടുത്ത പത്തു ദിവസത്തിനുള്ളിൽ മഴ ഉണ്ടാവില്ലെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ പറഞ്ഞത്.