സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ ഗൂഗിളിന്റെ 'ജെമിനി' എഐ ഏജന്റ് അനുമതിയില്ലാതെ യഥാർഥ കമ്പനികളുടെ മൂന്ന് വെബ്സൈറ്റുകളിൽ കടന്നുകയറി. എഐ സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ചും സ്വയംഭരണ ശേഷിയെക്കുറിച്ചും വലിയ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഈ സംഭവം.
'ഇറെഗുലർ' എന്ന സ്വതന്ത്ര സൈബർ സുരക്ഷാ വിലയിരുത്തൽ ഏജൻസി നടത്തിയ പരിശോധനയ്ക്കിടെ മേയ് മാസത്തിലാണ് സംഭവം നടന്നത്. സങ്കൽപ്പികമായി ഉണ്ടാക്കിയ ഒരു കമ്പനിയുടെ സിസ്റ്റം ഹാക്ക് ചെയ്യാനാണ് ജെമിനിക്ക് നിർദ്ദേശം നൽകിയിരുന്നത്.
എന്നാൽ, പൊതു ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചും ലോഗിൻ വിവരങ്ങൾ ഊഹിച്ചെടുത്തും ജെമിനി യഥാർഥ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകളിലേക്ക് കടന്നുകയറുകയായിരുന്നു. താൻ ലോഗിൻ ചെയ്തത് യഥാർഥ കമ്പനികളിലാണെന്ന് തിരിച്ചറിഞ്ഞതോടെ ജെമിനി സ്വയം പ്രവർത്തനം നിർത്തിവെച്ചു.
പബ്ലിക് റെപ്പോസിറ്ററികളിൽ നിന്ന് കണ്ടെത്തിയ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചും, പാസ്വേഡുകൾ ആവർത്തിച്ച് ഊഹിച്ചു നോക്കിയുമാണ് ജെമിനി സുരക്ഷിത സിസ്റ്റങ്ങളിലേക്ക് പ്രവേശനം നേടിയത്.
സംഭവത്തിന് ശേഷം ബാധിക്കപ്പെട്ട കമ്പനികളെ വിവരമറിയിക്കുകയും ഭാവിയിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ പരിശീലന രീതികളിൽ മാറ്റം വരുത്തുകയും ചെയ്തതായി ഗൂഗിൾ സെക്യൂരിറ്റി എൻജിനീയറിങ് വൈസ് പ്രസിഡന്റ് ഹെതർ അഡ്കിൻസ് അറിയിച്ചു.
ജെമിനിക്ക് പുറമെ മെറ്റാ, ആന്ത്രോപിക്, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളുടെ എഐ മോഡലുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഇറെഗുലർ വ്യക്തമാക്കി.
എഐ സംവിധാനങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികാരവും ഇന്റർനെറ്റ് പ്രവേശനവും ലഭിക്കുന്ന പശ്ചാത്തലത്തിൽ, ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ആവശ്യം ഐടി ലോകത്ത് ശക്തമാകുകയാണ്.