മൂന്നു മാസത്തിലേറെ നീണ്ട പശ്ചിമേഷ്യൻ സംഘർഷത്തിന് അയവ് വരുത്തിക്കൊണ്ട് യുഎസും ഇറാനും സമാധാന കരാറിലെത്തി. ഇതേത്തുടർന്ന് നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ പുനർമൂല്യനിർണയം ചെയ്യുകയാണ്. ക്രൂഡ് ഓയിൽ വിതരണം മെച്ചപ്പെടുമെന്ന പ്രതീക്ഷയും കുറഞ്ഞ ഉൗർജ വിലയും ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന സന്പദ്വ്യവസ്ഥകളുടെ ഭാവിസാധ്യതകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
സ്വർണം, വെള്ളി തുടങ്ങിയ പരന്പരാഗത സുരക്ഷിത നിക്ഷേപങ്ങളിൽ തന്നെ തുടരണോ, അതോ മെച്ചപ്പെടുന്ന സാന്പത്തിക സാഹചര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഓഹരി വിപണിയിലേക്ക് മൂലധനം മാറ്റണോ എന്ന് നിക്ഷേപകർ ആലോചിക്കുകയാണ്.
പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് അയവ് വന്നതിനെത്തുടർന്ന് ഈ മാസം സ്വർണം, വെള്ളി വിലകളിൽ വൻ ഇടിവ് രേഖപ്പെടുത്തി. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എംസിഎക്സ്) കണക്കുകൾ പ്രകാരം ജൂണ്‍ ഒന്നിലെ 1,54,9008 രൂപയിൽനിന്ന് ജൂണ്‍ 19 ആയപ്പോഴേക്കും സ്വർണ വില 10 ഗ്രാമിന് 10070 രൂപ (6.50%) കുറഞ്ഞ് 1,44,938 രൂപയായി താഴേക്കു പതിച്ചു. ഇതേ കാലയളവിൽ വെള്ളി വിലയിൽ കിലോഗ്രാമിന് 30448 രൂപയുടെ (11.56%) ഇടിവുണ്ടായി. ജൂണ്‍ ഒന്നിലെ 2,63,458 രൂപയിൽനിന്നും ജൂണ്‍ 19ന് 2,33,010 രൂപയിലെത്തി.
ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഒന്നരവർഷമായി സ്വർണത്തിലും വെള്ളിയിലും ഉണ്ടായ റിക്കാർഡ് വിലക്കയറ്റത്തിൽ ആകൃഷ്ടരായി നിക്ഷേപം നടത്തിയ പലരും ഇപ്പോൾ നഷ്ടം സഹിച്ചു പുറത്തുപോകണോ അതോ വില തിരിച്ചുകയറുന്നതുവരെ കാത്തിരുന്ന് ലാഭമെടുക്കണോ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ്.
►ചാഞ്ചാട്ടമുണ്ടാകുമെങ്കിലും സ്വർണം സുരക്ഷിതം
സ്വർണത്തിന്റെ മുന്നേറ്റത്തിനു വേഗത കുറഞ്ഞേക്കാം, എങ്കിലും ആസ്തി സുരക്ഷിതമാക്കാൻ അത് ഇപ്പോഴും പ്രധാനമാണ്. 2025-ലും 2026-ന്റെ തുടക്കത്തിലും ഉണ്ടായ ഭൗമരാഷ്ട്രീയ അനിശ്ചിതാവസ്ഥയിൽ നിന്ന് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ഒന്നാണ് സ്വർണം. വർധിച്ചുവരുന്ന ആഗോള സംഘർഷങ്ങളും, നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകളും സാന്പത്തിക അനിശ്ചിതാവസ്ഥയും നിക്ഷേപകരെ പരന്പരാഗത സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആകർഷിച്ചു.
സ്വർണവില ഉയർന്നുകൊണ്ടിരുന്നപ്പോൾ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതൽ പണം വകയിരുത്തി. സ്വർണവില ഏറ്റവും ഉയർന്ന നിലയിലായിരുന്ന 2026 ജനുവരിയിൽ, സ്വർണ ഇടിഎഫുകൾ (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്) 24,040 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന നിക്ഷേപം രേഖപ്പെടുത്തി. ചരിത്രത്തിലാദ്യമായി ഇത് ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളെ മറികടന്നു. നിക്ഷേപകർ സമീപകാലത്തെ മികച്ച പ്രകടനം ഭാവിയിലും തുടരുമെന്ന് അനുമാനിക്കുകയായിരുന്നു. എന്നാൽ, ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുകയും സ്വർണവില മിതപ്പെടുകയും ചെയ്തതോടെ, നിക്ഷേപകരുടെ താത്പര്യം കുറയാൻ തുടങ്ങിയിട്ടുണ്ട്. 2026 മേയ് മാസത്തിൽ സ്വർണ ഇടിഎഫുകളിൽ നിന്ന് 725 കോടി രൂപയുടെ പിൻവലിക്കൽ രേഖപ്പെടുത്തി, കഴിഞ്ഞ 13 മാസത്തിനിടയിലെ ആദ്യത്തെ പ്രതിമാസ നിക്ഷേപ ചേർച്ചയാണിത്.
ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുന്നത് സാധാരണയായി സുരക്ഷിത നിക്ഷേപങ്ങൾക്കുള്ള ഡിമാൻഡ് കുറയ്ക്കാറുണ്ടെങ്കിലും, വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ തന്ത്രപരമായ കരുതൽ ശേഖരം വൈവിധ്യവത്കരണം, പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷകൾ എന്നിവ സ്വർണത്തിന് തുടർന്നും പിന്തുണ നൽകുന്നുണ്ടെന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
സമീപകാലത്തെ വിലയിലെ ചലനങ്ങൾ സൂചിപ്പിക്കുന്നത്, നിക്ഷേപകർ സ്വർണത്തെ ഒരു താത്കാലിക പ്രതിസന്ധി ഘട്ടത്തിലെ ആസ്തിയായി മാത്രമല്ല, മറിച്ച് തങ്ങളുടെ മൊത്തം നിക്ഷേപത്തെ ദീർഘകാലത്തേക്ക് സംരക്ഷിച്ചു നിർത്തുന്ന ഒരു സുരക്ഷിത കവച (പോർട്ട്ഫോളിയോ ഹെഡ്ജ്) മായിക്കൂടിയാണ് കാണുന്നത്.
വിപണിയിലെ ഹ്രസ്വകാല ചലനങ്ങൾ കണക്കിലെടുക്കാതെ നിക്ഷേപകർ വിലയേറിയ ലോഹങ്ങളിൽ തന്ത്രപരമായ ഒരു വിഹിതം നിലനിർത്തണം എന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
►വെള്ളി തുടർന്നും ആകർഷകമായേക്കും
2025-ൽ സ്വർണത്തെപ്പോലെ തന്നെ വെള്ളിയും വലിയ മുന്നേറ്റം കാഴ്ചവച്ചിരുന്നു. കഴിഞ്ഞ വർഷം വെള്ളിയും സ്വർണം സഞ്ചരിച്ച പാത തന്നെയാണ് പിന്തുടർന്നത്. ആ വർഷം വിലയിൽ ഏകദേശം 150% വർധന രേഖപ്പെടുത്തി. റിട്ടേണ്‍ വേഗത്തിലായതോടെ നിക്ഷേപകർ സിൽവർ ഇടിഎഫുകളിലേക്ക് പണം ഒഴുക്കി, 2026 ജനുവരിയിൽ മാത്രം 9,463 കോടി രൂപയാണ് ഇതിലേക്ക് എത്തിയത്. പിന്നീട് വിലയിൽ തിരുത്തലുകൾ വരികയും വിപണിയുടെ വേഗത കുറയുകയും ചെയ്തതോടെ നിക്ഷേപകരുടെ താത്പര്യവും കുറയാൻ തുടങ്ങി.
വെള്ളിയുടെ നിക്ഷേപ സാധ്യതകൾ സ്വർണത്തിൽനിന്ന് വ്യത്യസ്തമാണ്. സ്വർണം പ്രധാനമായും ഒരു സുരക്ഷിത നിക്ഷേപമായി പ്രവർത്തിക്കുന്പോൾ, വെള്ളിക്ക് നിക്ഷേപ ഡിമാൻഡും ഒപ്പം വ്യവസായ മേഖലകളിൽ നിന്നുള്ള ഉപയോഗവും ഒരേപോലെ ഗുണം ചെയ്യുന്നു.
ഈ ഇരട്ട സ്വഭാവം ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മാറുന്പോൾ വെള്ളിയെ നിക്ഷേപകർക്ക് ആകർഷകമാക്കാൻ സഹായിക്കും. വെള്ളി മറ്റ് ആസ്തികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചേക്കാമെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ആഗോള സാന്പത്തിക വളർച്ച മെച്ചപ്പെടുകയാണെങ്കിൽ നിർമാണം, പുനരുപയോഗ ഉൗർജം, ഇലക്ട്രോണിക്സ്, മറ്റ് വ്യവസായ മേഖലകൾ എന്നിവയിൽ നിന്നുള്ള ഡിമാൻഡ് വെള്ളിയുടെ വിലയെ പിന്തുണയ്ക്കും.
അതേസമയം, സ്വർണത്തേക്കാൾ വളരെ കൂടുതൽ അസ്ഥിരതയുള്ളതാണ് വെള്ളി എന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
►ഓഹരിവിപണി മികച്ച പ്രകടനം കാഴ്ചവച്ചേക്കും
ഭൗമരാഷ്ട്രീയ ആശങ്കകൾ കുറയുന്നതോടെ ഓഹരിവിപണി കൂടുതൽ മികച്ച പ്രകടനം നടത്താൻ സാധ്യതയുണ്ടെന്ന് ഭൂരിഭാഗം വിദഗ്ധരും സമ്മതിക്കുന്നു.
കുറഞ്ഞ ക്രൂഡ് ഓയിൽ വില നാണയപ്പെരുപ്പത്തിന്റെ സമ്മർദം കുറയ്ക്കുകയും കോർപറേറ്റ് ലാഭക്ഷമത മെച്ചപ്പെടുത്തുകയും ഉപഭോക്തൃ ചെലവഴിക്കലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു, കൂടാതെ പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഓഹരി വിപണിക്ക് കൂടുതൽ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
മെച്ചപ്പെടുന്ന സാന്പത്തിക സാഹചര്യങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ആഭ്യന്തര ഉപഭോഗം, ബാങ്കിംഗ്, വ്യവസായം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിലേക്ക് നിക്ഷേപകർക്ക് വിഹിതം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം.
സമീപകാലത്തെ ഫണ്ട് ഒഴുക്കിന്റെ പ്രവണതകൾ നിക്ഷേപകരുടെ താല്പര്യങ്ങളിൽ വന്ന മാറ്റം ഇതിനകംതന്നെ സൂചിപ്പിക്കുന്നുണ്ട്. വളർച്ചാ ആസ്തികളിലേക്ക് പണം തിരികെ വരാൻ തുടങ്ങിയിരിക്കുന്നു. മേയ് മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്ക് 22,908 കോടി രൂപയുടെ അറ്റ നിക്ഷേപം എത്തി, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 20 % കൂടുതലാണ്.
ഇന്ത്യൻ ഓഹരികളുടെ മൂല്യനിർണയങ്ങളിൽ തിരുത്തലുകൾ ഉണ്ടായതിനാൽ, കഴിഞ്ഞ ഒരു വർഷമായി മോശം റിട്ടേണ്‍ നൽകിയിട്ടും വിപണിയിലേക്ക് പ്രവേശിക്കാൻ നിക്ഷേപകർ കാത്തിരിക്കുകയായിരുന്നു. കാരണം ഇക്വിറ്റി ഇപ്പോഴും ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സന്പത്ത് സൃഷ്ടിക്കാനുള്ള മാർഗമായി തന്നെയാണ് കാണപ്പെടുന്നതെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
►നിക്ഷേപകർ ചെയ്യേണ്ടത്
ഭൗരാഷ്ട്രീയ ആശങ്കകൾ കുറയുന്നതിനനുസരിച്ച് നിങ്ങൾക്ക് സ്വർണം, വെള്ളി എന്നിവയിൽ നിന്ന് ഇക്വിറ്റികളിലേക്ക് നിക്ഷേപം മാറ്റാമെങ്കിലും, സമീപകാലത്തെ മികച്ച പ്രകടനം മാത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒരു പ്രത്യേക സമയത്ത് ഏത് ആസ്തിയാണോ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകുന്നത്, അതിലേക്ക് നിക്ഷേപകർ കൂട്ടമായി പോകുന്ന പ്രവണതയുണ്ട്. ഏറ്റവും കൂടുതൽ മുന്നേറ്റം കാണിക്കുന്ന ആസ്തികളിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെടാറുണ്ട്. എന്നാൽ 1990 മുതലുള്ള 10 വർഷത്തെ റോളിംഗ് പിരീഡുകളിലെ ദീർഘകാല ഡാറ്റ പരിശോധിച്ചാൽ, ഇക്വിറ്റി തന്നെയാണ് ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും വലിയ സന്പത്ത് സൃഷ്ടിക്കുന്നത് എന്ന് കാണാം.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുന്പോൾ ഇക്വിറ്റികൾക്ക് മുൻഗണന നൽകാം എന്ന കാര്യത്തിൽ വിദഗ്ധർക്കിടയിൽ പൊതുവായ യോജിപ്പുണ്ട്. സ്വർണം ഒരു പോർട്ട്ഫോളിയോ ഹെഡ്ജ് ആയും സന്പത്ത് സംരക്ഷണ മാർഗമായും തുടർന്നും പ്രവർത്തിക്കും, അതേസമയം വെള്ളിക്ക് വ്യവസായ മേഖലയിൽ നിന്നുള്ള ഡിമാൻഡ് ഗുണം ചെയ്യുമെങ്കിലും അത് താരതമ്യേന അസ്ഥിരമായ ഒരു ആസ്തിയായി തുടരും.
അവസാനപാദത്തിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ക്രമേണ ഉയരുമെന്നും യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന ഏറ്റവും ഉയർന്ന നിരക്കുകളിലേക്ക് എങ്കിലും ഇവ വീണ്ടുമെത്തുമെന്ന് പ്രതീക്ഷിക്കുന്ന വിപണി വിദഗ്ധരുമുണ്ട്.
ദീർഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, സമീപകാലത്തെ താതകാലിക പ്രകടനങ്ങൾക്ക് പിന്നാലെ പോകാതെ, അച്ചടക്കത്തോടെ വിവിധ നിക്ഷേപവിഭാഗങ്ങളിലേക്ക് പണം വിഭജനം പിന്തുടരുന്നതാണ് ഏറ്റവും അനുയോജ്യമായ തന്ത്രം.