തൃശൂർ: നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊതുജനങ്ങൾക്കും ഗതാഗതത്തിനും ഭീഷണിയാകുന്ന വിധം കെട്ടിടങ്ങളിലും പോസ്റ്റുകളിലും അലക്ഷ്യമായി കിടക്കുന്ന കേബിളുകൾക്കെതിരേ കോർപറേഷൻ നടപടി ശക്തമാക്കുന്നു. ദീപിക വാർത്തയെത്തുടർന്നാണു നടപടി. മുൻപ് പലതവണ യോഗംവിളിച്ച് കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടും മാനദണ്ഡങ്ങൾ പാലിക്കാത്ത കേബിൾ കന്പനികൾക്കെതിരേ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി മേയർ എ. പ്രസാദ് അറിയിച്ചു.
ആവശ്യം കഴിഞ്ഞ കേബിളുകൾ മുറിച്ചുമാറ്റണമെന്നും നിലവിലുള്ളവ താഴേക്കു തൂങ്ങിക്കിടക്കാത്ത രീതിയിലും അലക്ഷ്യമായി പോസ്റ്റിൽ കെട്ടിവയ്ക്കുന്നതും ഒഴിവാക്കി കൃത്യമായി ടാഗ് ചെയ്യണമെന്നും കന്പനികൾക്കു നേരത്തെ കർശനനിർദേശം നൽകിയിരുന്നതാണ്. എന്നാൽ പലയിടത്തും കേബിളുകൾ യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ താഴ്ന്നുകിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇനി അറിയിപ്പ് ഉണ്ടാകില്ലെന്നും നിയമലംഘനം തുടരുന്ന കന്പനികളുടെ കേബിളുകൾ കോർപറേഷന്റെ നേതൃത്വത്തിൽ അടിയന്തരമായി മുറിച്ചുമാറ്റുമെന്നും പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
വീണ്ടും കത്രികയെടുക്കേണ്ടി വരുമോ; തൃശൂരിൽ കാൽനടയാത്രക്കാർക്ക് കേബിൾകെണി’ എന്ന തലക്കെട്ടിൽ ഇന്നലെയാണ് ദീപിക വാർത്ത പ്രസദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി മേയർ ഇക്കാര്യം വ്യക്തമാക്കിയത്.