ന്യു ഡൽഹി : എയർ ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കാംബെൽ വിൽസൺ രാജിവച്ചു. പുതിയ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അദേഹം പദവിയിൽ തുടരുമെന്നും കമ്പനി അറിയിച്ചു. 2027 ജൂലൈയിൽ അദേഹത്തിന്‍റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പിന്മാറ്റം. കഴിഞ്ഞ ആഴ്ച നടന്ന ബോർഡ് യോഗത്തിൽ അദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചതായും പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.
2025 ജൂണിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെത്തുടർന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള ആവർത്തിച്ചുള്ള സംഭവങ്ങളെത്തുടർന്നും അദ്ദേഹത്തിന്‍റെ രാജിയെക്കുറിച്ച് നേരത്തെ തന്നെ ചർച്ചകൾ നടന്നിരുന്നു. പീറ്റർ എൽബെഴ്സ് രാജിവെച്ചതിനുശേഷം ഇൻഡിഗോ സിഇഒ ആയി വില്ലി വാൽഷ് നിയമിതനായതിന് പിന്നാലെയാണ് വിൽസന്‍റെ പടിയിറക്കം.
സിംഗപ്പൂർ എയർലൈൻസിന്‍റെ സബ്സിഡിയറിയായ സ്കൂട്ടിൽ നിന്നാണ് വിൽസൺ 2022ൽ എയർ ഇന്ത്യയിലെത്തിയത്.ടാറ്റയുടെ വിഹാൻ.എഐ എന്ന പഞ്ചവത്സര പദ്ധതിയിലൂടെ എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക എന്നതായിരുന്നു വിൽസന്‍റെ പ്രധാന ലക്ഷ്യം.
മധ്യേഷ്യയിലെ സംഘർഷങ്ങളും പാകിസ്ഥാൻ വ്യോമപാതയിലെ നിയന്ത്രണങ്ങളും കാരണം വിമാനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിച്ചു. ഉയർന്ന വ്യോമയാന ഇന്ധന വിലയും ലാഭക്ഷമതയെ ബാധിച്ചിട്ടുണ്ട്. 2026 സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഏകദേശം 20,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.