റായ്പുർ: ഛത്തീസ്ഗഡിൽ വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ. യുപി അസംഗഢ് സ്വദേശി വിപുൽ യാദവ് (39) ആണ് മരിച്ചത്.
നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഛത്തീസ്ഗഡിലാണ് താമസിച്ചുകൊണ്ടിരുന്നത്. ഇദ്ദേഹത്തിന്‍റെ വീട്ടിലെ ജോലിക്കാരാണ് ആദ്യം മരണവിവരം അറിഞ്ഞത്.
സംഭവം നടക്കുന്പോൾ വിപുലിന്‍റെ ഒമ്പതും ഏഴും വയസുള്ള മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ബംഗളൂരുവിൽ എൻജിനിയറായ ഇദ്ദേഹത്തിന്‍റെ ഭാര്യ ജോലി ആവശ്യങ്ങൾക്കായി ഡൽഹിയിൽ പോയിരിക്കുകയായിരുന്നു.
അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താനായില്ല. വിവരം ലഭിച്ച ഉടൻ തന്നെ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിപുലിന്‍റെ ഭാര്യ മുമ്പ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്നുവെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.
ദമ്പതികൾക്കിടയിലുള്ള തർക്കങ്ങളാകാം അദ്ദേഹത്തെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.