Kerala
തൃശൂർ: റിയാലിറ്റി ഷോയുടെ വെള്ളിവെളിച്ചത്തിൽനിന്ന് കലോത്സവത്തിന്റെ ലളിതഗാനവേദിയിലേക്കെത്തുമ്പോഴും ഷിൻസി ഷിജുവിനു വിജയതാളം. ഹയർസെക്കൻഡറി വിഭാഗം ലളിതഗാനത്തിലാണ് എറണാകുളം കടവൂർ ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി എ ഗ്രേഡ് തിളക്കം മൂന്നാംവർഷവും നിലനിർത്തിയത്.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു ലളിതഗാനവേദിയിലേക്കുള്ള മടങ്ങിവരവ്. കഴിഞ്ഞ വർഷം കവിതാലാപനത്തിലും എ ഗ്രേഡ് നേടി.
വിവിധ സ്റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സജീവമായ ഈ കൊച്ചുഗായികയെ സംഗീതത്തിന്റെ വഴികളിൽ നയിക്കുന്നത് ഗുരു കോതമംഗലം ആർഎൽവി ബാബുരാജാണ്. കടവൂർ ഷിജു വി. ചാക്കോയുടെയും ജാൻസിയുടെയും മകളാണ്.
Leader Page
പിഎം ശ്രീ പദ്ധതി കേരളം നടപ്പാക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നടത്തിയ പ്രഖ്യാപനത്തെ ചൊല്ലി ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ ഉണ്ടാക്കിയ വിവാദം കെട്ടടങ്ങി. സമവായപ്രകാരം പദ്ധതി നടപ്പാക്കുന്നത് മരവിപ്പിക്കാനും പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കാനും ഒക്ടോബർ 29 ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉപസമിതിയിൽ സിപിഎമ്മിനും സിപിഐക്കും രണ്ടു പ്രതിനിധികൾ വീതവും കേരള കോണ്ഗ്രസിനും ജനതാ പാർട്ടിക്കും എൻസിപിക്കും ഓരോ പ്രതിനിധി വീതവുമാണുള്ളത്. ഫലത്തിൽ ഏഴംഗ സമിതിയിൽ അഞ്ചു സിപിഎമ്മുകാരും രണ്ട് സിപിഐക്കാരുമാണ്.
ഈ സമവായത്തിലൂടെ പിണറായി തോറ്റെന്നും സിപിഐ ജയിച്ചെന്നും പറയുന്നത് ശരിയാണോ? പദ്ധതി മരവിപ്പിച്ചു എന്ന് പറയുന്നതുപോലും ശരിയാണോ? അതിന് കേന്ദ്രം സമ്മതിച്ചില്ലെങ്കിലോ? പദ്ധതി നടപ്പാക്കരുതെന്നു ഉപസമിതി തീരുമാനിക്കുമോ? പുതിയ ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ 10,000 കോടിയുടെ അധികബാധ്യതയാണ് പിണറായി സർക്കാർ അന്ന് ഏറ്റെടുത്തത്. അപ്പോൾ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന 1500 കോടി രൂപ വെറുതെ കളയാൻ സർക്കാരിനാകുമോ? മൂന്നാംമൂഴം കണ്ട് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നടപ്പാക്കാതിരിക്കാനാകുമോ? ഇന്നത്തെ ബഹളം തീരുന്നതോടെ പദ്ധതി നടപ്പാകും. ജയം ബിനോയി വിശ്വത്തിനും പറന്പ് പിണറായി വിജയനുമാകും.
നാടിനു നല്ലത് ഏത്?
രാജ്യത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 27,360 കോടി രൂപയുടെ വിദ്യാഭ്യാസ നവീകരണ പദ്ധതിയാണ് പിഎം ശ്രീ സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ. നിബന്ധനകൾ വച്ച് പദ്ധതി നടപ്പാക്കിക്കാൻ ശ്രമിക്കുന്നതുകൊണ്ട് പിഎം ശ്രീ പദ്ധതിയിൽ എന്തോ ഗൂഢലക്ഷ്യങ്ങൾ ഉണ്ട് എന്ന് ആരും ചിന്തിച്ചുപോകും. എന്നാലും തമിഴ്നാടും ബംഗാളും ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കി.
ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള രാഷ്ട്രീയമായ എതിർപ്പു മൂലം കേരളത്തിലെ വിദ്യാർഥികൾക്ക് ലഭിക്കേണ്ട 1500 കോടിരൂപയുടെ കേന്ദ്രസഹായം പാഴാക്കേണ്ടതുണ്ടോ? ഈ ചോദ്യം ശരിയാണെങ്കിലും വിദ്യാർഥികൾക്ക് ഗുണകരമെങ്കിൽ എന്തുകൊണ്ട് ഇത്രകാലം പദ്ധതി നടപ്പാക്കിയില്ല എന്നതിനും, അതിനെതിരേ എന്തിന് പ്രചാരണം നടത്തി എന്ന ചോദ്യത്തിനും സാമാന്യബുദ്ധിക്ക് ഗ്രഹിക്കാവുന്ന ഉത്തരംകൂടി പറയാൻ മന്ത്രി ബാധ്യസ്ഥനല്ലേ?
കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന് രണ്ട് ഭാഗങ്ങളുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി തന്നെ വിശദീകരിച്ചിട്ടുണ്ട്. ഒന്ന് സാങ്കേതികമായ ഉള്ളടക്കം. രണ്ട് രാഷ്ട്രീയമായ ഉള്ളടക്കം. 1986ലെ ദേശീയ വിദ്യാഭ്യാസനയത്തിനും ഉണ്ടായിരുന്നു ഈ രണ്ടു ഭാഗങ്ങൾ. ഇതിൽ രാഷ്ട്രീയ ഉള്ളടക്കമാണ് വിവാദ വിഷയം. സ്കൂളുകളിലെ പ്രവേശന പ്രായം, മൂല്യനിർണയ രീതി, അധ്യാപക യോഗ്യത, നാലു വർഷത്തെ സംയോജിത അധ്യാപക പരിശീലന കോഴ്സ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളിൽ തർക്കിക്കേണ്ട കാര്യമില്ല. നവോദയ സ്കുളുകൾ പോലെ ഓരോ ബ്ലോക്കിലും രണ്ട് മാതൃകാ വിദ്യാലയങ്ങളും പാഠ്യരീതിയും വരുന്നത് കുട്ടികൾക്കും അധ്യാപകർക്കും എത്രയോ നല്ലതാണ്. പറയുന്നത് ബിജെപിക്കാരായതുകൊണ്ട് എതിർക്കണം എന്ന് പറയുന്നത് വരട്ട് തത്വവാദമാണ്. വികസനവിരുദ്ധമാണ്.
വരട്ടു തത്വവാദങ്ങളും പിണറായിയും
കമ്യൂണിസം സമൂഹത്തിലെ പാവപ്പെട്ടവരുടെ പുരോഗതിക്കായി തയാറാക്കിയ ഒരു വികസനപാതയാണ്. കാലപ്രവാഹത്തിൽ അതു സമൂഹത്തിന്റെ വികസനത്തിന് തടസമുണ്ടാക്കുന്ന വെറും വരട്ടു തത്വവാദമായി മാറി. കാലഹരണപ്പെട്ട വരട്ടു തത്വവാദങ്ങൾക്കുവേണ്ടി നാടിന്റെ വികസനത്തെ മുരടിപ്പിക്കാനാകില്ല എന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലം മുതൽ അദ്ദേഹം കൈക്കൊണ്ടിട്ടുണ്ട്. അതുകൊണ്ടാണ് എഡിബി ബാങ്ക് വായ്പയുടെ പേരിൽ അദ്ദേഹത്തിന് അന്നത്തെ സിപിഎം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി കലഹിക്കേണ്ടിവന്നത്. അവസാനം പാർട്ടി ഒന്നടങ്കം പിണറായിക്കൊപ്പം നിന്നു.
വിഎസ് മന്ത്രിസഭയിൽ വ്യവസായ മന്ത്രി ആയിരുന്ന എളമരം കരിം എച്ച്എംടി ഭൂമി സ്വകാര്യ വ്യക്തിക്ക് ഇൻഫോ പാർക്കിനായി കൊടുക്കാൻ തീരുമാനിച്ചതും അവസാന നിമിഷം ആ സ്ഥാപനത്തിന് തറക്കല്ലിടുന്ന ചടങ്ങിൽനിന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വിട്ടുനിന്നിട്ടും പദ്ധതിയുമായി മുന്നോട്ടു പോയതും പാർട്ടി സെക്രട്ടറി പിണറായി കൊടുത്ത പിന്തുണകൊണ്ടാണെന്ന് ആർക്കാണറിയാത്തത്.
സിപിഎം എതിർത്ത എത്രയോ വികസനരീതികൾ പിണറായി പിൽക്കാലത്ത് കണ്ണടച്ച് നടപ്പാക്കി. സ്വാശ്രയ മേഖല തന്നെ ഒന്നാന്തരം ഉദാഹരണം. സിപിഎം എതിർത്ത നെടുന്പാശേരി വിമാനത്താവള മാതൃകയിൽ കണ്ണൂരിൽ വിമാനത്താവളം നിർമിക്കാനും പരിപാടിയിട്ടു.
അതുപോലെ വിഴിഞ്ഞം തുറമുഖം. ഉമ്മൻചാണ്ടി പദ്ധതിയുടെ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ എന്തെല്ലാം ആരോപണങ്ങളാണ് സിപിഎം ഉന്നയിച്ചത്? എന്നാൽ അധികാരത്തിൽ വന്നപ്പോൾ വിഴിഞ്ഞം പദ്ധതിയെ സ്വന്തം കുഞ്ഞായി കണക്കാക്കി പ്രോത്സാഹിപ്പിച്ചു. വിഴിഞ്ഞം പദ്ധതി മൂലം വലയുന്ന തീരദേശവാസികൾ സങ്കടപരിഹാരത്തിനായി സമരം ചെയ്തപ്പോൾ നിഷ്കരുണം നേരിട്ടു. ആർച്ച്ബിഷപ്പുമാർക്കെതിരേ വരെ കലാപ ശ്രമത്തിനു കേസെടുത്തു. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിന് ഉമ്മൻചാണ്ടിയുടെ പേരുപോലും പറഞ്ഞില്ല. ഇടതുപക്ഷത്തിനു വരുന്ന മാറ്റത്തെ കടുത്ത വലതുപക്ഷക്കാരനായ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെ പരസ്യമായി പ്രശംസിച്ചു.
കൊച്ചിയുടെ അടിയിൽ ഗെയിൽ പദ്ധതിയിലൂടെ തീബോംബ് സ്ഥാപിക്കുകയാണെന്ന് പറഞ്ഞ പി. രാജീവ് അംഗമായ പിണറായി മന്ത്രിസഭ എത്ര സമാധാനപരമായാണ് ഗെയിൽ പൈപ്പുകൾ സ്ഥാപിച്ചത്. ദേശീയ പാതാ വികസനത്തിന് തടസം നിന്ന ഇടതുകാരായ വയൽക്കിളികളെ എത്ര നിഷ്കരുണം പറപ്പിച്ചുവിട്ടു. അതാണു പിണറായി.
അധികാരം പിടിക്കണം
അധികാരത്തിൽ വന്നാലേ എല്ലാം താൻ ഉദ്ദേശിക്കുന്നതുപോലെ നടക്കു എന്ന് പിണറായിക്കറിയാം. അധികാരം പിടിക്കാൻ ജനങ്ങളുടെ വോട്ട് വേണം. അതു കിട്ടണമെങ്കിൽ സ്വന്തം മുഖം ഭംഗിയായാൽ മാത്രം പോരാ എതിരാളികളുടെ മുഖം വികൃതവുമാക്കുകയും വേണം. അതിനാണ് സോളാറും ബാർ കോഴയും വിഴിഞ്ഞം തട്ടിപ്പുകഥയും ഗെയിൽ പദ്ധതി എന്ന തീബോംബുമെല്ലാം ഉപയോഗിച്ചത്.
എല്ലാം ശരിയാക്കാനാണു പിണറായി അധികാരം പിടിച്ചത്. അദ്ദേഹത്തിന് കൃത്യമായ ലക്ഷ്യങ്ങളുണ്ട്. അതിനു സഹായമാകുന്നവരെ ചുറ്റും നിർത്തി. സംശയമുള്ളവരെപോലും അകറ്റിനിർത്തി. ഒന്നാം സർക്കാരിന്റെ കാലത്ത് ഏറെ ജനപ്രീതി നേടിയ കെ.കെ. ശൈലജയെ വനവാസത്തിനയച്ചു. അത്തരം മിടുക്കരില്ലാത്ത രണ്ടാംനിരയെ കൂടെക്കൂട്ടി. അതുകൊണ്ട് എല്ലാം അദ്ദേഹത്തിന് സ്വയം ചെയ്യാം.
വീട്ടുകാരുടെയും കൂടെ നിൽക്കുന്നവരുടെയും ക്ഷേമം ഉറപ്പാക്കാൻ പിണറായി ഏതറ്റം വരെയും പോകും എന്നു കൂടെയുള്ളവർക്ക് അറിയാം. നിരീശ്വരവാദി എന്ന് പറയുന്പോഴും മതങ്ങൾക്കു ജനങ്ങളിലുള്ള സ്വാധീനം ശരിക്കും മനസിലാക്കി മതനേതാക്കളെയെല്ലാം കൈയിലെടുത്ത് അവരുടെ പരിപാടികൾക്ക് പറന്നെത്തി. ശബരിമല വിവാദം ഉണ്ടാക്കിയ ദുരനുഭവത്തിന്റെ ഓർമപോലും കളയാൻ ആഗോള അയ്യപ്പസംഗമംതന്നെ നടത്തി. മുസ്ലിം വോട്ടുകൾക്കായി പൗരത്വ നിയമത്തെ എതിർത്തു. ജെൻഡർ ന്യൂട്രൽ യൂണിഫോം പരണത്തു വച്ചു.
കടുത്ത മുസ്ലിം പ്രീണനം ആപത്തായെന്ന് ലോക്സഭാ തെരഞ്ഞെടുപ്പു തെളിയിച്ചതോടെ വല്ലാതായി. തിരുത്തണമെന്നു വന്നു. മുസ്ലിം ഫോബിയ ഊതിക്കത്തിക്കാൻ അടുപ്പക്കാരനായ വെള്ളാപ്പള്ളി കളത്തിലുണ്ട്. വഖഫ് നിയമം നടപ്പാക്കില്ലെന്നും മറ്റും പറയുന്ന കോണ്ഗ്രസുകാരുടെ കൂട്ടുകാരും കേരളത്തിലെ കോണ്ഗ്രസ് വക്താക്കളായ രാജു പി. നായരും ജിന്റോ ജോണും സോഷ്യൽ മീഡിയയിലൂടെയും നടത്തുന്ന മുസ്ലിം പ്രീണനവുമെല്ലാം പിണറായിയെ സഹായിക്കും, തീർച്ച.
മുന്നണിമര്യാദയ്ക്കു നിരക്കുന്നതോ?
കേരളത്തിൽ ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ ‘മുന്നണി’യാണെന്നാണ് വയ്പ്. മുന്നണിയിൽ എല്ലാവർക്കും നിലപാടുകൾ എടുക്കാം. അഭിപ്രായം പറയാം. പക്ഷേ തീരുമാനം എടുക്കേണ്ടത് മുന്നണിയാണ്.
തൃശൂർ പൂരം കലക്കാൻ കൂട്ടുനിന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ കാര്യത്തിലും മുകേഷിന്റെ രാജിക്കാര്യത്തിലും സ്വകാര്യമേഖലയിൽ ഡിസ്റ്റിലറി പാടില്ല എന്ന കാര്യത്തിലും സ്വകാര്യ സർവകലാശാല വേണ്ട എന്ന കാര്യത്തിലും സിപിഐ പറഞ്ഞത് സിപിഎം അംഗീകരിച്ചില്ല. അങ്ങനെ ആകെ നാണംകെട്ടുനിന്ന സിപിഐക്ക് പിഎം ശ്രീ അഭിമാനപ്രശ്നമായി.
സിപിഐയുടെ നിലപാടും അതുണ്ടാക്കുന്ന വാഗ്വാദവും പ്രേക്ഷകരെ കൂട്ടുമെന്നതുകൊണ്ട് മാധ്യമങ്ങൾക്കും, ഭരണകക്ഷിയിലെ പ്രതിസന്ധി കാത്തിരിക്കുന്നവരായതുകൊണ്ട് പ്രതിപക്ഷത്തിനും ആവേശം പകർന്നു. എന്നാൽ സിപിഐ ആടിയപ്പോൾ അവരെ ഇടതുമുന്നണിയിൽനിന്നിളക്കാൻ സാധിക്കുന്ന നേതൃത്വം കോണ്ഗ്രസിനില്ലാതെ പോയി
ജനാധിപത്യമുന്നണി
ബിജെപിക്കാരുടെ തെറ്റായ നയങ്ങൾ എതിർക്കപ്പെടണം. പക്ഷേ ആ ഉമ്മാക്കി കാട്ടി മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടാൻ പറഞ്ഞാൽ പറയുന്നവർ ചീത്തയാകും. കോണ്ഗ്രസിന് ഒന്നും മനസിലാകുന്നില്ല. അന്ധമായ മുസ്ലിം പ്രീണനമാണ് രക്ഷാമാർഗം എന്ന ചിന്ത എത്തിക്കുന്നത് പിണറായിയുടെ മൂന്നാം ഊഴത്തിലേക്കാവും.