കാക്കനാട്: അവധി ദിവസമായ ഞായറാഴ്ച തൃക്കാക്കര നഗരസഭാ മന്ദിരത്തിലെ പൊതുമരാമത്ത് എൻജിനിയറിംഗ് വിഭാഗത്തിലെ അഞ്ച് അലമാരകൾ കള്ളന്മാർ കുത്തിപ്പൊളിച്ച സംഭവത്തിൽ നഗരസഭാധികൃതർ തൃക്കാക്കര പൊലിസിന് തിങ്കളാഴ്ച രാവിലെ നൽകിയ പരാതി ഉച്ചയോടെ പിൻവലിച്ചു.
നിർണായകമായ ഫയലുകൾ പലതും കാണാതായിട്ടുണ്ടെന്നും കമ്പിപ്പാര പോലെയുള്ള ഏതോ ആയുധം ഉപയോഗിച്ച് അലമാരകൾ കുത്തിത്തുറന്നതായി സംശയം ഉണ്ടെന്നും വ്യക്തമാക്കിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പിന്നീട് പൊലിസിനു മുൻപിൽ മലക്കം മറിഞ്ഞു.
നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളംപിള്ളിയും നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറും ചേർന്ന് നൽകിയ പരാതി ചെയർമാന്റെ അറിവോ സമ്മതമോ ഇല്ലാതെ എൻജിനിയറിംഗ് വിഭാഗത്തിലെ രണ്ട് ജീവനക്കാർ സ്റ്റേഷനിലെത്തി പിൻവലിക്കുകയായിരുന്നുവത്രേ.
മോഷണശ്രമം നടന്നിട്ടില്ലെന്നും അലമാരകളുടെ ഡിസൈൻ കുത്തിപ്പൊളിച്ച മാതിരി തോന്നുന്നതാണെന്നും ഉള്ള വിചിത്രമായ മറുപടിയാണ് ഇവർ പൊലിസിനു നൽകിയത്. ഞായറാഴ്ചയാണ് അലമാരകൾ കുത്തിത്തുറന്നതത്രേ. സംഭവം തിങ്കളാഴ്ച ശ്രദ്ധയിൽപ്പെട്ടിട്ടും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ പൊലിസിൽ പരാതി നൽകിയില്ല. എൻജിനിയറിംഗ് വിഭാഗത്തിൽ എയർ കണ്ടീഷണറുകൾ ഫിറ്റുചെയ്യുന്ന ജോലികൾ നടന്ന ഞായറാഴ്ചയാണ് അലമാരകളും പൊളിച്ച നിലയിൽ കണ്ടെത്തിയത്.
ഇവരെ ചോദ്യം ചെയ്താൽ ഞായറാഴ്ച ഓഫീസിൽ എത്തിയ ജീവനക്കാരെ തിരിച്ചറിയാം. നഗരസഭയിലെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയാണ് അലമാരകൾ പൊളിച്ചതെന്നും സൂചനയുണ്ട് പരാതി ഇല്ലാത്തതിനാൽ തൃക്കാക്കര പൊലിസ് കേസിൽ എഫ്ഐആർ ഇട്ടിട്ടില്ല. ഇതും കൂടുതൽ ദുരൂഹതയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വിജിലൻസ് അന്വേഷണം നേരിടുന്ന കേസുകളിൽ നിർണായക തെളിവു നൽകുന്ന പ്രധാന ഫയലുകളാണ് നഗരസഭയിൽ നിന്നും ഇപ്പോൾ കാണാതായിട്ടുള്ളത്.