ന്യൂഡൽഹി: ലഖിംപുർ ഖേരി കേസിന്റെ വിചാരണ ഇഴഞ്ഞുനീങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി.
2021ൽ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ എട്ടുപേരുടെ കൊലപാതകവും അതിനുപിന്നാലെയുണ്ടായ അക്രമങ്ങളും സംബന്ധിച്ച കേസിൽ കഴിഞ്ഞ രണ്ടു മാസമായിട്ടും സാക്ഷികളെ ഹാജരാക്കാത്തതിന് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ചു.
മുൻ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയായ കേസിൽ സാക്ഷികളെ ഹാജരാക്കാൻ കഴിയാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാൻ സംസ്ഥാനസർക്കാർ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് പരാജയപ്പെട്ടുവെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.