ചാറ്റ് ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺ എഐ വർഷാവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 8000ത്തിലെത്തിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
മാർക്കറ്റിൽ സ്വാധീനം വർധിപ്പിക്കാനും എതിരാളിയായ ആന്ത്രോപികിനെ മറികടക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നിലവിൽ 4,500 ജീവനക്കാരുള്ള കമ്പനി പ്രൊഡക്റ്റ് ഡെവലപ്മെന്റ്, എൻജിനിയറിംഗ്, റിസർച്ച്, സെയിൽസ് എന്നീ വിഭാഗങ്ങളിലാണ് പ്രധാനമായും നിയമനം നടത്തുന്നത്.
ഇതിനായി സാൻഫ്രാൻസിസ്കോയിൽ പുതിയ ഓഫീസ് സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. ഇത് ഇന്ത്യയിലുള്ളവർക്കും പുതിയ സാധ്യതകൾ സൃഷ്ടിക്കുമെന്നും സൂചനകളുണ്ട്.
എഐ മേഖലയിൽ മത്സരം മുറുകുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങൾക്ക് കമ്പനി തയാറാകുന്നത്.
പെയ്മെന്റ് സ്ഥാപനമായ റാമ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ ബിസിനസ് ഉപഭോക്താക്കൾ ഓപ്പൺ എഐയെക്കാൾ ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങളാണ് കൂടുതൽ തെരഞ്ഞെടുക്കുന്നത്.
ഇതിനെ പ്രതിരോധിക്കാൻ സിഇഒ സാം ആൾട്ട്മാൻ, കന്പനിയുടെ പ്രധാന സേവനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
കോഡിംഗ് മോഡലായ കോഡെക്സിനെ ചാറ്റ്ജിപിടിയുമായി സംയോജിപ്പിച്ച് ഉപഭോക്താക്കൾക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഏകീകൃത പ്ലാറ്റ്ഫോം നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
അതിവേഗത്തിലുള്ള വളർച്ചയുണ്ടെങ്കിലും ഓപ്പൺ എഐയും ആന്ത്രോപിക്കും വലിയ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്.
നൂതനമായ എഐ മോഡലുകൾ വികസിപ്പിക്കുന്നതിനു കമ്പ നി വലിയ തുക ചെലവാക്കുന്നത് നഷ്ടത്തിന് കാരണമാകുന്നു. അതിനാൽ വരുമാനം വർധിപ്പിക്കാനും ലാഭത്തിലേക്ക് നീങ്ങാനുമുള്ള വലിയ സമ്മർദത്തിലാണ് ഈ കമ്പനികൾ.