അബൂജ: കഴിഞ്ഞവർഷം നവംബറിൽ നൈജീരിയയിലെ പെന്തകോസ്ത് പള്ളിയിൽനിന്ന് പാസ്റ്റർ അടക്കമുള്ളവരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 33 അംഗ സംഘം അറസ്റ്റിലായി.
ഈ ക്രിമിനൽ സംഘം മറ്റ് തട്ടിക്കൊണ്ടുപോകലുകളും കന്നുകാലി മോഷണവും ആക്രമണങ്ങളും നടത്തിയിട്ടുണ്ടെന്ന് ഫെഡറൽ സർക്കാരിന്റെ പോലീസ് വക്താവ് ആന്തണി ഒകോൺ പ്ലാസിഡ് അറിയിച്ചു.
അന്വേഷണസംഘം ദീർഘകാലം നടത്തിയ ഓപ്പറേഷനൊടുവിൽ സെൻട്രൽ നൈജീരിയയിലെ കവാര, കോഗി സംസ്ഥാനങ്ങളിൽനിന്നാണ് ഇവർ പിടിയിലായത്.
നവംബറിൽ കവാരയിലെ ക്രൈസ്റ്റ് അപ്പസ്തോലിക് പള്ളിയിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരെ നൈജീരിയൻ അധികൃതർ ഘട്ടംഘട്ടമായി മോചിപ്പിച്ചു.
ഈ സംഭവത്തിനു പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ് നൈജീരിയയിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതായി ചൂണ്ടിക്കാട്ടിയതും ഇവർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ അമേരിക്കൻ ഇടപെടൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നല്കിയതും.