ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഛത്തീസ്ഗഡ് സദനിലെ കാന്റീൻ കോൺട്രാക്ടറായ അനുരൂപ് ഗുപ്തയെ (48) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശരീരഭാഗങ്ങൾ യമുനാ നദിയിൽ തള്ളിയ സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്വർണാഭരണങ്ങൾ കവരാൻ വേണ്ടിയാണ് പ്രതികൾ ഈ ക്രൂരകൃത്യം ചെയ്തത്.
ദ്വാരക സ്വദേശിയായ അനുരൂപ് ഗുപ്തയെ ഫെബ്രുവരി 23-നാണ് കാണാതായത്. ധാരാളം സ്വർണാഭരണങ്ങൾ ധരിക്കുന്ന ശീലമുണ്ടായിരുന്ന ഇദ്ദേഹത്തെ സ്വർണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രതികൾ ചതിയിൽപ്പെടുത്തുകയായിരുന്നു. മുഖ്യപ്രതിയായ സൂരജ് ഒരു വിരുന്നിനെന്ന വ്യാജേന അനുരൂപിനെ ഉത്തം നഗറിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു.
അവിടെവെച്ച് അനുരൂപിനെ കെട്ടിയിട്ട് മർദ്ദിക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്തു. കൂടുതൽ പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിനെത്തുടർന്ന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലാക്കി. തുടർന്ന് അനുരൂപിന്റെ തന്നെ കാറിൽ മൃതദേഹഭാഗങ്ങൾ വൃന്ദാവനിലെ യമുനാ നദിയിൽ കൊണ്ടുപോയി തള്ളി.
അനുരൂപ് ജീവിച്ചിരിപ്പുണ്ടെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ അദ്ദേഹത്തിന്റെ ഫോൺ ഉപയോഗിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കുകയും പഴയ ചിത്രങ്ങൾ സ്റ്റാറ്റസ് ആയി പങ്കുവെക്കുകയും ചെയ്തു. കാണാതായ രാത്രിയിൽ അനുരൂപ് ഒരു റാപ്പിഡോ ബൈക്കിൽ സൂരജിന്റെ വീട്ടിലേക്ക് പോയതാണ് കേസിൽ നിർണായകമായത്.
സിസിടിവി ദൃശ്യങ്ങളും ടോൾ പ്ലാസ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഫെബ്രുവരി 28-ന് യമുനയിൽ നിന്ന് മൃതദേഹഭാഗങ്ങൾ കണ്ടെടുത്തു. സൂരജ് (29 ), രാഖി (21), ഭൂപേന്ദർ (27 ), ബൽറാം (28 ) എന്നിവരാണ് അറസ്റ്റിലായത്. നീരജ് എന്ന ഒരാൾ കൂടി ഈ സംഘത്തിലുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.