കാസർഗോഡ്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ അപകടത്തിൽ മരിച്ച ഓപ്പറേറ്റർ സനൂപ് കൃഷ്ണന്റെ (24) മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കൾ. ചാമുണ്ടിക്കുന്ന് സ്വദേശിയായ സനൂപ് കഴിഞ്ഞ ദിവസമാണ് സിപ്പ് ലൈൻ ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിച്ചത്.
വിനോദസഞ്ചാരികളെ കയറ്റുന്നതിനിടെ കേബിൾ കുരുങ്ങി സിപ്പ് ലൈൻ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ടാം ദിവസം തന്നെയുണ്ടായ ഈ ദാരുണ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സനൂപിനെ ഉടൻ തന്നെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടെന്നാണ് കുടുംബത്തിന്റെയും നാട്ടുകാരുടെയും ആരോപണം. യാതൊരുവിധ അനുമതികളുമില്ലാതെയാണ് ഈ റോപ് വേ പ്രവർത്തിച്ചിരുന്നതെന്നും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ പാലിച്ചിരുന്നില്ലെന്നും പരാതിയുണ്ട്.
സംഭവത്തിൽ ഉത്തരവാദികളായ മുഴുവൻ പേർക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, കുടുംബത്തിന് അർഹമായ മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ബന്ധുക്കൾ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത്.