പോരടിച്ച് പരസ്പരം കൊല്ലാൻ മനുഷ്യൻ വികസിപ്പിച്ചെടുത്ത ഏറ്റവും ആധുനികമായ വ്യോമയാനങ്ങളുടെ ബൃഹത്തായ ഒരു പ്രദർശനംകൂടിയാണ്, കഴിഞ്ഞ മാസം 28ന് ആരംഭിച്ച അമേരിക്ക-ഇസ്രയേൽ-ഇറാൻ യുദ്ധം.
ലോകത്ത് നിലവിലുള്ള പോർവിമാനങ്ങളിൽ മികച്ചതെല്ലാം അമേരിക്കയും ഇസ്രയേലും കൂടി രംഗത്തിറക്കിയിട്ടുള്ളപ്പോൾ സോവിയറ്റ് കാലഘട്ടംമുതൽ ഉപയോഗത്തിലിരുന്നവയും പിന്നീട് സ്വന്തമായ വികസിപ്പിച്ചെടുത്തവയുമായ വിമാനങ്ങളുമായാണ് ഇറാൻ പ്രതിരോധിക്കുന്നത്.
അമേരിക്കയും ഇസ്രയേലും കൂടി ലോക്ഹീഡ് മാർട്ടിൻ എഫ്22 റാപ്റ്റർ, ലോക്ഹീഡ് മാർട്ടിൻ എഫ്35 ലൈറ്റ്നിംഗ് II, ജനറൽ ഡൈനാമിക്സ് എഫ്16 ഫാൽക്കൺ, ബോയിങ് എഫ്/എ18എഫ് സൂപ്പർ ഹോണറ്റ്, മക്ഡൊണാൽ ഡഗ്ലസ് എഫ്151. ജനറൽ ഡൈനാമിക്സ് എഫ്161 സുഫ എന്നിവയും ഇറാൻ ഗ്രമ്മൻ എഫ്14 ടോംകാറ്റ്, മിഗ്19, സുഖോയ്24 യാക്130, എച്ച്ഇഎസ്എ സായീഖ്, എച്ച്ഇഎസ് എ കൗസർ എന്നീ പോർവിമാനങ്ങളും പോരാട്ടത്തിന്റെ മുൻനിരയിൽ അണിനിരത്തി.
അമേരിക്കയുടെ നോർത്ത്രപ് ഗ്രമ്മൻ ബി2 സ്പിരിറ്റ് ബോംബർ വിമാനങ്ങളിൽ മുന്നിട്ടു നിൽക്കുമ്പോൾ യുദ്ധവിമാനങ്ങൾക്ക് ആകാശത്തുവച്ചുതന്നെ ഇന്ധനം നിറച്ചുനൽകുന്ന ബോയിംഗ് കെസി135 സ്ട്രാറ്റോടാങ്കർ, ബോയിംഗ് കെസി46 പെഗാസസ് എന്നിവയും ആളും ചരക്കും കൊണ്ടുപോകാൻ ബോയിംഗ് സി17 ഗ്ളോബ്മാസ്റ്റർ III വിമാനവും അമേരിക്കൻ-ഇസ്രയേൽ കൂട്ടുകെട്ടിനുണ്ട്.
ഇതിനു പുറമേ നിരീക്ഷണത്തിനുംവിവരശേഖരണത്തിനും ബോയിംഗ് ഇ3 സെൻട്രി, ബോയിംഗ് ഇ7 വെഡ്ജ്ടെയിൽ, ബോയിംഗ് ആർസി135 റിവെട്ട് ജോയിന്റ്്, ബോയിംഗ് ആർസി135യു, ബോയിംഗ് ആർസി135എസ്, നോർത്ത്രപ് ഗ്രമ്മൻ ഇ8, ലോക്ഹീഡ് യു2 ഡ്രാഗൺ ലേഡി, ബോയിംഗ് പി8 പസായിഡൻ, നോർത്ത്രപ് ഗ്രമ്മൻ എംക്യു4സി ട്രൈറ്റൺ, ഐഎഐ എയ്റ്റം, ഐഎഐ ഷവിറ്റ്, ബീച്ചക്രാഫ്റ്റ് കിംഗ് എയർ ബി200 ടി എന്നിവ അമേരിക്കയും ഇസ്രയേലും ഉപയോഗിക്കുമ്പോൾ, ഇറാന്റെ പക്കലുള്ളത് ഫോക്കർ എഫ്27 ഫ്രണ്ട്ഷിപ്പ്, വൈ12 മരീടൈം പട്രോൾ എയർക്രാഫ്റ്റ്, ഷഹീദ്129 യുഎവി എന്നിവയാണ്.
ജനറൽ അറ്റോമിക് എംക്യു9 റീപ്പർ, ആർക്യു4 ഗ്ലോബൽ ഹ്വാക്ക് എന്നീ നിരീക്ഷണ ഡ്രോണുകളും അമേരിക്കയ്ക്കുണ്ട്. മൊത്തം 36-48 ലോക്ഹീഡ് മാർട്ടിൻ എഫ്16, 12-14 എഫ്22, 18-30 എഫ്35, 24 എഫ്15ഇ, 12 ഫെയർചൈൽഡ് റിപ്പബ്ലിക് എ10 തണ്ടർബോൾട്ട് എന്നീ യുദ്ധവിമാനങ്ങൾ മധ്യപൂർവ പ്രദേശത്ത് പോരിനുണ്ട് എന്നാണ് ഏകദേശ കണക്ക്.
യുദ്ധത്തിന്റെ മൊത്തം ഗതിയും ആദ്യം മുതലേ നിർണയിച്ചുകൊണ്ടിരുന്ന മിസൈലുകളും ഡ്രോണുകളുമാണ് അടുത്തത്. ഫത്തേഹ് 110, ഫത്താ 2, ക്വാം, ഷഹാബ് എന്നീ ബാലിസ്റ്റിക് മിസൈലുകളും സൗമർ, പാവേഹ് എന്നീ ക്രൂസ് മിസൈലുകളും ഷഹേദ് 136, ഷഹേദ് 129, മൊഹാജെർ 6 എന്നീ ഡ്രോണുകളും ഉപയോഗിക്കുന്ന ഇറാന്റെ യുദ്ധതന്ത്രം അപ്പാടെ ഇവയെ കേന്ദ്രീകരിച്ചാണ്.
ബ്ലാക് സ്പാരോ, റാംപേജ്, ദെലിയ എന്നീ ദീർഘദൂര മിസൈലുകളും സ്പൈക് എന്ന പ്രിസിഷൻ ഗൈഡഡ് മിസൈലുമാണ് ഇസ്രയേലിനുള്ളത്. ഡ്രോണുകൾ ഐഎഐ ഹാരോപ്, ഐഎഐ ഹെറോൺ, ഹെർമിസ് 900 എന്നിവയും, ടോംഹ്വാക്, എജിഎം 158 ജഐഎസ്എസ്എം എന്നീ ക്രൂസ് മിസൈലുകളും എജിഎം88 എച്ച്എആർഎം ആന്റി റേഡിയേഷൻ മിസൈലും അമേരിക്ക ഉപയോഗിക്കുന്നു. ജനറൽ അറ്റോമിക്സ് എംക്യു9 റീപ്പർ, ആർക്യു4ഗ്ലോബൽ ഹ്വാക്ക് നിരീക്ഷണ വിവരശേഖരണ ഡ്രോണുകളിൽ ആദ്യത്തേത് മിസൈൽ ആക്രമണത്തിന് കെൽപ്പുള്ളതുമാണ്.
അയൺ ഡോം, ഡേവിഡ്സ് സ്ലിംഗ്, ആരോ3 എന്നിവ ഇസ്രയേലിനെയും, പാട്രിയട്ട് മിസൈൽ സിസ്റ്റം, എസ്എം3 ഇന്റർസെപ്റ്റർ അമേരിക്കയെയും മിസൈൽ ആക്രമണങ്ങളിൽനിന്ന് പ്രതിരോധിക്കുമ്പോൾ ഇറാന്റെ സംരക്ഷണ കവചത്തെപ്പറ്റി (അങ്ങിനെയൊന്നുണ്ടെങ്കിൽ) കൃത്യമായ വിവരങ്ങളൊന്നുമില്ല.
ഇനി പോരാട്ടത്തിന്റെ ചെലവുകൂടി നോക്കുക:
അമേരിക്ക ഒരു ദിവസം 80-150 കോടി ഡോളർ ചെലവാക്കുമ്പോൾ, ഇസ്രയേലിന് ചെലവാകുന്നത് 30-50 കോടി ഡോളറാണ്. തിരിച്ചടിക്കാൻ ഇറാനുള്ള ചെലവ് പ്രതിദിനം 10-30 കോടി ഡോളർ.
ഒരാഴ്ചത്തേക്ക് അമേരിക്കയ്ക്ക് 600-1000 കോടി ഡോളറും ഇസ്രയേലിന് 300 കോടിയും ആവശ്യമുള്ളപ്പോൾ ഇറാന് വേണ്ടത് 100-200 കോടി. പോരടിക്കാൻ മൂന്നു കൂട്ടരും കൂടി ഒരാഴ്ച കത്തിച്ചു കളയുന്നത് 1000-1500 കോടി ഡോളറാണെന്നർഥം.
യുദ്ധം ഒരു മാസം നീണ്ടാൽ ആകെ ചെലവാകാൻ പോകുന്ന തുക: 4000-6000 കോടി ഡോളർ. അതായത്, 3,66,382- 5,49,573 കോടി രൂപ. ഇക്കൊല്ലം കേരളത്തിന്റെ വാർഷിക ചെലവ് 1,98,582 കോടിയായിരുന്നു എന്നോർക്കുക.