പാഴല്ല ഒന്നും..! പാഴ്വസ്തുക്കളിൽ നിന്ന് മെറിൻ സ്വന്തമാക്കിയത് ഏഷ്യബുക്ക് ഓഫ് റിക്കാർഡ്
Thursday, February 25, 2021 4:35 PM IST
കുറഞ്ഞ സമയത്തിനുള്ളിൽ പാഴ് വസ്തുക്കളിൽ നിന്ന് നൂറിലധികം കൗതുകവസ്തുക്കൾ ഉണ്ടാക്കി ഏഷ്യബുക്ക് ഓഫ് റിക്കാർഡ്, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് എന്നിവയുടെ അംഗീകാരം ഒരേപോലെ നേടിയിരിക്കുകയാണ് മെറിൻ സാറ സജി (19).
കൂടൽ ഇഞ്ചപ്പാറ, മുളമൂട്ടിൽ ചരുവിൽ റെജി സാമുവേലിന്റെയും, ബിൻസി റെജിയുടേയും മകളായ മെറിൻ ലോക്ഡൗണ്‍ സമയത്താണ് വീട്ടിലെ പാഴ് വസ്തുക്കൾ ഉപയോഗിച്ച് കൗതുകവസ്തുക്കൾ ഉണ്ടാക്കാൻ തുടങ്ങിയത്.
ഓറഞ്ച്തൊലി, വെളുത്തുള്ളി തൊലി, മത്തങ്ങക്കുരു, സാവാള, പിസ്തതോട്, ഓയിൽടിൻ , ഹാർഡ് ബോർഡ്, ആപ്പിൾ പൊതിയുന്ന കവർ, പ്ലാസ്റ്റിക് ബോട്ടിൽ, പെയിന്റ്ടിൻ , ചട്ടി, ചിരട്ട, പഴയ കുക്കിംഗ് പാൻ, പഴയ ഷൂസ് എന്നിവയുപയോഗിച്ച് നിർമിച്ച അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് വീടിന്റെ ബാൽക്കണി മുഴുവൻ അലങ്കരിച്ചിരിക്കുകയാണ്. നിർമിച്ച സാധനങ്ങളുടെ എണ്ണം കൂടിയപ്പോൾ കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിന് ഓണ്‍ലൈനായി അപേക്ഷ നൽകി.
ബന്ധപ്പെട്ട ജൂറി വിഷയം അംഗീകരിച്ച് എഴ് ദിവസത്തിനുള്ളിൽ അവതരണാനുമതി നൽകി. 24 മണിക്കൂറിനുള്ളിൽ നൂറിലധികം സാധനങ്ങൾ ഉണ്ടാക്കി 170 ചതുരശ്ര അടിയുള്ള വീടിന്റെ ബാൽക്കണി അലങ്കരിച്ചു. തുടർന്ന് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിന്റെ അംഗീകാരം ലഭിച്ചു. തുടർന്ന് ഇതേ തീം ഏഷ്യബുക്ക് ഓഫ് റിക്കാർഡിന് സമർപ്പിച്ചു തുടർന്ന് അവരുടെ അംഗീകാരവും ലഭിച്ചു.
വോൾ ഹാംഗിംഗ്, ചെടിച്ചടികൾ എന്നിവയ്ക്ക് പുറമേ പെയിന്റ് ടിന്നുകൾ, പ്ലാസ്റ്റിക് ബോട്ടിൽ, ഓയിൽ ടിന്നുകൾ, ഹാർഡ് ബോർഡ് എന്നിവ ഉപയോഗിച്ച് മേശ, കസേര, കിടക്ക എന്നിവ വീടിന്റെ ടെറസിൽ ഒരുക്കിയിട്ടുണ്ട്. ചെങ്ങന്നൂർ പ്രൊവിഡൻസ് കോളജ് ഓഫ് എജിനിയറിംഗിൽ രണ്ടാം വർഷ സിവിൽ എജിനിയറിംഗ് വിദ്യാർഥിയാണ് മെറിൻ.