സ്കൂട്ടറിന്റെ വില 15,000, പെറ്റികിട്ടിയത് 23,000; അന്തംവിട്ട് ഗുഡ്ഗാവ് യുവാവ്
Wednesday, September 4, 2019 12:00 PM IST
പുതിയ മോട്ടോർ വാഹന നിയമപ്രകാരം നിയമം ലംഘിക്കുന്നവർക്കുള്ള പിഴ അടയ്ക്കാനുള്ള തുക വാഹനം വിറ്റാൽപോലും ലഭിച്ചേക്കില്ല. അത്രയ്ക്കു ഭീമമായ പിഴയാണ് പുതിയ നിയമം പ്രാബല്യത്തിൽവന്നതോടെ നിയമലംഘകർക്ക് ലഭിച്ച് തുടങ്ങിയിരിക്കുന്നത്. പുതിയ നിയമം ഗുഡ്ഗാവിലെ ദിനേഷ് മദനെന്ന യുവാവിന് നൽകിയത് "എട്ടും എട്ടും പതിനാറിന്റെ' പണിയാണ്.
ഹെൽമറ്റും വാഹനത്തിന്റെ രേഖകളുമില്ലാതെ സ്കൂട്ടറുമായി പുറത്തിറങ്ങിയ ദിനേഷിന് 23,000 രൂപയാണ് എല്ലാം ചേർത്ത് പിഴയായി പോലീസ് ചുമത്തിയത്. വാഹനപരിശോധനയ്ക്കു പോലീസ് തടയുമ്പോൾ ദിനെഷിന്റെ പക്കൽ പുകപരിശോധന സർട്ടിഫിക്കറ്റും ലൈസൻസും ഉണ്ടായിരുന്നില്ല. ഇതെല്ലാം ചേർത്താണ് പിഴ. ലൈസൻസില്ലാത്തതിന് 5,000 രൂപ, വാഹനം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് 5,000 രൂപ. ഇൻഷുറൻസ് ഇല്ലാത്തതിന് 2,000 രൂപ, പുകപരിശോധന സർട്ടിഫിക്കറ്റ് എടുക്കാത്തതിരുന്നതിന് 10,000. ഹെൽമെറ്റ് വയ്ക്കാതെ വണ്ടി ഓടിച്ചതിന് 10,000. ഇതെല്ലാം ചേർന്നപ്പോൾ ദിനേഷിന് "ലോട്ടറി'യടിച്ചു.
ദിനേഷ് പറയുന്നത് തന്റെ സ്കൂട്ടർ വിറ്റാൽ 15,000 രൂപയാണ് ലഭിക്കുക. പോലീസ് തനിക്ക് കൈമാറിയ പിഴ രേഖപ്പെടുത്തിയ രസീത് കണ്ട് ഞെട്ടിപ്പോയി. വാഹനങ്ങളുടെ രേഖകള്‍ കയ്യില്‍ സൂക്ഷിച്ചിട്ടില്ലെന്നും വീട്ടിലുണ്ടെന്നും പോലീസിനെ അറിയിച്ചെങ്കിലും അവര്‍ അംഗീകരിക്കാന്‍ തയാറായില്ല. വാട്സ്ആപ്പ് വഴി രേഖകളുടെ പകർപ്പ് വീട്ടിൽനിന്നും അയച്ചു നൽകിയെങ്കിലും അത് കാണിക്കുന്നതിന് മുമ്പ് പോലീസ് പിഴയടിച്ചെന്നും ദിനേഷ് പറയുന്നു.
ഭീമമായ തുക അടക്കാന്‍ കഴിയാതെ വന്നതോടെ സ്കൂട്ടർ പോലീസുകാർ പിടിച്ചെടുത്തു. പോലീസുകാരൻ കുറച്ചുനേരം കാത്തിരുന്നെങ്കിൽ ഇത്രയും പിഴ ലഭിക്കില്ലായിരുന്നു. പിഴ ഇളവ് ചെയ്യുമെന്നാണ് താൻ കരുതുന്നത്. ഇന്ന് മുതൽ, താൻ എല്ലായ്പ്പോഴും വാഹനത്തിന്റെ രേഖകൾ കൈയിൽ കരുതുമെന്നും ദിനേഷ് പറഞ്ഞു.