ഭാര്യയുമായി വഴക്ക്; കലിപ്പ് തീർക്കാൻ ഭർത്താവ് നടന്നത് 420 കിലോമീറ്റർ
Sunday, December 6, 2020 12:59 PM IST
കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ നടന്നത് 420 കിലോമീറ്റർ. ഇറ്റലിയിലെ മിലാന് വടക്ക് നഗരമായ കോമോയിലാണ് സംഭവം. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഇയാൾ കഴിഞ്ഞ മാസം ഭാര്യയുമായി തർക്കമുണ്ടായി.
ഇതേ തുടർന്ന് രോഷാകുലനായ ഇയാൾ ശാന്തനാകാനായി ഒന്ന് നടന്നു വരാമെന്ന ചിന്തയിലാണ് വീട്ടിൽ നിന്നുമിറങ്ങി നടന്നത്. എന്നാൽ നൂറുകണക്കിന് കിലോമീറ്ററുകൾ ഇയാൾ നടന്നു തീർത്തു.
ഒരാഴ്ച്ചത്തെ നടത്തത്തിന് ശേഷം, അഡ്രിയാറ്റിക് തീരത്തുള്ള ഗിമാരയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇയാളെ തടഞ്ഞത്. ഇറ്റലിയിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ് പോലീസ് പട്രോളിംഗ് നടത്തിയത്.
പോലീസ് ഇയാളോട് ചോദ്യങ്ങൾ ചോദിക്കുകയും, പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. അയാളുടെ ഭാര്യ അയാളെ കാണാത്തതിന്റെ പേരിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് ആ മനുഷ്യൻ താൻ നടക്കാനുണ്ടായ കാരണത്തെക്കുറിച്ച് പോലീസിനോട് പറഞ്ഞത്.
ഒരു തരത്തിലുള്ള വാഹനവും ഉപയോഗിക്കാതെ, ആ മനുഷ്യൻ വെറും ഏഴു ദിവസത്തിനുള്ളിൽ 420 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു. ഞാൻ ഒരു വാഹനവും ഉപയോഗിച്ചിട്ടില്ല. ഈ ദിവസങ്ങളിലെല്ലാം വഴിയിൽ കണ്ട കുറെ നല്ല ആളുകളാണ് എനിക്ക് ഭക്ഷണവും വെള്ളവും നൽകിയത്. അൽപ്പം ക്ഷീണമുണ്ടെന്നതൊഴിച്ചാൽ, എനിക്ക് കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ല.അയാൾ പറഞ്ഞു.
വിശദീകരണം കേട്ട പോലീസ് ഇയാളെ കേസൊന്നും എടുക്കാതെ വിട്ടയച്ചു. പക്ഷേ കർഫ്യൂ ലംഘിച്ചതിന് 35,000 രൂപ പിഴ ഈടാക്കി.