കൊച്ചി: സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായമറിയാനായി വിവിധ മേഖലകളിലെ പ്രമുഖരുമായി കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ ആവശ്യങ്ങളുടെയും നിർദേശങ്ങളുടെയും പ്രവാഹം. പുതുവൈപ്പ് സമരവും മദ്യനയവും കേരളത്തിലെ ആരോഗ്യപ്രശ്നങ്ങളും മുഖ്യചർച്ചയായപ്പോൾ ജിഎസ്ടി നടപ്പാക്കുന്പോൾ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ വ്യാപാരികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
എറണാകുളം ഐഎംഎ ഹൗസിൽ നടന്ന ചർച്ചയിൽ മാലിന്യനിർമാർജനത്തിൽ കേരളം പിന്നിലാവുന്നതിനെക്കുറിച്ചാണ് ഏറെ അഭിപ്രായങ്ങളുയർന്നത്. ശുദ്ധവായു, ശുദ്ധജലം, ശുദ്ധനഗരം എന്ന വെല്ലുവിളി സർക്കാൻ ഏറ്റെടുക്കണമെന്ന് അഭിപ്രായമുയർന്നു. മാലിന്യനിർമാർജനത്തിൽ സംഭവിച്ച വീഴ്ചകളാണ് സംസ്ഥാനത്ത് പനി വർധിക്കാനിടയാക്കിയതെന്ന വാദത്തോട് മുഖ്യമന്ത്രിയും യോജിച്ചു.
വ്യക്തിശുചിത്വം പാലിക്കാൻ പരിശ്രമിക്കുന്നവരാണു മലയാളികളെങ്കിലും വഴിയിലും കായലുകളിലും മറ്റും മാലിന്യം വലിയതോതിൽ വലിച്ചെറിയപ്പെടുന്നുണ്ട്. ദീർഘവീക്ഷണത്തോടെ ഇക്കാര്യത്തിൽ പദ്ധതികൾ വിഭാവനം ചെയ്യാൻ സർക്കാരിനു സാധിച്ചില്ല. ഹരിതകേരള മിഷന്റെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ പല തദ്ദേശ സ്ഥാപനങ്ങളും വീഴ്ചവരുത്തി. 27, 28, 29 തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ചു മാലിന്യനിർമാർജനത്തിനുള്ള പ്രവൃത്തികളിൽ ഏർപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തിൽ ഐഒസി എൽപിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരേ നിരവധിപേർ പ്രതിഷേധം പ്രകടിപ്പിച്ചു. സമരസമിതി പ്രവർത്തകരെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമുയർന്നു.
ഐഒസിക്കു പ്ലാന്റ് സ്ഥാപിക്കാനുള്ള എല്ലാ അനുമതികളും ലഭിച്ചിട്ടുണ്ടെന്നും ഹരിത ട്രൈബ്യൂണൽ പ്രദേശത്തു പരിശോധന നടത്തിയിരുന്നുവെന്നുമുള്ള മറുപടിയാണു പിണറായി വിജയൻ ഇതിനു നൽകിയത്. വിദഗ്ധ കമ്മിറ്റി ഇക്കാര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്തും. ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചു പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മദ്യനയത്തെപ്പറ്റിയും തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഓർഡിനൻസിലൂടെ എടുത്തുകളഞ്ഞ നടപടിയെക്കുറിച്ചും വിമർശനമുയർന്നെങ്കിലും മദ്യനയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. അഴിമതി വർധിക്കുന്നതിനാലാണു ബാറുകൾക്ക് അനുമതി നൽകാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം എടുത്തുകളഞ്ഞത്.
മദ്യവർജനമെന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടത്തുമെന്നും സ്കൂളുകളിൽ വിമുക്തി പദ്ധതി പ്രകാരം ലഹരി വിമുക്ത കാന്പയിനുകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിൽനിന്നു ലഭിക്കുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ക്ഷേമ പദ്ധതികൾ സംബന്ധിച്ചുമുള്ള പുസ്തകം പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കും.
മുൻപന്തിയിൽനിന്ന അവയവദാനത്തിൽ കേരളം ഇപ്പോൾ ഏറെ പിന്നിലായതും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു. ആരോഗ്യവകുപ്പു കൊണ്ടുവന്ന ചില നിർദേശങ്ങളാണ് അവയവ ദാനത്തിലെ ഈ പിന്നോട്ടുപോക്കിനു കാരണം. മുഖ്യമന്ത്രി ഇക്കാര്യം അംഗീകരിക്കുകയും അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങൾക്കു പരിഹാരം, കോളജുകളിലെ അധ്യാപക, അനധ്യാപക ഒഴിവുകൾ നികത്തൽ, ഇതര സംസ്ഥാന തൊഴിലാളിൾക്കുള്ള താമസസൗകര്യം, സർക്കാരിനെതിരേ ഉയർന്ന വിവാദങ്ങൾ, മൂന്നാർ കൈയേറ്റം, മലയാള ഭാഷ നിർബന്ധമാക്കുന്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളുടെ പരിഹാരം, ഇ- ഗവർണൻസ് തുടങ്ങിയ കാര്യങ്ങളിലും ചർച്ച നടന്നു. കച്ചവടസ്ഥാപനങ്ങളുടെ ലൈസൻസ് കാലാവധി ഒരു വർഷത്തിൽനിന്നു മൂന്നു വർഷമായി വർധിപ്പിക്കുന്നതു സംബന്ധിച്ചു പരിശോധിച്ചു നടപടികളെടുക്കും.
പി. രാജീവ്, ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് നാരായണക്കുറുപ്പ്, ജസ്റ്റീസ് പി.കെ. ഷംസുദ്ദീൻ, പ്രഫ. എം.കെ. സാനു, ലിസി ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറന്പിൽ, ലിസി ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ജോസ് ചാക്കോ പെരിയപുറം, തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാഴയ്ക്കാപ്പിള്ളിൽ, കെ.എൽ. മോഹനവർമ, ഔവർ ലേഡീസ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലയ്ക്കൽ, കെഎൽസിഎ അതിരൂപത പ്രസിഡന്റ് സി.കെ. പോൾ, കെഎൽസിഎ അതിരൂപത വൈസ് പ്രസിഡന്റ് ടോണി കുരിശിങ്കൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.