തേങ്ങലടങ്ങാതെ കടലോരം-4
ഓഖി ചുഴലിക്കാറ്റ് വിനാശം വിതച്ച് വീശിയടിച്ചപ്പോൾ തൃശൂർ ജില്ലയിലെ ആയിരക്കണക്കിനു തീരദേശവാസികൾക്കാണു നഷ്ടങ്ങൾ പേറേണ്ടിവന്നത്. അഴിക്കോടു മുതൽ ചാവക്കാടുവരെ നീളുന്ന ജില്ലയുടെ തീരമേഖലയിൽ ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം ആഞ്ഞടിക്കുകയാണ്. അധികാരികളുടെ അനാസ്ഥയാണു തീരദേശത്തു കൂടുതൽ ദുരിതം വിതയ്ക്കാൻ കാരണം.
24 വീടുകൾ പൂർണമായും തകർന്നു, 512 വീടുകൾ ഭാഗികമായും. എല്ലാം നഷ്ടപ്പെട്ട് ആയിരങ്ങൾ ദുരിതാശ്വാസ ക്യാന്പുകളിൽ അഭയം തേടി. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ പത്തു ക്യാന്പുകൾ തുടങ്ങി. അഴിക്കോട്, എറിയാട്, എടവിലങ്ങ് വില്ലേജുകൾ ഉൾപ്പെടുന്ന കൊടുങ്ങല്ലൂർ താലൂക്കിലാണു ദുരിതാശ്വാസ ക്യാന്പുകളിൽ അധികവും തുറന്നത്.
ദുരന്തതീരമായി കൊടുങ്ങല്ലൂർ
സുനാമി കാലത്തുപോലും ഉണ്ടാവാത്ത ദുരന്തങ്ങളാണു കൊടുങ്ങല്ലൂരിന്റെ തീരദേശത്ത് ഓഖി ചുഴലിക്കാറ്റ് വിതച്ചത്. എറിയാട് പഞ്ചായത്തിലെ അഴീക്കോട് മുതൽ പടിഞ്ഞാറ് വെന്പല്ലൂർ വരെ ആറു കിലോമീറ്റർവരെ ദൂരത്തിൽ കടൽ ഇരച്ചുകയറി. തീരത്തുനിന്ന് ഒന്നര കിലോമീറ്റർ ദൂരത്തിൽ കടൽ കരയിലേക്കു കുതിച്ചു. റോഡുകൾ തകർന്നു താറുമാറായി.
നാലായിരത്തോളം പേർ വീടുവിട്ട് അഭയസ്ഥാനത്തേക്കു മാറിത്താമസിച്ചു. അഞ്ച് മത്സ്യബന്ധന വള്ളങ്ങൾ കടൽക്ഷോഭത്തിൽ തകർന്നു. അഴീക്കോട് മുനയ്ക്കൽ ഭാഗത്ത് അഞ്ചു ചീനവലകളും ചുഴലിക്കാറ്റിൽ തകർന്നുപോയി. കടലിന്റെ അടിത്തട്ട് ഇളക്കി ചെളിവെള്ളം കരയിലേക്ക് ഇരച്ചുകയറിയപ്പോൾ തീരദേശത്തെ മിക്കവാറും വീടുകളും ചെളിക്കടിയിലായി. വീടിനകത്തു കയറാൻപോലും കഴിയാത്ത വിധത്തിൽ മണൽക്കൂനകളും രൂപപ്പെട്ടു. ദിവസങ്ങൾക്കകം വീടുകളിലും മറ്റും പുഴുക്കൾ നുരയുന്ന അവസ്ഥയുണ്ടായി.
തീരദേശത്തു റേഷൻകടകൾ ഉൾപ്പെടെ അനവധി കച്ചവടസ്ഥാപനങ്ങൾ കടൽക്ഷോഭത്തിൽപ്പെട്ടു തകർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന അരി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും ഉപയോഗയോഗ്യമല്ലാതായി. വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു. നിരവധി വൃക്ഷങ്ങളും കടപുഴകി. വീടുകൾ പലതും നാമാവശേഷമായി.
മേഖലയിൽ എട്ടു ദുരിതാശ്വാസക്യാന്പുകളാണു തുറന്നത്. ഓരോ ക്യാമ്പിലും നൂറുകണക്കിനു കുടുംബങ്ങൾ പൊറുതിമുട്ടി കഴിയുകയാണ്. എട്ടു ക്യാന്പുകളിലായി 1,500 ഓളം പേർ കഴിഞ്ഞിരുന്നു. ഇവർക്കു കൈത്താങ്ങായി നാട്ടുകാരും സംഘടനകളും രംഗത്തെത്തിയിരുന്നു. സർക്കാർതലത്തിൽ സൗജന്യ റേഷൻ നല്കുമെന്ന പ്രഖ്യാപനം മാത്രമാണ് ഇതുവരെയുണ്ടായത്. സ്ഥലം സന്ദർശിച്ച ഇന്നസെന്റ് എംപി നാലു മാസത്തെ അദ്ദേഹത്തിന്റെ ശന്പളം ദുരിതബാധിതർക്കു നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
കടൽക്ഷോഭം മൂലം അന്നത്തിനുപോലും വകയില്ലാതെ പലരും പട്ടിണിയിലായി. ആറാട്ടുകടവ്, പെരിഞ്ഞനം, മൂന്നുപീടിക ബീച്ച്, അയിരൂർ ചാപ്പക്കടവ്, വഞ്ചിപ്പുര, കൂരിക്കുഴി, ചാമക്കാല ബീച്ച് തുടങ്ങിയ ഭാഗങ്ങളിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കഷ്ടത്തിലാണ്.
തകർന്ന കടൽഭിത്തികൾ
കടൽക്ഷോഭം പതിവായി ഉണ്ടാകുന്ന ചാവക്കാട് തീരദേശ മേഖലയിലെ കടപ്പുറം പഞ്ചായത്തിൽ കടൽഭിത്തി നിർമിച്ചിട്ടുണ്ടെങ്കിലും പലയിടത്തും തകർന്നു കിടക്കുകയാണ്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ദുരിതക്കടലിൽ തീരദേശവാസികൾ അകപ്പെടാൻ പ്രധാന കാരണം. കടൽഭിത്തി തകർന്നു കിടന്നതിനാലാണ് ഓഖി ചുഴലിക്കാറ്റിൽ കടൽ ക്ഷോഭിച്ചപ്പോൾ കടപ്പുറം പഞ്ചായത്തിലെ തീരവും വീടുകളും തകർന്നത്. കടൽഭിത്തി നിർമാണം ബന്ധപ്പെട്ടവർക്ക് എപ്പോഴും കറവപ്പശുവായും മാറുന്നു.
കടൽഭിത്തി നല്ല രീതിയിൽ പുനർനിർമിച്ച് 500 മീറ്റർ ഇടവിട്ട് പ്രതിരോധ പുലിമുട്ട് നിർമിച്ചാൽ കടൽഭിത്തിക്കു സംരക്ഷണമാകും. കടപ്പുറം പഞ്ചായത്തിലെ അഴിമുഖത്തു തുറമുഖ പദ്ധതിയുടെ ഭാഗമായി 515 മീറ്റർ നീളത്തിൽ പുലിമുട്ട് ഉള്ളതാണ് മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കടപ്പുറം പഞ്ചായത്തിൽ ദുരിതം കുറയാൻ കാരണം. കടൽഭിത്തി നിർമിച്ചാൽ കടൽക്ഷോഭത്തെ ചെറുക്കാൻ കഴിയുമെന്നു തീരപ്രദേശ നിവാസിയായ പൗരസമിതി പ്രസിഡന്റുമായ ഷറഫുദ്ദീൻ മുനയ്ക്കകടവ് ചൂണ്ടിക്കാട്ടി.
കരയൊക്കെ കടലായി
വാടാനപ്പിള്ളി ഭാഗത്ത് പതിനഞ്ചു വർഷം മുന്പ് കരയായിരുന്ന സ്ഥലത്ത് ഇപ്പോൾ കടലാണ്. ദിശാവിളക്ക് നിന്നിരുന്ന കരയും കടലായി. പലയിടങ്ങളിലും കടൽഭിത്തി തകർന്ന നിലയിലാണ്. കയർപായ വിരിച്ച് അതിനു മുകളിൽ നിർമിച്ച " ശാസ്ത്രീയ’ കടൽഭിത്തിയും തകർന്നു. ലക്ഷങ്ങളാണ് ഇതിനുവേണ്ടി ചെലവഴിച്ചത്.
അഞ്ചുവർഷം മുന്പ് നാലുമീറ്റർ ഉയരത്തിൽവരെ തിരകളുയർന്ന് കരയെ ആക്രമിച്ചപ്പോൾ തകർന്ന റോഡ് വീണ്ടും പണിതിരുന്നു. എന്നാൽ, ഓഖി അതും തകർത്തു. കടലോരത്തെ വീടുകളിൽ ഓഖി കൊണ്ടുവന്ന മണ്ണും ചെളിയും നിറഞ്ഞു. റോഡിൽ മണൽ നിറഞ്ഞു. കുടിവെള്ള പൈപ്പുകൾ പൊട്ടിയ നിലയിലാണ്.
പൊക്കാഞ്ചേരിയിൽ കടൽഭിത്തി തകർന്നിട്ട് വർഷങ്ങളായി. ഭിത്തിക്കു മുകളിലൂടെ തിരകൾ ആഞ്ഞടിച്ച് വീടുകളിലേക്കു കയറി. പോസ്റ്റുകളും തെങ്ങുകളുമൊക്കെ കടപുഴകി.
കടലേറ്റം തടയാൻ കാറ്റാടി വച്ചുപിടിപ്പിക്കാൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദൻ ഇവിടം സന്ദർശിച്ചപ്പോൾ നിർദേശിച്ചിരുന്നു. എന്നാൽ, കാറ്റാടി വച്ചുപിടിപ്പിക്കലും പൂർത്തിയായില്ല. ചേറ്റുവയിലും നാട്ടികയിലുമൊക്കെ തീരദേശത്തെ അശാന്തി നിലനിൽക്കുകയാണ്.
കടൽഭിത്തി കടലാസിൽ, തീരവാസികളുടെ സുരക്ഷയും
സംരക്ഷണ കവചം വേണമെന്ന ആവശ്യവുമായി പതിറ്റാണ്ടുകൾ പിന്നിട്ട കഥയാണു കടലിന്റെ മക്കൾക്കു പറയാനുള്ളത്. കൊടുങ്ങല്ലൂർ താലൂക്കിലെ 20 കിലോമീറ്റർ തീരത്ത് കടൽഭിത്തിയുണ്ടായിരുന്നു എന്നാണ് അധികാരികളുടെ ഭാഷ്യം. ഇവിടെ പതിറ്റാണ്ടുകൾക്കുമുന്പ് കടൽഭിത്തിയുണ്ടായിരുന്നുവെന്നു പറയുന്നതാവും യാഥാർഥ്യം. നിരന്തര കടൽക്ഷോഭത്തെതുടർന്ന് കടൽഭിത്തി തകർന്നുപോയിരിക്കയാണ്.
അഴീക്കോട്, മുനയ്ക്കൽ ബീച്ച്, വെന്പല്ലൂരിലെ തട്ടുകടവ്, പെരിഞ്ഞനം ചാമക്കാല തുടങ്ങിയ തീരങ്ങളിലാണ് ഇപ്പോൾ കടൽഭിത്തിയുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ശാസ്ത്രീയ സുരക്ഷയൊരുക്കാനാണ് അധികാരികൾ ശ്രമിക്കുന്നതെങ്കിലും എല്ലാം ഫയലിൽ ഉറങ്ങുകയാണെന്നു മാത്രം.
പല തീരത്തും കടൽഭിത്തി നിർമിക്കാൻ ഫണ്ട് അനുവദിച്ചിട്ടും നാളിതുവരെ തുടങ്ങിയിട്ടില്ല. ഫണ്ട് ഉണ്ടായിട്ടും കടൽഭിത്തി കെട്ടാതെ നൂറുകണക്കിനാളുകളാണു കഷ്ടത്തിലായത്. എറിയാട് ഭാഗത്തു പണി തുടങ്ങാൻ കഴിഞ്ഞദിവസം തീരുമാനിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തീരുമാനം കഴിഞ്ഞെങ്കിലും പണി തുടങ്ങുന്നതിനുമുന്പുതന്നെ ദുരന്തമിങ്ങെത്തി.ചെന്നൈ ഐഐടി സംഘമെത്തി തീരദേശത്തു പുതിയ ശാസ്ത്രീയ കടൽഭിത്തി നിർമാണത്തെക്കുറിച്ച് പഠനവും നടത്തിയിരുന്നു. പിന്നീട് ഇതു സംബന്ധിച്ച് ഒരനക്കവും ഉണ്ടായില്ലെന്നു മാത്രം.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.