തിരുവല്ല: ദേശവും അതിലെ നിവാസികളുമേ നിങ്ങൾ സമാധാനത്തോടെ വസിക്കുവിൻ.. പറുദീസായുടെ അവകാശിയെ സമാധാനത്തോടെ പോവുക... അജഗണത്തിന്റെ സമാധാനാശംസകൾക്കു യാത്ര പറയുന്ന അജപാലകനുവേണ്ടി സഹശുശ്രൂഷകർ സമാധാനം ഏറ്റുചൊല്ലി. ഗീവർഗീസ് മാർ ദിവന്നാസിയോസ് ഇനി വിശ്വാസസമൂഹത്തിന്റെ ഓർമകളിൽ വ്യത്യസ്തതകളുടെ ആചാര്യശ്രേഷ്ഠനായി നിറഞ്ഞു നിൽക്കും.
മലങ്കര കത്തോലിക്കാ സഭ പുത്തൂർ, ബത്തേരി രൂപതകളുടെ മുൻ അധ്യക്ഷൻ കാലംചെയ്ത ബിഷപ് ഡോ.ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ഭൗതികശരീരം ഇന്നലെ തിരുവല്ല സെന്റ് ജോണ്സ് മെത്രാപ്പോലീത്തൻ കത്തീഡ്രലിനോടു ചേർന്ന് കബറടക്കി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കാലംചെയ്ത മാർ ദിവന്നാസിയോസിന്റെ ഭൗതിക ശരീരം കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കത്തീഡ്രലിൽ പൊതുദർശനത്തിനു വച്ചിരുന്നു. ജീവിതത്തിന്റെ നാനാതുറകളിൽപെട്ടവർ തങ്ങളുടെ ആത്മീയാചാര്യന് അന്തിമോപചാരമർപ്പിച്ചു. ജീവിതത്തിൽ വ്യത്യസ്തതകൾ പുലർത്തിവന്ന മാർ ദിവന്നാസിയോസിന്റെ കബറടക്കവും വ്യത്യസ്തതകൾ നിറഞ്ഞതായി. പുഷ്പചക്രങ്ങളോ അന്തിമോപചാരം അർപ്പിച്ചുള്ള ശോശപ്പ സമർപ്പണമോ ഇല്ലാതെയായിരുന്നു യാത്ര. നഗരികാണിക്കൽ ഒഴിവാക്കി ദേവാലയത്തിനു പ്രദക്ഷിണം നടത്തി ഭൗതികശരീരം കബറിൽ ഇറക്കിവച്ചു.
മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ പ്രധാന കാർമികത്വത്തിലായിരുന്നു കബറടക്ക ശുശ്രൂഷകൾ. ഉച്ചകഴിഞ്ഞ് രണ്ടിനാരംഭിച്ച കബറടക്ക ശുശ്രൂഷയുടെ അവസാനഭാഗം വൈകുന്നേരം 4.30ഓടെയാണ് പൂർത്തീകരിച്ചത്. താൻ ആചാര്യശുശ്രൂഷ നിർവഹിച്ച ദേവാലയം, മദ്ബഹാ, ദേശം, സഹ മെത്രാപ്പോലീത്തമാർ, വൈദികർ, ശെമ്മാശൻമാർ, വിശ്വാസസമൂഹം, മാതാപിതാക്കൾ എന്നിവരോടെല്ലാം യാത്ര ചോദിക്കുന്ന ശുശ്രൂഷ ഇതിൽ ഏറ്റവും ഹൃദയസ്പൃക്കായി. മാർ ദിവന്നാസിയോസിന്റെ ഭൗതികശരീരം വൈദികർ എടുത്തുയർത്തിക്കൊണ്ടാണ് യാത്ര ചോദിക്കുന്ന ശുശ്രൂഷ നടന്നത്. സമാധാനാശംസകൾക്കു മറുപടിയായി പിതാവേ സമാധാനത്തോടെ പോകുക ... എന്ന് വിശ്വാസസമൂഹം ഏറ്റുചൊല്ലി.
ഇന്നലെ രാവിലെ വിശുദ്ധ കുർബാനയോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് വചനസന്ദേശം നൽകി.
കബറടക്ക ശുശ്രൂഷയിലെ ആറാംക്രമം പൂർത്തീകരിച്ച് ഭൗതികശരീരം പേടകത്തിൽ നിന്നിറക്കി. തുടർന്ന് സമാപന ശുശ്രൂഷ ആരംഭിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയോടൊപ്പം ആർച്ച്ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ഏബ്രഹാം മാർ യൂലിയോസ്, വിൻസന്റ് മാർ പൗലോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, തോമസ് മാർ യൗസേബിയോസ്, ജേക്കബ് മാർ ബർണബാസ്, തോമസ് മാർ അന്തോണിയോസ്, ഗീവർഗീസ് മാർ തിയഡോഷ്യസ്, സാമുവേൽ മാർ ഐറേനിയോസ് എന്നിവർ സഹകാർമികരായിരുന്നു. സഭയ്ക്കു വേണ്ടി കർദിനാൾ മാർ ക്ലീമിസ് ബാവ അന്തിമോപചാരം അർപ്പിച്ച് പ്രസംഗിച്ചു. തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ.തോമസ് മാർ കൂറിലോസ്, പുത്തൂർ രൂപതാധ്യക്ഷൻ ഗീവർഗീസ് മാർ മക്കാറിയോസ് എന്നിവരും പ്രസംഗിച്ചു. ദേവാലയത്തിലെ ശുശ്രൂഷകൾ പൂർത്തീകരിച്ച് കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും മാർ ദിവന്നാസിയോസിന് സ്നേഹചുംബനം നൽകി. തുടർന്ന് കബറിലേക്ക് വൈദികർ ഭൗതികശരീരം എടുത്തപ്പോൾ മെത്രാപ്പോലീത്തമാരും മറ്റു വൈദികരും ഇതിനു മുന്പിൽ നിരയായി നീങ്ങി. കബറിൽ പ്രത്യേക പ്രാർഥനകൾ നടത്തി ഭൗതികശരീരം ഇറക്കിവച്ചു. തൈലം ഒഴിച്ച് അന്ത്യയാത്ര ചൊല്ലി ധൂപവും അർപ്പിച്ചതോടെയാണ് ശുശ്രൂഷകൾ പൂർത്തീകരിച്ചത്.
കെസിബിസി അധ്യക്ഷൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.സൂസപാക്യം, പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് പുന്നക്കോട്ടിൽ, മാർ തോമസ് തറയിൽ തുടങ്ങിയവരും ശുശ്രൂഷയിൽ സഹകാർമികരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.