കൃഷി ഉപേക്ഷിച്ചു കേരളം എങ്ങോട്ട്?-7 /പോൾ മാത്യു
കർഷകർക്കുള്ള കാലാവസ്ഥ അധിഷ്ഠിത ഇൻഷ്വറൻസിൽ സംസ്ഥാന സർക്കാർ അടയ്ക്കേണ്ട വിഹിതം അടയ്ക്കാത്തതിനാൽ തൃശൂർ ജില്ലയിലെ കർഷകർക്കു ലഭിക്കേണ്ട ആനുകൂല്യവും മുടങ്ങിയിരിക്കയാണിപ്പോൾ. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുമാണ് ഇതിൽ പ്രധാനമായും വിഹിതം എടുക്കുന്നത്. കാലാവസ്ഥയിൽ വരുന്ന വ്യതിയാനം കണക്കാക്കി നൽകുന്ന ആനുകൂല്യം ലഭിക്കാൻ ജില്ലയിൽനിന്ന് 23 ലക്ഷം രൂപയാണ് പ്രീമിയമായി അടച്ചത്. എന്നാൽ, സംസ്ഥാന സർക്കാർ അടയ്ക്കേണ്ട വിഹിതമായ ഒന്പതു കോടി രൂപ ഇതുവരെയും അടയ്ക്കാത്തതിനാലാണ് കർഷകരുടെ ആനുകൂല്യം നഷ്ടമായത്.
കാലാവസ്ഥാ വ്യതിയാനം അറിയാൻ ജില്ലയിൽ 20 കിലോമീറ്റർ ചുറ്റളവിൽ യന്ത്രസംവിധാനം വച്ചിട്ടുണ്ട്. കിട്ടുന്ന വിവരങ്ങൾ എല്ലാ വർഷവും കർഷകർക്കു നൽകാറുമുണ്ട്. എന്നാൽ, സംസ്ഥാന കൃഷി വകുപ്പിന്റെ അനാസ്ഥ മൂലം വിവരങ്ങളുമില്ല, ആനുകൂല്യവുമില്ല. ഒരേക്കറിന് 300 രൂപ വച്ചാണ് ഇതിനു കർഷകരിൽനിന്നു പ്രീമിയം ഈടാക്കിയത്. 2015-2016 വർഷം പ്രീമിയം അടച്ച തൃശൂരിലെ കർഷകർക്ക് ഏക്കറിന് രണ്ടായിരം രൂപ വച്ച് ലഭിച്ചിരുന്നു. 2016-2017 വർഷം പ്രീമിയം അടച്ചവർക്കാണ് ആനുകൂല്യം നഷ്ടമായത്.
കൃഷി നശിച്ചില്ലെങ്കിലും കാലാവസ്ഥാ വ്യതിയാനം വഴിയുണ്ടാകുന്ന പ്രശ്നങ്ങൾ കണക്കാക്കിയാണ് തുക നൽകുന്നത്. നെൽകൃഷി മാത്രമല്ല, വാഴ, തെങ്ങ്, കൈതച്ചക്ക തുടങ്ങിയ കൃഷി നടത്തുന്നവർക്കും ഈ ഇൻഷ്വറൻസിൽ ചേരാം. പൊതുമേഖലാ ഇൻഷ്വറൻസ് കന്പനി നേരിട്ടാണ് ഇത്തരത്തിൽ കർഷകരിൽനിന്ന് പ്രീമിയം വാങ്ങിക്കുന്നത്.
ഈ വർഷവും തൃശൂർ ജില്ലയിലെ കർഷകർ 19 ലക്ഷം രൂപ പ്രീമിയം അടച്ചിട്ടുണ്ട്. ഈ മാസം 15നായിരുന്നു അവസാന തീയതി. കർഷകർ പ്രീമിയം അടച്ചാലും സംസ്ഥാന സർക്കാർ അനാസ്ഥ കാണിക്കുന്നതോടെ കർഷകർക്കു ലഭിക്കേണ്ട ആനുകൂല്യവും ഇല്ലാതാകുന്ന സാഹചര്യമാണിപ്പോൾ. വിവരം മുഖ്യമന്ത്രിയെ കർഷക നേതാക്കൾ നേരിട്ട് അറിയിച്ചെങ്കിലും വേണ്ടതുചെയ്യാമെന്ന മറുപടിയല്ലാതെ ഒന്നും ഉണ്ടായില്ലെന്നു മാത്രം.
പാക്കേജിൽ കോടികൾ, ഗുണമില്ല
കർഷകരുടെ ഉന്നമനത്തിനായി തൃശൂർ- പൊന്നാനി കോൾ പാക്കേജിൽ കോടികളാണുള്ളത്. കാർഷികാവശ്യങ്ങൾക്കായി 27 കോടിയുടെ യന്ത്രങ്ങളാണ് വാങ്ങിയിരിക്കുന്നത്.
50 കൊയ്ത്തുയന്ത്രം, 200 പവർ ടില്ലർ, 20 ട്രാക്ടറുകൾ ഉൾപ്പെടെ എല്ലാവിധ ആവശ്യങ്ങൾക്കുള്ള യന്ത്രങ്ങളുമുണ്ട്. പക്ഷേ, ഇവ കാത്തുപരിപാലിക്കുന്നതിനുള്ള സംവിധാനം ഇനിയുമായിട്ടില്ല. തൃശൂർ- പൊന്നാനി പദ്ധതിക്കു നാഥനില്ലാത്തതായിരുന്നു ഒരു കാരണം. ഇപ്പോൾ നാഥൻ വന്നെങ്കിലും കർഷകർക്കു പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലെന്നു മാത്രം. യന്ത്രങ്ങൾ മഴയും വെയിലും കൊണ്ട് നശിക്കുന്ന സാഹചര്യമാണിപ്പോൾ.
അടിസ്ഥാന വികസനത്തിനു 300 കോടിയും രാഷ്ട്രീയ കൃഷി ബീമ യോജന വഴി 125 കോടിയുമാണ് പാക്കേജിൽ ഉണ്ടായിരുന്നത്. ബണ്ടുകൾ, മോട്ടോർ തറകൾ, ഫാം റോഡുകൾ തുടങ്ങിയവ നിർമിക്കാനുള്ള പദ്ധതികൾ എങ്ങുമെത്തിയില്ല. കർഷകർക്കുവേണ്ടി രാഷ്ട്രീയ നേതാക്കൾ പോലും രംഗത്തിറങ്ങാൻ തയാറല്ലാതായിരിക്കുന്നു. കർഷകരുടെ ആവശ്യങ്ങളോട് ഇപ്പോ ശരിയാക്കിത്തരാം എന്ന വാഗ്ദാനം മാത്രം.
കർഷകരെ രക്ഷിക്കാൻ റിപ്പോർട്ട് അംഗീകരിക്കണം
നെൽകൃഷി നിലനിർത്താനും കർഷകരെ രക്ഷിക്കാനുമുള്ള വഴി കണ്ടെത്താൻ കഴിഞ്ഞ ഇടതു സർക്കാർ കെ.കൃഷ്ണൻകുട്ടിയെ ഏകാംഗ കമ്മീഷനായി നിയമിച്ചിരുന്നു. ഇദ്ദേഹം അന്നു നൽകിയ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കെ. കൃഷ്ണൻകുട്ടി ഇപ്പോൾ എംഎൽഎ ആയ സ്ഥിതിക്ക് ഇടതുസർക്കാർ റിപ്പോർട്ട് നടപ്പാക്കാൻ തയാറാകണമെന്നു കോൾ കർഷക സംഘം ജില്ലാ പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു.
നെൽപാടങ്ങൾ ചുരുങ്ങുന്നു
കോഴിക്കോട്: കേരളത്തിൽ നെൽപാടങ്ങളുടെ വിസ്തൃതിയിൽ ഗണ്യമായ കുറവ്. പാലക്കാട് ജില്ലയാണ് പാടശേഖര വിസ്തൃതിയിൽ മുന്നിൽ. 38.2 ശതമാനവും പാലക്കാട് ജില്ലയിലാണ്. ആലപ്പുഴ, തൃശൂർ ജില്ലകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏറ്റവും കുറവ് ഇടുക്കിയിലാണ്.
മുൻവർഷത്തിൽ 81,120 ഹെക്ടറുണ്ടായിരുന്നത് ഇക്കൊല്ലം 65,513 ഹെക്ടറായി കുറഞ്ഞു. ആലപ്പുഴയിൽ നെൽപാടങ്ങളുടെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 2.29 ശതമാനവും തൃശൂരിൽ 14.3 ശതമാനവും കുറവാണ് സംഭവിച്ചിരിക്കുന്നത്.
ഏറ്റവും കുറവ് പാടശേഖരമുള്ള ഇടുക്കിയിൽ 21.65 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നെൽപാടശേഖരത്തിൽ നേരിയ വർധനയുണ്ട്.
ജില്ലകളിലെ നെൽപാടശേഖരങ്ങളുടെ വിസ്തൃതി
ജില്ല വിസ്തൃതി (ഹെക്ടറിൽ)
(2015-16) (2016- 17)
തിരുവനന്തപുരം 2119 1392
കൊല്ലം 1555 1302
പത്തനംതിട്ട 2534 2640
ആലപ്പുഴ 31724 32453
കോട്ടയം 16272 17216
ഇടുക്കി 887 695
എറണാകുളം 5950 4730
തൃശൂർ 24625 21100
പാലക്കാട് 81120 65513
മലപ്പുറം 8687 7140
കോഴിക്കോട് 2872 1987
വയനാട് 9204 7822
കണ്ണൂർ 5478 4671
കാസർഗോഡ് 3843 2737
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.