വിയ്യൂർ (തൃശൂർ): ഫേഷ്യൽചെയ്ത് സുന്ദരക്കുട്ടപ്പനാകണോ...വിയ്യൂർ ജയിലിലെത്തണം. ജയിലിലേക്കോ എന്നു സംശയിക്കണ്ട, അവിടേക്കു തന്നെ..
വിപ്ലവകരമായ ഒരുപാടു കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ച വിയ്യൂർ ജയിലിൽ ഇനി സൗന്ദര്യവിപ്ലവത്തിന്റെ കാഹളം മുഴക്കി ബ്യൂട്ടി പാർലർ ആരംഭിക്കുകയാണ്. പുരുഷൻമാർക്കുള്ള ബ്യൂട്ടിപാർലറാണ് പ്രവർത്തനസജ്ജമായിരിക്കുന്നത്.
ബ്യൂട്ടിപാർലർ കെട്ടിടത്തിന്റെ പണികളെല്ലാം പൂർത്തിയായി. സെൻട്രൽ ജയിൽ പാർക്കിനകത്താണ് കെട്ടിടം. സർക്കാരിന്റെ ഉത്തരവ് കിട്ടിയാലുടൻ ബ്യൂട്ടി പാർലർ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും. എട്ടു തടവുകാരെ ബ്യൂട്ടി പാർലർ നടത്തിപ്പിനുവേണ്ടി തെരഞ്ഞെടുത്തു പരിശീലനം നൽകിവരുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
വിവിധ ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ സർക്കാരിനു കോടികളുടെ വരുമാനമാണ് വിയ്യൂർ ജയിൽ ഇപ്പോൾ ലഭ്യമാക്കുന്നത്. ചപ്പാത്തി, ബേക്കറി ഉത്പന്നങ്ങൾ, വിവിധയിനം കറികൾ, പച്ചക്കറികൾ, മുട്ട, പാൽ, വെട്ടുകല്ലുകൾ, കരകൗശല ഉത്പന്നങ്ങൾ, ജയിൽ വസ്ത്രങ്ങൾ, സോപ്പുപൊടി, വാഷിംഗ് പൗഡറുകൾ, കുപ്പിവെള്ളം തുടങ്ങി ജയിൽ അന്തേവാസികളുടെ സഹകരണത്തോടെ വലിയൊരു ഇൻഡസ്ട്രിയൽ പാർക്ക് തന്നെ ജയിലിനകത്തു പ്രവർത്തിക്കുന്നുണ്ടെന്നു പറയാം. ഇതിനു പുറമേ, നെൽകൃഷിയുമുണ്ട്.
ജയിൽ അന്തേവാസികളുടെ ഗാനമേള ട്രൂപ്പ്, വോളിബോൾ ടീം, ശിങ്കാരിമേള, പഞ്ചവാദ്യ സംഘങ്ങൾ എന്നിവയും ജയിലിനകത്തുണ്ട്. ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങളിലേക്കു തിരിയാതെ സമൂഹത്തിന്റെ മുഖ്യധാരയിൽ വരുമാനമുണ്ടാക്കാവുന്ന ജോലിചെയ്തു പ്രവർത്തിക്കാൻ കഴിയുംവിധം തടവുകാരെ വാർത്തെടുക്കുന്നതിലൂടെ സംസ്ഥാനത്തെ എല്ലാ ജയിലുകൾക്കും മാതൃകയാവുകയാണ് വിയ്യൂർ ജയിൽ.
കെ.കെ. അർജുനൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.