പത്തനംതിട്ട: നവോത്ഥാനത്തിന്റെ പേരു പറഞ്ഞു കേരളത്തെ കലാപഭൂമിയാക്കരുതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിശ്വാസം സംരക്ഷിക്കൂ, വർഗീയതയെ തുരത്തൂ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ജാഥകളുടെ സമാപനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശബരിമലയുമായി ബന്ധപ്പെട്ട മുൻ യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ നല്കിയ സത്യവാങ്മൂലം തിരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെ ലക്ഷക്കണക്കിനു സ്ത്രീകൾ ശബരിമല യുവതീപ്രവേശനത്തെ എതിർത്ത് തെരുവിൽ ഇറങ്ങിയതും മുഖ്യമന്ത്രി കണ്ടില്ലെന്നു നടിച്ചു. കോടതിയെ വെല്ലുവിളിക്കാതെ തന്നെ വിധി നടത്തിപ്പ് നീട്ടിക്കൊണ്ടുപോകാൻ കഴിയുമെന്നിരിക്കെ സർക്കാർ സ്വീകരിച്ച നിലപാടുകൾ കേരളത്തിൽ വർഗീയ വിഷം കുത്തിവയ്ക്കാൻ ബിജെപിക്കു സഹായകരമായി. വിശ്വാസത്തെ മുഖ്യമന്ത്രി അനാചാരമായി കണ്ടു. നവോത്ഥാനമെന്നാൽ അനാചാരങ്ങൾക്കെതിരും വിശ്വാസസംരക്ഷണവുമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
സിപിഎമ്മും ബിജെപിയും ശബരിമല വിഷയത്തിൽ അക്രമം നടത്തുന്നതിനു യോജിച്ചുള്ള കോൺഗ്രസ് വിശ്വാസികൾക്ക് ഒപ്പമാണ്. ഇത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പുതിയ നിലപാട് അല്ല. ശബരിമലയുമായി ഉയർന്നു വന്ന പ്രശ്നങ്ങളിൽ കോൺഗ്രസ് എന്നും സ്വീകരിച്ച നിലപാടു വിശ്വാസികൾക്ക് ഒപ്പമെന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എംപി അധ്യക്ഷതവഹിച്ച യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് എംപി, കെ.സുധാകരൻ, യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ, പ്രചാരണസമിതി അധ്യക്ഷൻ കെ. മുരളീധരൻ, രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ പി.ജെ. കുര്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ, എഐസിസി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, ആന്റോ ആന്റണി എംപി, അടൂർ പ്രകാശ് എംഎൽഎ, ശശിതരൂർ എംപി, ജെയ്സൺ ജോസഫ്, പ്രയാർ ഗോപാലകൃഷ്ണൻ, പഴകുളം മധു എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.