തിരുവനന്തപുരം: സാങ്കേതിക മേഖലയിൽ യോഗ്യതയുളള പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ഫലപ്രദമായി വിനിയോഗിക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി നടപടികൾ ആരംഭിച്ചു.
മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഇൻഫർമേഷൻ ടെക്നോളജി, സോഫ്റ്റ് വേർ, ഹാർഡ് വേർ, നെറ്റ് വർക്കിംഗ്, ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ്, ഫിനാൻഷൽ മാനേജ്മെന്റ് എന്നീ മേഖലകളിൽ യോഗ്യതയുളള ധാരാളം പേർ പോലീസ് സേനയിൽ വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ കഴിവും പരിചയവും സേനയിലെ വിവിധ മേഖലകളിൽ ലഭ്യമാക്കാനാണ് ഉദ്ദേശ്യം. ഇത്തരം യോഗ്യതയുളളവരെ യൂണിറ്റ് മേധാവിമാർ കണ്ടെത്തി താൽപര്യമുള്ളവരുടെ പട്ടിക 31 ന് മുന്പ് ഹെഡ്ക്വാർട്ടേഴ്സ് ഐജി ക്ക് നൽകും. തുടർന്ന് ഇവരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ആവശ്യമുളള ഓഫീസുകളിൽ നിയമിക്കും.
സ്പെഷൽ ബ്രാഞ്ച് സിഐഡി, ക്രൈംബ്രാഞ്ച്, ജില്ലാ ക്രൈംബ്രാഞ്ച്, പോലീസ് കംപ്യൂട്ടർ സെന്റർ, സൈബർ ഡോം, ഹൈടെക് സെൽ, സൈബർക്രൈം പോലീസ് സ്റ്റേഷൻ, ജില്ലകളിലെ സൈബർ സെല്ലുകൾ, ഐടി സെല്ലുകൾ എന്നിവയിലാണ് സാങ്കേതികവിദ്യയിൽ യോഗ്യതനേടിയ പോലീസുദ്യോഗസ്ഥരെ നിയോഗിക്കുക.
ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന സാങ്കേതികയോഗ്യതയുളള പോലീസ് ഉദ്യോഗസ്ഥരെ വിവിധ പോലീസ് സ്റ്റേഷനുകളിലെ സാങ്കേതികവിഭാഗം ജോലികൾക്കായി നിയോഗിക്കുവാനുളള സാധ്യത ആരായാനും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.