തിരുവനന്തപുരം: നിയമസഭാ സമ്മേളനം കഴിഞ്ഞയാഴ്ച സമാപിച്ച സാഹചര്യത്തിൽ നിലവിലുണ്ടായിരുന്ന ഓർഡിനൻസുകളിൽ ഒമ്പതെണ്ണം പുനർവിജ്ഞാപനം ചെയ്യാൻ മന്ത്രിസഭാ തീരുമാനം. ബില്ലുകളായി പരിഗണിക്കാതിരുന്നവയാണ് പുനർ വിജ്ഞാപനത്തിനു ഗവർണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കുന്നത്. നിയമസഭാ സമ്മേളനം സമാപിക്കുന്നതോടെ ഓർഡിനൻസുകളുടെ നിയമ പ്രാബല്യം ഇല്ലാതാകുന്ന സാഹചര്യത്തിലാണു നടപടി.
2018 ലെ കേരള സർവകലാശാലാ സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും താത്കാലിക ബദൽ ക്രമീകരണ ഓർഡിനൻസ്, കേരള വെറ്ററിനറി സർവകലാശാലാ ഭേദഗതി ഓർഡിനൻസ്, കേരള സഹകരണ ആശുപത്രി കോംപ്ലക്സും അക്കാദമി ഓഫ് മെഡിക്കൽ സയൻസ് ഓർഡിനൻസ് (പരിയാരം സഹകരണ മെഡിക്കൽ കോളജ് ഏറ്റെടുക്കൽ), കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓർഡിനൻസ്, വഖഫ് ബോർഡിന്റെ കീഴിലുള്ള നിയമനങ്ങൾ പിഎസ്സിക്കു വിടുന്ന ഓർഡിനൻസ്, മദ്രാസ് ഹിന്ദുമത ധർമ എൻഡോവ്മെന്റ് രണ്ടാം ഭേദഗതി ഓർഡിനൻസ്, കേരള പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപ്പർട്ടി ആൻഡ് പേമെന്റ് കോന്പൻസേഷൻ ഓർഡിനൻസ്, കേരള പോലീസ് ഭേദഗതി ഓർഡിനൻസ്, പ്രവാസി കേരളീയ ക്ഷേമ ഭേദഗതി ഓർഡിനൻസ് എന്നിവയാണ് വീണ്ടും പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.
ഇടുക്കി കർഷക ആത്മഹത്യ: നടപടികൾ യോഗത്തിൽ
തിരുവനന്തപുരം: ഇടുക്കിയിലെ കർഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിൽ കർഷകരെ സഹായിക്കാനുള്ള നടപടികൾ അടുത്ത ു ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ചേക്കും. കർഷക ആത്മഹത്യകൾ സംബന്ധിച്ച് ഇടുക്കി കളക്ടർ നൽകിയ റിപ്പോർട്ട് ഇന്നലത്തെ മന്ത്രിസഭാ യോഗം വിശദമായി ചർച്ചചെയ്തു.
അഞ്ചു കർഷകരുടെ വിവരമാണു സർക്കാരിന്റെ പക്കലുള്ളത്. കാർഷിക വായ്പയെടുത്ത് കൃഷി നഷ്ടമുണ്ടായതു മൂലം ആരെങ്കിലും ആത്മഹത്യ ചെയ്തതായി റിപ്പോർട്ടില്ല. അതേസമയം, ആത്മഹത്യ ചെയ്തത് കർഷകരാണ്. അതിനാൽത്തന്നെ കുടുംബങ്ങൾക്കു നഷ്ടപരിഹാരമോ സാന്പത്തിക സഹായമോ നൽകുന്നതിനു സാങ്കേതിക തടസമുണ്ട്. ഈ സാഹചര്യത്തിലാണ് ഏതു രീതിയിൽ സഹായിക്കാൻ സാധിക്കുമെന്നു മന്ത്രിസഭ ചർച്ച ചെയ്യുക.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജപ്തി നടപടികൾ ഒരു വർഷത്തേക്കുനിർത്തിവയ്ക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാൻ കഴിഞ്ഞയാഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു. വായ്പകൾക്കു മോറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ബാങ്കുകൾ ഇക്കാര്യം പാലിക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. ഇതു വ്യക്തമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ യോഗം വിളിക്കാൻ ചീഫ് സെക്രട്ടറിക്കു നിർദേശം നല്കിയിട്ടുണ്ട്. ജില്ലാതല സമിതികളുടെ യോഗം വിളിക്കാർ ജില്ലാകളക്ടർമാരോടും ആവശ്യപ്പെട്ടു. ഇടുക്കിയിലെ പട്ടയം ഇല്ലാത്ത കർഷകർ കാർഷികവായ്പയ്ക്കു പകരം മറ്റുവായ്പകൾ എടുത്ത് കാർഷികാവശ്യങ്ങൾ നിറവേറ്റുക പതിവാണ്. അതിനാൽ കാർഷികേതര വായ്പയ്ക്കും മോറട്ടോറിയം പ്രഖ്യാപിക്കണമെന്നു കളക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കാർഷിക ദുരിതാശ്വാസ സഹായധന കുടിശികയായ 54 കോടിയിൽ ഇടുക്കി ജില്ലയിലേക്കുള്ള 13 കോടി അടിയന്തരമായി അനുവദിക്കുക, കർഷകരുടെ ആത്മവിശ്വാസവും പ്രത്യാശയും നൽകാൻ കേന്ദ്ര, സംസ്ഥാന വകുപ്പുകൾ നടപടിയെടുക്കുക, കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന തരത്തിൽ എല്ലാ പഞ്ചായത്തുകളിലും ഉജ്ജീവനം, എംഎസ്എംഇ, പ്രധാൻമന്ത്രി കിസാൻ സമ്മാൻ, പ്രകൃതിക്ഷോഭ ദുരിതാശ്വാസം, വിള ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾക്ക് പ്രചരണം നൽകി ബാങ്കുകളുമായി സംയുക്തയോഗങ്ങൾ സംഘടിപ്പിക്കുക എന്നീ നിർദേശങ്ങളാണ് കളക്ടർ മുന്നോട്ടുവച്ചത്. കൗണ്സലിംഗ് നല്കുന്നതിന് കൃഷി ഉദ്യോഗസ്ഥരെ ചുമലപ്പെടുത്തണമെന്നും നിർദേശമുണ്ട്.
അഴിമതി പൂർണമായി നിഷ്കാസനം ചെയ്യാൻ നടപടിയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ തലങ്ങളിലെയും അഴിമതി പൂർണമായി നിഷ്കാസനം ചെയ്യാൻ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി കുറയ്ക്കുന്നതിൽ വലിയ ഇടപെടലുണ്ടായിട്ടുണ്ട്. എല്ലാ തലത്തിലും അഴിമതി പൂർണമായി ഇല്ലാതായെന്ന് അവകാശപ്പെടാനില്ല. ചില തലങ്ങളിൽ ഇപ്പോഴുമുണ്ട്. ഉന്നതങ്ങളിലെ അഴിമതി നേരത്തേ വാർത്തയായിരുന്നെങ്കിൽ ഇപ്പോൾ അത്തരം വാർത്തകളില്ല. പല കാര്യങ്ങളും പറയുമെങ്കിലും ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു ആയിരം ദിവസങ്ങൾക്കുമുന്പു വരെയുള്ള പൊതുവായ തോന്നൽ. ഇവിടെ ചിലതെല്ലാം നടക്കും എന്ന നിലയുണ്ടായി. ദേശീയപാതാ വികസനം, ഗെയ്ൽ പൈപ്പ് ലൈൻ, കൂടംകുളം വൈദ്യുതിലൈൻ തുടങ്ങിയവ ഒരു തരത്തിലും ഇവിടെ നടക്കില്ലെന്ന സ്ഥിതി മാറി. സ്വപ്നം മാത്രമായി തുടർന്ന കോവളം- ബേക്കൽ ജലപാതയുടെ ഒന്നാം ഘട്ടം 2020ൽ പൂർത്തിയാകും.
നാട് നിക്ഷേപസൗഹൃദമല്ലെന്ന ധാരണയ്ക്കു മാറ്റമുണ്ടായി. തീരുമാനങ്ങൾ വേഗത്തിലാക്കാൻ ഏഴു നിയമങ്ങളും പത്തു ചട്ടങ്ങളും ഭേദഗതി ചെയ്തു. 30 ദിവസത്തിനുള്ളിൽ ഫയലിൽ തീരുമാനം വന്നില്ലെങ്കിൽ തീരുമാനമായതായി കണക്കാക്കുന്ന വ്യവസ്ഥയുണ്ടായി. സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ 2018ലെ റാങ്കിംഗിൽ കേരളം പ്രധാന പെർഫോമറായി. കിഫ്ബി വഴി അന്പതിനായിരം കോടിയുടെ വികസനം പറഞ്ഞ സ്ഥാനത്ത് ഇപ്പോൾത്തന്നെ 41,326 കോടിയുടെ പദ്ധതികൾക്ക് അനുമതിയായി. സ്ത്രീശക്തീകരണ നടപടികൾ പൊതുവേ അംഗീകരിക്കപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് നാടിന്റെ സഹകരണവും നാട്ടുകാരുടെ പിന്തുണയും നല്ലപോലെ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹർത്താൽ നിയന്ത്രണത്തിന് ഉടൻ സർവകക്ഷിയോഗം ചേരും
തിരുവനനന്തപുരം: അടിക്കടിയുള്ള ഹർത്താലുകൾ നിയന്ത്രിക്കുന്നതിനു സർവകകക്ഷി യോഗം വൈകാതെ വിളിച്ചു ചേർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടിക്കടിയുള്ള ഹർത്താൽ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനം എടുക്കുകയുള്ളൂ. ടൂറിസം മേഖലയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു. നേരത്തേ ഇതിനായി യോഗം ചേർന്നിരുന്ന കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.