തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരിനു നിർദേശം നൽകിയ ശേഷം ഇതുവരെ 1,177 ആയുധങ്ങൾ കണ്ടെടുത്തതായി റിപ്പോർട്ട്. ബോംബ്, കത്തി, വാൾ, തോക്ക് അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തതെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ ഭൂരിഭാഗവും കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നടത്തിയ റെയ്ഡിലാണു പിടികൂടിയത്. ഇതേത്തുടർന്ന് ആയുധ ലൈസൻസ് താത്കാലികമായി തിരിച്ചേൽപിക്കാൻ നിർദേശിച്ചിരുന്നു. സംസ്ഥാനത്ത് ഇതുവരെ 7,898 ആയുധ ലൈസൻസുകൾ പോലീസ് കരുതലിൽ ലഭിച്ചു.
രേഖകളില്ലാത്ത പണവും സ്വർണവും ആദായ നികുതി വകുപ്പ് അധികൃതർ അടങ്ങിയ പ്രത്യേക സംഘം പിടികൂടും. പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മൂല്യമുള്ള പണവും മറ്റു വസ്തുക്കളും കണ്ടെത്താൻ ആദായനികുതി വകുപ്പും പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ചീഫ് ഇലക്ടറൽ ഓഫീസർക്ക് പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ അനധികൃതമായി സൂക്ഷിച്ച 5.71 കോടി രൂപ പിടികൂടിയിട്ടുണ്ട്. 1.73 കോടി രൂപ വിലമതിക്കുന്ന 5,799 ഗ്രാം സ്വർണവും പിടികൂടി.
സ്വർണവും പണവും പിടികൂടിയ സംഭവങ്ങളിൽ ആദായ നികുതി വകുപ്പ് തുടർ അന്വേഷണം നടത്തും. അനധികൃത പണമെന്നു തെളിഞ്ഞാൽ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കും. ഹവാല പണമെന്നു തെളിഞ്ഞാൽ കസ്റ്റംസിനു കേസ് കൈമാറും.
അനധികൃതമായി പണം വിനിയോഗിക്കുന്നത് കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 14 ജില്ലകളിലും ടീമുകളുണ്ടാകും. ഒരു യൂണിറ്റിൽ 15 അംഗങ്ങളുണ്ടാവും. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന പോലീസ് മേധാവി ചീഫ് ഇലക്ടറൽ ഓഫീസർക്ക് സമർപ്പിച്ചു. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ 32 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധയിടങ്ങളിൽ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുള്ള 1,648 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 381 പേർക്കെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചു. 750 പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്നാണു പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.
സഹകരണ ബാങ്കുകൾ വഴിയുള്ള പണമിടപാടുകളും നിരീക്ഷിക്കും
തിരുവനന്തപുരം: സഹകരണ ബാങ്കുകൾ വഴി നടക്കുന്ന വലിയ ഇടപാടുകൾ നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശം നൽകി. സഹകരണ ബാങ്കുകൾ വഴി അനധികൃത പണ ഇടപാടുകൾ നടന്നതായി പരാതി ലഭിച്ചാൽ വിശദമായ പരിശോധന നടത്തുമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.
കെവൈസി ഇല്ലാതെ സഹകരണ ബാങ്കുകൾ വഴി പണമിടപാടുകൾ നടക്കുന്നതായി ആദായനികുതി വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു. നേരത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ജില്ലാതലങ്ങളിൽ സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനകം റിപ്പോർട്ട് നൽകാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നിർദേശം നൽകിയിരുന്നു. ഡിജിപി നൽകുന്ന റിപ്പോർട്ടുകൾ എല്ലാ ദിവസവും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.