നെഹ്റു- ഗാന്ധി കുടുംബം ഇതു നാലാം തവണയാണു ദക്ഷിണേന്ത്യയിൽ മത്സരത്തിനെത്തുന്നത്, കേരളത്തിൽ ആദ്യവും.
1978ൽ ഇന്ദിരാഗാന്ധി തന്റെ രാഷ്ട്രീയ തിരിച്ചുവരവിനു വേദിയായി തെരഞ്ഞെടുത്തതു കർണാടകത്തിലെ ചിക്കമഗളൂരാണ്. പിന്നീട് 1980-ലെ തെരഞ്ഞെടുപ്പിൽ യുപിയിലെ റായ്ബറേലിക്കൊപ്പം ആന്ധ്രപ്രദേശിലെ (ഇപ്പോൾ തെലുങ്കാന) മേഡക്കിലും ഇന്ദിര മത്സരിച്ചു. രണ്ടിടത്തും ജയിച്ച ഇന്ദിരാഗാന്ധി യുപിയിലെ പരന്പരാഗത സീറ്റുകളിൽ ഒതുങ്ങുകയായിരുന്നു. സോണിയ ഗാന്ധി 1999 ൽ അമേഠിക്കൊപ്പം കർണാടകത്തിലെ ബെല്ലാരിയിലും മത്സരിച്ചു. പിന്നീട് അമേഠി നിലനിർത്തി.
1978 ചിക്കമഗളൂർ
1977ലെ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ ആഞ്ഞുവീശിയ ജനതാ തരംഗത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റായ്ബറേലിയിൽ തോറ്റു. ജനതാ പാർട്ടിയിലെ രാജ് നാരായണാണ് ഇന്ദിരയെ 55,202 വോട്ട് വ്യത്യാസത്തിൽ തോല്പിച്ചത്. രാജ് നാരായൺ 1,77,719 വോട്ട് നേടിയപ്പോൾ ഇന്ദിരയ്ക്ക് 1,22,517 മാത്രം. അധികാരം നഷ്ടപ്പെട്ട ഇന്ദിരയ്ക്കെതിരേ അന്വേഷണ കമ്മീഷനുകളും കേസുകളുമായി ജനതാ ഭരണകൂടം നീങ്ങി. കോൺഗ്രസിലും ഏറെപ്പേർ ഇന്ദിരയെ തള്ളിപ്പറഞ്ഞു. ഒടുവിൽ കോൺഗ്രസ് പിളർന്നു.
സ്വന്തം പാർട്ടി രൂപീകരിച്ച ഇന്ദിരയ്ക്ക് 1978 ആദ്യം നടന്ന കർണാടക, ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വൻ വിജയം നേടാനായി. കർണാടകത്തിൽ ദേവരാജ് അരശിനെയും ആന്ധ്രപ്രദേശിൽ ഡോ. എം. ചെന്നറെഡ്ഡിയെയും മുഖ്യമന്ത്രിമാരായി.
ഇതോടെ ഇന്ദിരയെ പാർലമെന്റിൽ എത്തിക്കണമെന്നു കോൺഗ്രസ് ഐയിൽ ആലോചനയായി. കർണാടക മുഖ്യമന്ത്രി ദേവരാജ് അരശാണു ചിക്കമഗളൂർ സീറ്റിന്റെ കാര്യം അവതരിപ്പിച്ചത്. അവിടെ 1977ൽ ജയിച്ച ഡി.ബി. ചന്ദ്രഗൗഡയെ രാജിവയ്പിച്ചു.
ഇന്ദിരാഗാന്ധിക്കെതിരേ ജനതാ പാർട്ടി മുൻ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലിനെ നിർത്തി. കേന്ദ്രമന്ത്രി ജോർജ് ഫെർണാണ്ടസാണ് പാട്ടീലിന്റെ മുഖ്യ പ്രചാരകനായത്. ഇന്ദിരയുടെ പ്രചാരണത്തിന് ദേവരാജ് അരശും ആർ. ഗുണ്ടുറാവുവും മുന്നിൽ നിന്നു.
നവംബർ ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ 77,333 വോട്ട് ഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി വിജയിച്ചു. ഇന്ദിരയ്ക്ക് 2,49,376 വോട്ട് ലഭിച്ചപ്പോൾ പാട്ടീലിന് 1,72,043 വോട്ട്. ലോക്സഭയിലെത്തിയ ഇന്ദിരയെ ആഴ്ചകൾക്കകം പഴയൊരു പ്രിവിലേജ് വിഷയം ഉന്നയിച്ചു സഭയിൽനിന്നു പുറത്താക്കി.
1980 മേഡക്ക്
1979-ൽ ജനതാ പാർട്ടി പിളർന്നു. തെരഞ്ഞെടുപ്പിലേക്കു കാര്യങ്ങൾ എത്തി. 1980 ആദ്യം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി രണ്ടിടത്തു. യുപിയിലെ പഴയ സീറ്റായ റായ്ബറേലിയിലും ആന്ധ്രപ്രദേശിലെ മേഡക്കിലും മത്സരിച്ചു. രണ്ടിടത്തും വിജയിച്ചു. മേഡക്കിൽ ഇന്ദിര 3,01,577 വോട്ട് നേടിയപ്പോൾ ജനതാ പാർട്ടിയിലെ എസ്. ജയപാൽ റെഡ്ഡിക്ക് 82,453 വോട്ടേ ലഭിച്ചുള്ളൂ.
ചിക്കമഗളൂരിൽ തോറ്റ വീരേന്ദ്രപാട്ടീലും മേഡക്കിൽ തോറ്റ ജയ്പാൽ റെഡ്ഡിയും പിന്നീടു കോൺഗ്രസിൽ ചേർന്നതു മറ്റൊരു ചരിത്രം.
1999 ബെല്ലാരി
സോണിയ ഗാന്ധി ലോക്സഭയിലേക്കു കന്നിമത്സരത്തിനിറങ്ങിയത് 199 9ലാണ്. തന്റെ ഭർത്താവിന്റെ മണ്ഡലമായിരുന്ന അമേഠിയോടൊപ്പം ദക്ഷിണേന്ത്യയിൽ ഒരിടത്തുകൂടി മത്സരിക്കാൻ പാർട്ടിയിൽനിന്നു സമ്മർദമുണ്ടായി. ആന്ധ്രപ്രദേശിലെ കഡപ്പയിൽ മത്സരിക്കാൻ ആന്ധ്രനേതാവ് വൈ.എസ്. രാജശേഖര റെഡ്ഡി ഏറെ നിർബന്ധിച്ചു. എന്നാൽ, കർണാടകത്തിലെ ബെല്ലാരിയാണ് സോണിയ തെരഞ്ഞെടുത്തത്.
സോണിയയുടെ വിദേശ ജന്മം വിഷയമാക്കി ശരദ് പവാറും മറ്റും പാർട്ടി വിട്ടുപോയ സമയമായിരുന്നു. വിദേശജന്മം തന്നെ വിഷയമാക്കാൻ ബിജെപിയും തീരുമാനിച്ചു. സുഷമാ സ്വരാജിനെ അവർ എതിരാളിയാക്കി. വിദേശി എന്നു നേരിട്ടു വിളിച്ചായിരുന്നു പ്രചാരണം. ജനവിധി വന്നപ്പോൾ സോണിയ 56,100 വോട്ടിനു വിജയിച്ചു. സോണിയ 4,14,650 വോട്ടും സുഷമ 3,58,550 വോട്ടും നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.