മുംബൈ: ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ചരിത്രം കുറിച്ചു. നൂറു ബില്യൺ ഡോളർ (10,000 കോടി ഡോളർ) ക്ലബ്ബിൽ അംഗമായ രണ്ടാമത്തെ ഇന്ത്യൻ കന്പനിയായി ടിസിഎസ്.
ഐടി സേവനമേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ കന്പനിയായ ടിസിഎസിന്റെ ഓഹരികളുടെ മൊത്തം വില (വിപണിമൂല്യം) ഇന്നലെ 10,000 കോടി ഡോളർ അഥവാ 6.6 ലക്ഷം കോടി രൂപ കടന്നു.
ലോകത്താകെ വേറെ 63 കന്പനികൾക്കേ ഈ മൂല്യമുള്ളൂ. ഇന്നലെ വ്യാപാരത്തിനിടെ ടിസിഎസ് മൂല്യം 10284 കോടി ഡോളർ വരെ എത്തി.
2007 ഒക്ടോബർ 18നു റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിമൂല്യം 10,000 കോടി ഡോളറിനു മുകളിലായിരുന്നു. പക്ഷേ, അന്നു ഡോളർ വില 39.59 രൂപയായിരുന്നു. ഇപ്പോൾ 66.48 രൂപയും. റിലയൻസിന്റെ വില ഒരു ദിവസം പോലും നിലനിന്നുമില്ല.
14 വർഷംകൊണ്ട്
ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടിസിഎസ് 2004 ഓഗസ്റ്റ് 25നാണ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തത്. 47,232 കോടി രൂപയായിരുന്നു ലിസ്റ്റ് ചെയ്ത ദിവസത്തെ മൊത്തം മൂല്യം. 14 വർഷംകൊണ്ട് മൂല്യം 14 മടങ്ങായി.
ലിസ്റ്റ് ചെയ്ത ദിവസം ടിസിഎസ് ഓഹരിയിൽ ഒരാൾ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 1,43,547 രൂപയാകുമായിരുന്നു. കന്പനി നല്കിയ ലാഭവീതം ഇതിനു പുറമേ.
ഇന്ത്യയിലെ വലിയ ഐടി കന്പനികളിൽ ഏറ്റവും വലിയ നേട്ടം നിക്ഷേപകർക്കു നല്കിയിട്ടുള്ള ടിസിഎസ് ആണ്. വാർഷികാദായം 22.4 ശതമാനം. ഇൻഫോസിസ് 17 ശതമാനവും വിപ്രോ 11 ശതമാനവും എച്ച്സിഎൽ ടെക്നോളജീസ് 21 ശതമാനവുമാണു നല്കിയ വാർഷികാദായം.
ഏറ്റവും വലുത് ആപ്പിൾ
84,787 കോടി ഡോളർ മൂല്യമുള്ള ആപ്പിൾ ആണ് ഇപ്പോൾ ലോകത്തെ ഏറ്റവും വിലയേറിയ കന്പനി. ആൽഫബെറ്റ് (ഗൂഗിൾ), ആമസോൺ, മൈക്രോസോഫ്റ്റ്, ബെർക്ഷയർ ഹാഥ്വേ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ. ബെർക്ഷയറിന്റെ മൂല്യം 48,500 കോടി ഡോളർ.
ജെ ആർഡി ടാറ്റ
1968ൽ ജെ ആർഡി ടാറ്റ സാരഥിയായിരുന്നപ്പോൾ ടാറ്റാ സൺസ് ആരംഭിച്ച കംപ്യൂട്ടർ ഡിവിഷനാണു ടിസിഎസ് ആയി പരിണമിച്ചത്. എഫ്.സി. കോഹ്ലിയാണു രണ്ടു ദശകത്തിലേറെക്കാലം ടിസിഎസിനെ നയിച്ച് ഒരു മികച്ച ഐടി സർവീസ് കന്പനിയാക്കിയത്. പിന്നീട് എസ്. രാമദുരൈ കന്പനിയെ നയിച്ചു. രത്തൻ ടാറ്റയാണു ടാറ്റാ സൺസിന്റെ ഈ ഉപവിഭാഗത്തെ സ്വതന്ത്ര കന്പനിയാക്കിയതും പിന്നീട് ലിസ്റ്റ് ചെയ്തതും. ഇപ്പോൾ ടാറ്റാ ഗ്രൂപ്പിലെ ഏറ്റവും മൂല്യമുള്ള ഈ കന്പനി പഴയ പടക്കുതിരകളായ ടാറ്റാ സ്റ്റീലിനെയും ടാറ്റാ മോട്ടോഴ്സിനെയും ബഹുദൂരം പിന്നിലാക്കി. ഗ്രൂപ്പിന്റെ ലാഭവിഹിതത്തിൽ 70 ശതമാനവും ടിസിഎസിൽനിന്നാണ്.
രാമദുരൈക്കുശേഷം ടിസിഎസിനെ നയിച്ച എൻ. ചന്ദ്രശേഖരനെ ടാറ്റാ സൺസ് ചെയർമാനായി നിയമിച്ചത് ടിസിഎസിന്റെ വളർച്ചയുടെകൂടി ഫലമായാണ്. ഇപ്പോൾ തൃശൂർ സ്വദേശി 47 വയസുള്ള രാജേഷ് ഗോപിനാഥാണ് ടിസിഎസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറും. 3.95 ലക്ഷം ജീവനക്കാരുള്ള ടിസിഎസ് 46 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
10,000 കോടി ഡോളറിന്റെ പ്രത്യേകത
കെനിയ, ശ്രീലങ്ക തുടങ്ങി 128 രാജ്യങ്ങളുടെ ജിഡിപി 10,000 കോടി ഡോളറിലും താഴെയാണ്.
പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എല്ലാ കന്പനികളുടെയുംകൂടി വിപണിമൂല്യത്തേക്കാൾ കൂടുതൽ.
=ഇന്ത്യയുടെ വിദേശനാണ്യശേഖരത്തിന്റെ നാലിലൊന്നോളം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ എല്ലാ കന്പനികളുടെയുംകൂടി വിപണിമൂല്യത്തിന്റെ 4.43 ശതമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.