നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ആദായനികുതി നിയമം അനുസരിച്ച് വിവിധ വീഴ്ചകൾക്ക് വിവിധ തരത്തിൽ പലിശകൾ ഈടാക്കാറുണ്ട്. റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് 234എ, 234ബി, 234സി, 234എഫ് എന്നീ വകുപ്പുകളനുസരിച്ച് പല സാഹചര്യത്തിലും പലിശയും പിഴയും നല്കേണ്ടിവരുന്നുണ്ട്. റിട്ടേണുകൾ നിർദിഷ്ട തീയതിക്കുള്ളിൽ ഫയൽ ചെയ്തില്ലെങ്കിൽ 234 എ അനുസരിച്ചും മുൻകൂർ നികുതി അടച്ചില്ലെങ്കിൽ അല്ലെങ്കിൽ അടയ്ക്കേണ്ടിയിരുന്ന തുകയിൽ കുറവുണ്ടെങ്കിൽ 234ബി അനുസരിച്ചും, മുൻകൂർ നികുതി അടയ്ക്കേണ്ടതിൽ ഡിഫർമെന്റ് വരുത്തിയിട്ടുണ്ടെങ്കിൽ 234സി അനുസരിച്ചും റിട്ടേണ്‍ ഫയൽ ചെയ്യുന്ന സമയത്ത് പലിശ അടയ്ക്കേണ്ടതുണ്ട്. പലിശ അടയ്ക്കുന്നത് മാസങ്ങൾ കണക്കിലെടുത്താണ്. ഇങ്ങനെ മാസങ്ങൾ കണക്കു കൂട്ടുന്പോൾ ഭാഗികമായി വരുന്ന മാസം ഒരു മാസമായി കണക്കിലെടുത്താണ് പലിശ കണക്കുകൂട്ടുന്നത്. അതുപോലെതന്നെ നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേണുകൾ സമർപ്പിച്ചില്ലെങ്കിൽ 234എഫ് അനുസരിച്ച് പിഴയും അടയ്ക്കേണ്ടതായിവരും.
234എ വകുപ്പനുസരിച്ച്
ആദായനികുതി റിട്ടേണുകൾ നിർദിഷ്ട സമയത്ത് ഫയൽ ചെയ്തില്ലെങ്കിലാണ് 234എ പ്രകാരമുള്ള പലിശ നല്‍കേണ്ടിവരുന്നത്. ഉദാഹരണത്തിന് 2018 ജൂലൈ 31നു മുന്‍പ് ഫയൽ ചെയ്യേണ്ടിയിരുന്ന ആദായനികുതി റിട്ടേണ്‍ ഒരു നികുതിദായകൻ 2018 ഡിസംബർ മൂന്നിനു ഫയൽ ചെയ്യുന്നുവെന്നു വിചാരിക്കുക. അദ്ദേഹത്തിന്റെ നികുതിബാധ്യത 28,400 രൂപയാണെന്നും അതിൽ 15,000 രൂപ മുൻകൂർ നികുതിയായും 5000 രൂപ സ്രോതസിൽ നികുതി പിടിച്ചതും ഉണ്ടെന്ന് വിചാരിക്കുക. ഇദ്ദേഹം റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് നാലു മാസവും മൂന്നു ദിവസവും താമസം വരുന്നു. എന്നാൽ, മൂന്നു ദിവസത്തെ താമസം ഒരു പൂർണ മാസം ആയി കണക്കാക്കുന്നതിനാൽ മൊത്തം താമസം അഞ്ചു മാസമായി കണക്കാക്കും. മൊത്തം വരുന്ന നികുതിയിൽ മുൻകൂർ നികുതിയായി അടച്ച 15,000 രൂപയും ടിഡിഎസ് ആയി പിടിച്ച 5,000 രൂപയും കിഴിച്ച് ബാക്കി വരുന്ന 8,400 രൂപയുടെ അഞ്ചു മാസത്തെ പലിശ പ്രതിമാസം 100 രൂപയ്ക്ക് ഒരു രൂപവച്ച് കണക്കിലെടുത്താൽ 420 രൂപ വരുന്നതായി കാണാം. ഇതാണ് അദ്ദേഹം 234എ അനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്ന സമയത്ത് നല്കേണ്ടിവരുന്ന പലിശ.
234 ബി വകുപ്പനുസരിച്ച്
മുൻകൂർ നികുതി അടയ്ക്കേണ്ടിയിരുന്ന നികുതിദായകർ അടയ്ക്കാതിരുന്നാലും അടയ്ക്കേണ്ടിയിരുന്ന നികുതിയുടെ 90 ശതമാനത്തിൽ താഴെയാണ് മുൻകൂർ നികുതി അടച്ചതെങ്കിലുമാണ് 234 ബി അനുസരിച്ച് പലിശ നല്‍കേണ്ടിവരുന്നത്. ആദായനികുതി നിയമം 208 വകുപ്പനുസരിച്ച് 10,000 രൂപയിൽ താഴെയാണ് നികുതിബാധ്യതയെങ്കിൽ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. 100 രൂപയ്ക്ക് പ്രതിമാസം ഒരു രൂപ നിരക്കിലാണ് പലിശ ഈടാക്കുന്നത്. 234ബി അനുസരിച്ച് പലിശ ഈടാക്കുന്നത് ഒരു ഉദാഹരണം സഹിതം വ്യക്തമാക്കാം.
ഒരു നികുതിദായകന്റെ നികുതിബാധ്യത 28,400 രൂപയായി വിചാരിക്കുക. അദ്ദേഹം മുൻകൂർ നികുതി അടച്ചിട്ടില്ല എന്നും. പക്ഷേ, ടിഡിഎസായി 10,000 രൂപയും ഉണ്ടെന്നും സങ്കല്പിക്കുക. അദ്ദേഹത്തിന്റെ നികുതിബാധ്യത വരുന്നത് 18,400 രൂപയായി കാണും. ഇത് 10,000 രൂപയിൽ കൂടുതലായതിനാൽ 234ബി അനുസരിച്ച് റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ പലിശ അടയ്ക്കണം. അദ്ദേഹം ജൂലൈ 31നു തന്നെ ബാക്കിവരുന്ന തുക അടച്ച് റിട്ടേണ്‍ ഫയൽ ചെയ്യുകയാണെന്നു വിചാരിക്കുക. അങ്ങനെ വരുന്പോൾ 18,400 രൂപയ്ക്ക് ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലതാമസത്തിന് ഒരു ശതമാനം നിരക്കിൽ പലിശ കണക്കാക്കുന്പോൾ 736 രൂപ വരുന്നതായി കാണാം. ഈ തുകയും ചേർത്തുവേണം അദ്ദേഹം ജൂലൈ 31ന് റിട്ടേണ്‍ ഫയൽ ചെയ്യേണ്ടത്.
234സി വകുപ്പനുസരിച്ച്
ആദായനികുതി നിയമം 208 വകുപ്പനുസരിച്ച് മുൻകൂർ ആദായനികുതി 10,000 രൂപയിൽ കൂടുതൽ വരുന്ന നികുതിദായകർ നാലു തവണകളായി (ജൂണ്‍ 15നു മുന്‍പ് എസ്റ്റിമേറ്റ് ചെയ്യപ്പെട്ട നികുതിയുടെ 15 ശതമാനവും, സെപ്റ്റംബർ 15നു മുന്‍പ് എസ്റ്റിമേറ്റ് ചെയ്യപ്പെട്ട നികുതിയുടെ 15 ശതമാനവും, ഡിസംബർ 15ന് മുന്‍പ് 75 ശതമാനവും, മാർച്ച് 15നു മുന്‍പ് 100 ശതമാനവും അടയ്ക്കണം എന്നാണ് നിയമം. (അനുമാന നികുതി അടയ്ക്കുന്നവർ മുഴുവൻ നികുതിയും ഒറ്റത്തവണയായി മാർച്ച് 15ന് മുന്‍പ് അടച്ചാൽ മതി.) അവസാന ഗഡു അടയ്ക്കേണ്ടത് മാർച്ച് 15 ആണെങ്കിലും മാർച്ച് 31 വരെ അടയ്ക്കുന്ന നികുതികൾ മുൻകൂർ നികുതി സമയത്തിനുള്ളിൽ അടച്ചതായി കണക്കാക്കും. മൂലധനനേട്ടത്തിനും ലോട്ടറിയിൽനിന്നുള്ള വരുമാനത്തിനും മുകളിൽ സൂചിപ്പിച്ച തീയതികൾ ബാധകമല്ല. അവ ലഭിച്ചു കഴിഞ്ഞതിനുശേഷം വരുന്ന നിർദിഷ്ട തീയതികൾക്കു മുന്‍പ് അവയുടെ നികുതിയും മുൻകൂറായി തന്നെ അടയ്ക്കണം.
നിർദിഷ്ട തീയതിക്കുള്ളിൽ മുൻകൂർ നികുതിയുടെ നിർദേശിക്കപ്പെട്ട നിരക്കിൽ നികുതി അടച്ചില്ലെങ്കിൽ കുറവു വരുന്ന തുകയ്ക്ക് ഒരു ശതമാനം നിരക്കിൽ (100 രൂപയ്ക്ക് പ്രതിമാസം ഒരു രൂപ) പലിശ അടയ്ക്കേണ്ടതാണ്.
റിട്ടേണ്‍ സമർപ്പണത്തിനു കാലതാമസം നേരിട്ടാൽ 234 എഫ് അനുസരിച്ച് പിഴ
2017-18 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ നിർദിഷ്ട തീയതികൾക്കുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ റിട്ടേണ്‍ സമർപ്പണസമയത്തുതന്നെ താമസിച്ചതിനുള്ള പലിശയോടൊപ്പം 234എഫ് അനുസരിച്ച് പിഴയും അടയ്ക്കേണ്ടതായിട്ടുണ്ട്. കാലതാമസം 2018 ഡിസംബർ 31 വരെ ആണെങ്കിൽ പിഴത്തുക 5000 രൂപയായും, അതല്ല 2019 മാർച്ച് 31 വരെയാണെങ്കിൽ പിഴത്തുക 10,000 രൂപയായും ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നികുതിക്കു മുന്‍പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ പിഴത്തുക 1000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. 2017-18 സാന്പത്തികവർഷത്തിലെ ആദായനികുതി റിട്ടേണുകൾ 2019 മാർച്ച് 31നു ശേഷം ഫയൽ ചെയ്യാൻ സാധിക്കില്ല. അതുപോലെ തന്നെ സമർപ്പിച്ച റിട്ടേണുകളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയതായി പിന്നീട് ബോധ്യപ്പെട്ടാൽ റിട്ടേണുകൾ മാർച്ച് 31നു മുന്‍പുതന്നെ പുതുക്കി നല്‍കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.