തിരുവനന്തപുരം: എസ്എസ്എൽസി, ടിഎച്ച്എസ്എസ്എൽസി, എഎച്ച്എസ്എൽസി ഫലപ്രഖ്യാപനം ഈ മാസം എട്ടിനു നടത്തുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം മേയ് 19 നാണു ഫലപ്രഖ്യാപനം നടത്തിയത്.
ഇത്തവണ 11 ദിവസം മുൻപുതന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് ആകെ 4,27,105 വിദ്യാർഥികളാണ്. ഇതിൽ 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും ഉൾപ്പെടുന്നു.
സംസ്ഥാനത്തൊട്ടാകെ 70 ക്യാന്പുകളിലായി 10,863 അധ്യാപകർ മൂല്യനിർണയത്തില്‍ പങ്കെടുത്തു. ഏപ്രിൽ മൂന്നു മുതൽ 20 വരെ 14 ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിനു തയാറായിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ഈ മാസം ഒൻപതിനു നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മേയ് 10നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണ്. 4,41,120 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. ഏപ്രിൽ മൂന്നു മുതൽ 24 വരെയാണ് മൂല്യനിർണയം നടന്നത്. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ മൊത്തം 77 ക്യാന്പുകളിലായി 25,000ഓളം അധ്യാപകർ പങ്കെടുത്തു.
വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ഒൻപതിന്
വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും ഒൻപതിനു നടത്തും. റെഗുലർ വിഭാഗത്തിൽ 27,798 പ്രൈവറ്റ് വിഭാഗത്തിൽ 1,502 ഉൾപ്പെടെ ആകെ 29,300 പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്കു രജിസ്റ്റർ ചെയ്തത്.
18,297 ആണ്‍കുട്ടികളും 11,003 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. എട്ട് ക്യാന്പുകളിലായി രണ്ടായിരത്തി ഇരുനൂറോളം അധ്യാപകര്‍ മൂല്യനിർണയ ക്യാന്പിൽ പങ്കെടുത്തതായും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.