ബംഗളൂരു: തെക്കൻ കർണാടകയിൽ ഇന്നു വിധിയെഴുത്ത്. 14 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുക. എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസും ബിജെപി-ജെഡി-എസ് സഖ്യവും നേർക്കുനേർ പോരാട്ടമാണ്. സംസ്ഥാനത്തെ അവശേഷിക്കുന്ന 14 മണ്ഡലങ്ങളിൽ മേയ് ഏഴിനു വോട്ടെടുപ്പ് നടക്കും.
14 മണ്ഡലങ്ങളിലായി 247 സ്ഥാനാർഥികൾ രംഗത്തുണ്ട്. കോൺഗ്രസ് 14 സീറ്റിലും മത്സരിക്കുന്നു. ബിജെപി 11 സീറ്റിലും സഖ്യകക്ഷിയായ ജെഡി-എസ് മൂന്നിലും ജനവിധിതേടുന്നു. ഉഡുപ്പി-ചിക്കമംഗളൂർ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുംകൂർ, മൈസൂർ, ചാമരാജ്നഗർ, ബാംഗളൂർ റൂറൽ, ബാംഗളൂർ നോർത്ത്, ബാംഗളൂർ സെൻട്രൽ, ബാംഗളൂർ സൗത്ത്, ചിക്കബല്ലാപ്പുർ, മാണ്ഡ്യ, ഹാസൻ, കോലാർ മണ്ഡലങ്ങളിലാണ് ഇന്നു വിധിയെഴുത്ത്.
2019ൽ ബിജെപി 11 മണ്ഡലങ്ങൾ വിജയിച്ചു. മാണ്ഡ്യയിൽ ബിജെപി പിന്തുണച്ച സുമലതയാണ് വിജയിച്ചത്. സഖ്യത്തിൽ മത്സരിച്ച കോൺഗ്രസും ജെഡി-എസും ഓരോ സീറ്റും നേടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ വൻ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. ബിജെപിയിലെ ഭിന്നതയിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു.
ജനപ്രിയ പദ്ധതികൾ നടപ്പാക്കിയതു വോട്ടാകുമെന്നു കോൺഗ്രസ് കരുതുന്നു. അതേസമയം, ജെഡി-എസിനെ ഒപ്പം കൂട്ടിയ ബിജെപിയും തികഞ്ഞ വിജയപ്രതീക്ഷയിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.