യുഎസിനെ ആക്രമിക്കാനുള്ള ശേഷി നേടിയെന്നു കിം
യുഎസിനെ ആക്രമിക്കാനുള്ള ശേഷി നേടിയെന്നു കിം
Thursday, June 23, 2016 11:53 AM IST
സിയൂൾ: പസഫിക്കിലെ യുഎസ് സൈനികത്താവളങ്ങളിൽ മിസൈൽ ആക്രമണം നടത്താനുള്ള ശേഷി ഉത്തരകൊറിയ കൈവരിച്ചെന്നു പ്രസിഡന്റ് കിം ജോംഗ് ഉൻ. ബുധനാഴ്ച ഉത്തരകൊറിയ രണ്ടു മുസുദാൻ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ഇതിൽ ആദ്യത്തേതു പരാജയപ്പെട്ടു. രണ്ടാമത്തെ മിസൈൽ ജപ്പാന്റെ ദിശയിൽ 400 കിലോമീറ്റർ സഞ്ചരിച്ചശേഷമാണു കടലിൽ പതിച്ചത്.

മിസൈൽ വിക്ഷേപണം വീക്ഷിച്ച കിംജോംഗ് ഉൻ ഉദ്യോഗസ്‌ഥരെ കെട്ടിപ്പിടിക്കുകയും ആഹ്ലാദനൃത്തം ചവിട്ടുകയും ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. അയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കു ഭംഗം വരുത്താതെ വിജയകരമായി മിസൈൽ പരീക്ഷിച്ചെന്ന് ഉത്തരകൊറിയയുടെ കെസിഎൻഎ വാർത്താ ഏജൻസി അറിയിച്ചു.

പസഫിക്കിൽ അമേരിക്കയുടെ താവളങ്ങളിൽ ആക്രമണം നടത്താനുള്ള ശേഷി കൈവരിച്ചെന്ന് കിമ്മിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. മുസുദാൻ ബാലിസ്റ്റിക് മിസൈലിന്റെ പ്രഖ്യാപിത ദൂര പരിധി 3000 കിലോമീറ്ററാണ്. ജപ്പാനിലും പസഫിക് സമുദ്രത്തിലെ യുഎസ് സൈനികത്താവളമായ ഗുവാമിലും ചെന്നെത്താൻ ഈ മിസൈലിനു കഴിയും. എന്നാൽ 400 കിലോമീറ്റർ മാത്രം താണ്ടിയ മിസൈലിന്റെ വിക്ഷേപണം വിജയമായിരുന്നോ എന്ന കാര്യത്തിൽ തർക്കം നിലനിൽക്കുകയാണ.്


മിസൈൽ വിക്ഷേപണം യുഎൻ രക്ഷാസമിതി പ്രമേയങ്ങളുടെ ലംഘനമാണെന്ന് അമേരിക്കയും ദക്ഷിണകൊറിയയും കുറ്റപ്പെടുത്തി. ജപ്പാനുള്ള ഭീഷണി വർധിച്ചിരിക്കുകയാണെന്ന് ജപ്പാൻ പ്രതിരോധമന്ത്രി ഗെൻനകറ്റാനി പറഞ്ഞു. ഉത്തരകൊറിയയുടെ നടപടി പ്രകോപനപരമാണെന്നു യുഎൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും പറഞ്ഞു.

രണ്ടാമതു വിക്ഷേപിച്ച മിസൈൽ ആയിരം കിലോമീറ്റർ ഉയരത്തിലെത്തി 400 കിലോമീറ്റർ ദൂരം താണ്ടിയെന്നു ജപ്പാനും ദക്ഷിണകൊറിയയും വ്യക്‌തമാക്കി. ജപ്പാനിലെ ലക്ഷ്യങ്ങളിൽ പതിക്കാതിരിക്കാൻ ഉത്തരകൊറിയ മിസൈലിന്റെ ദിശയിൽ മാറ്റം വരുത്തിയിരിക്കാമെന്നു കരുതുന്നു.

ഇതിനിടെ ജപ്പാനിലെ ബീച്ചിലടിഞ്ഞ മിസൈലിന്റെ ഭാഗം പരിശോധിക്കാനുള്ള നീക്കത്തിലാണു ജപ്പാൻ അധികൃതർ. ഉത്തരകൊറിയൻ മിസൈൽ പദ്ധതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ഇതുമുഖേന ലഭിക്കുമെന്നു കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.