സൈബര്‍ ചാരവൃത്തി: ചൈനയ്ക്കെതിരെ വീണ്ടും അമേരിക്ക
സൈബര്‍ ചാരവൃത്തി: ചൈനയ്ക്കെതിരെ വീണ്ടും അമേരിക്ക
Thursday, November 15, 2012 10:19 PM IST
വാഷിംഗ്ടണ്‍: ചൈന സൈബര്‍ ചാരപ്പണി നടത്തുകയാണെന്ന് ആരോപിച്ച് അമേരിക്ക വീണ്ടും രംഗത്ത്. അമേരിക്കന്‍ വ്യവസായ മേഖലയില്‍ ചൈന ചാരവൃത്തി നടത്തുന്നുണ്െടന്നും ഇതേപ്പറ്റി അന്വേഷണം നടത്തണമെന്നും കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്നും യു എസ്.- ചൈന ഇക്കണോമിക് ആന്‍ഡ്് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനോടു ശിപാര്‍ശ ചെയ്തു.

സൈബര്‍ രംഗത്ത് ചൈന ഏറ്റവും ഭീഷണിയായിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ ചൈനയില്‍ നിന്നുളള നുഴഞ്ഞുകയറ്റം വര്‍ധിച്ചുവെന്നും സര്‍ക്കാര്‍, വ്യവസായം, പൌരസമൂഹം തുടങ്ങിയവ ഇതിന് ഇരകളായിരിക്കുകയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.

സൈനിക രഹസ്യങ്ങള്‍ പലതും ഇതിനകം ചോര്‍ന്നു കഴിഞ്ഞു. രണ്ടുവര്‍ഷത്തിനുള്ളില്‍ തങ്ങളുടെ അന്തര്‍വാഹിനികള്‍ ആണവായുധ മിസൈലുകള്‍ ഘടിപ്പിക്കാനും കൈവശമുള്ള ആണവായുധങ്ങള്‍ നവീകരിക്കാനുള്ള ചൈനയുടെ തീരുമാനവും ഇതും തമ്മില്‍ കൂട്ടിവായിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

ലോകത്തിലെ ഒന്നും രണ്ടും സമ്പദ്വ്യവസ്ഥകളാണ് അമേരിക്കയും ചൈനയും. രണ്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുനരവലോകനം ആവശ്യപ്പെട്ട് 32 ശിപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.

അമേരിക്കന്‍ റിപ്പോര്‍ട്ടിനെ ചൈന നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. ശീതസമരക്കാലത്തെ മാനസികാവസ്ഥയില്‍ നിന്ന് അമേരിക്കക്കാര്‍ ഇനിയും മാറിയിട്ടില്ലെന്നതിനു തെളിവാണു റിപ്പോര്‍ട്ടെന്നു ചൈന കുറ്റപ്പെടുത്തുന്നു.

ഇരുരാജ്യങ്ങളുടെ തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നതാണിത്. മുന്‍വിധികളെ ഒഴിവാക്കിക്കൊണ്ട് വസ്തുതകളെ മാനിക്കാനും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതു നിര്‍ത്തിവയ്ക്കാനും ചൈന ആവശ്യപ്പെടുന്നു.

ഇന്റര്‍നെറ്റ് സുരക്ഷയുടെ കാര്യത്തില്‍ ഇരുരാജ്യങ്ങളും ഇപ്പോള്‍ സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ചൈനീസ് പൊതുമേഖലാ സംരംഭങ്ങള്‍ അമേരിക്കയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും ചൈനീസ് കമ്പനികളുടെ അന്യായമായ സബ്സിഡി യുഎസ് കമ്പനികള്‍ക്കു കടുത്ത വെല്ലുവിളിയാണെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് സുസ്ഥിര വ്യപാരപദവിയും ലോകവ്യാപാര സംഘടനയിലേക്കുള്ള പ്രവേശനത്തിന് പച്ചക്കൊടി കാട്ടിയതും ബില്‍ ക്ളിന്റണ്‍ പ്രസിഡന്റായിരുന്നപ്പോഴാണ്. ഇതേത്തുടര്‍ന്ന് വ്യാപാര, സാമ്പത്തിക ബന്ധങ്ങളിലുണ്ടായ ദേശീയ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കമ്മീഷന്‍ 11 മാസത്തെ പഠനത്തിനു ശേഷമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.ടെലികോം കമ്പനികളായ ഹ്യുവായ്, സെഡ്ടി ഇ എന്നീ കമ്പനികള്‍ ചാരവൃത്തി നടത്തുകയാണെന്നും ആരോപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.