ഓഹരി അവലോകനം / സോണിയ ഭാനു
വിദേശത്തുനിന്നുള്ള അനുകൂല വാർത്തകളും ധനകാര്യസ്ഥാപനങ്ങളുടെ സാന്നിധ്യവും നേട്ടമാക്കി നാലാം വാരവും പ്രമുഖ ഓഹരി ഇൻഡക്സുകൾ തിളങ്ങി. 135 പോയിന്റ് പ്രതിവാര നേട്ടത്തിൽ നീങ്ങുന്ന സെൻസെക്സ് അഞ്ചാം വാരത്തിലും മികവിനുള്ള ശ്രമത്തിലാണ്. നാലാഴ്ചകളിലായി 1,435 പോയിന്റാണ് ബോംബെ സെൻസെക്സ് സ്വന്തമാക്കിയത്. നിക്ഷേപതാത്പര്യം നിഫ്റ്റിയെ 8,800നു മുകളിലെത്തിച്ചു.
ബോംബെ സൂചിക 28,334 പോയിന്റിൽനിന്ന് 28,726 വരെ ഉയർന്ന ശേഷം ക്ലോസിംഗിൽ 28,469ലാണ്. മികവ് നിലനിർത്താൻ ഈ വാരം ശ്രമം തുടർന്നാൽ ആദ്യ പ്രതിരോധം 28,762 പോയിന്റിലാവും. വാരമധ്യത്തിന് മുന്പായി ഈ തടസം മറികടന്നാൽ ഡെറിവേറ്റീവ് മാർക്കറ്റിലെ സെറ്റിൽമെന്റിനു മുന്പായി തന്നെ സെൻസെക്സ് 29,056-29,386നെ ലക്ഷ്യമാക്കി നീങ്ങും.
അതേസമയം ആദ്യ പ്രതിരോധമായ 28,762ൽ കാലിടറിയാൽ 28,138ലേക്ക് ഒരു പുൾബാക്കിന് ഇടയുണ്ട്. ഈ റേഞ്ചിൽ വില്പന സമ്മർദ്ദം നേരിട്ടാൽ 27,808-27,514 പോയിന്റിലേക്കു പരീക്ഷണങ്ങൾ നടക്കാം. 50, 200 ഡേ മൂവിംഗ് ആവറേജിനു മുകളിൽ സൂചിക നീങ്ങുന്നത് ബുൾ ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. വിപണിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ പാരാബോളിക് എസ്എആർ ബുള്ളിഷ് ട്രൻഡ് നിലനിർത്തി. അതേസമയം എംഎസിഡി, ആർഎസ്ഐ 14, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ സെല്ലിംഗ് മൂഡിലാണ്.
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ സെറ്റിൽമെന്റ് അടുത്തതും സൂചികയിൽ ചാഞ്ചാട്ടം ശക്തമാക്കാം. നാലാഴ്ചകളിൽ കാഴ്ചവച്ച തിളക്കം കാത്തുസൂക്ഷിക്കാൻ ഏറെ ക്ലേശിക്കേണ്ടിവരുമെന്നാണ് സാങ്കേതിക വശങ്ങൾ നൽക്കുന്ന സൂചന. കഴിഞ്ഞവാരം 8,715ൽനിന്നുള്ള കുതിപ്പിൽ മുൻവാരം സൂചിപ്പിച്ച 8,883ലെ പ്രതിരോധം തകർത്ത് 8,896 വരെ നിഫ്റ്റി ഉയർന്നെങ്കിലും വ്യാപാരാന്ത്യം 8,821ലേക്കു താഴ്ന്നു. വ്യാഴാഴ്ചയാണ് നിഫ്റ്റിയിൽ ഫെബ്രുവരി സീരീസ് സെറ്റിൽമെന്റ്.
ശിവരാത്രി പ്രമാണിച്ച് വെള്ളിയാഴ്ച വിപണി അവധിയാണ്. മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പ് മൂലം ചെവ്വാഴ്ച കറൻസി മാർക്കറ്റിലെ അവധി ഇടപാടുകളൂടെ വ്യാപ്തി ചുരുക്കും. ഈ വാരം നിഫ്റ്റിക്ക് ആദ്യ പ്രതിരോധം 8,906 പ്രതീക്ഷിക്കാം. ഇതിനു മുകളിലേക്ക് സഞ്ചരിക്കാനുള്ള സാധ്യതകൾ ഇപ്പോൾ പ്രവചിക്കാനാവില്ല. അഥവാ നീങ്ങിയാൽ റിക്കാർഡിലേക്കുള്ള പുതിയ കുതിപ്പിനുള്ള തിടുക്കമായി അത് മാറും. അതേസമയം 8,996-9,087 പോയിന്റിൽ തടസം നേരിടുകയും ചെയ്യാം. നിഫ്റ്റിയിൽ തിരുത്തൽ സംഭവിച്ചാൽ 8,725ൽ ആദ്യ സപ്പോർട്ടുണ്ട്. ഇത് നഷ്ട്ടമായാൽ മാർച്ച് ആദ്യം നിഫ്റ്റി 8,629-8,544 പോയിന്റിനെ ലക്ഷ്യമാക്കിയാവും സൂചിക നീങ്ങുക.
ടെക്നോളജി, ഹെൽത്ത്കെയർ, ബാങ്കിംഗ്, ഓയിൽ ആൻഡ് ഗ്യാസ് വിഭാഗങ്ങളിൽ നിക്ഷേപകർ താത്പര്യം കാണിച്ചു. റിയാലിറ്റി, കാപ്പിറ്റൽ ഗുഡ്സ്, കണ്സ്യുമർ ഗുഡ്സ്, ഓട്ടോ, എഫ്എംസിജി, സ്റ്റീൽ, പവർ വിഭാഗങ്ങൾക്ക് തിരിച്ചടി.
മുൻനിരയിലെ ഏഴ് കന്പനികളുടെ വിപണിമൂല്യത്തിൽ 48,619 കോടി രൂപയുടെ വർധന. എച്ച്ഡിഎഫ്സിയുടെ വിപണിമൂല്യത്തിൽ 18,585.92 കോടി രൂപയുടെ വർധന.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം കുറഞ്ഞു. മൂന്നാഴ്ചകളിലെ മികവിനിടെ 1.30 പൈസയുടെ നേട്ടം കൈവരിച്ചശേഷമാണ് രൂപയുടെ മൂല്യം കുറഞ്ഞത്. വാരാന്ത്യം രൂപ 67.06ലാണ്.
ഏഷ്യൻ മാർക്കറ്റുകൾ വാരാന്ത്യം തളർന്നു. ജപ്പാൻ, ഹോങ്കോംഗ്, ചൈന, കൊറിയൻ ഓഹരി ഇൻഡക്സുകളിലെ തളർച്ച ഓപ്പറേറ്റർമാരെ യൂറോപ്പിലും പ്രോഫിറ്റ് ബുക്കിംഗിനു പ്രേരിപ്പിച്ചു. അതേസമയം അമേരിക്കൻ മാർക്കറ്റുകൾ നേട്ടത്തിലാണ്. ഡൗ ജോണ്സും എസ് ആൻഡ് പിയും നാസ്ഡാകും മുന്നേറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.