പാലാ: ഓണ്‍, യുവര്‍ മാര്‍ക്ക്.. കേരളത്തിന്റെ കായികകൗമാരം പാലായുടെ ഹൃത്തടത്തില്‍ മെഡല്‍ മഥനത്തിന്. 61ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് മീനച്ചിലാറിന്റെ തീരത്ത് ഇന്നു തുടക്കം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പൊന്‍തിളക്കമാര്‍ന്ന സിന്തറ്റിക് ട്രാക്കില്‍ രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെ ട്രാക്കുണരും. വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് കായികമേളയും പുത്തന്‍ സിന്തറ്റിക് ട്രാക്കും ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ. രാജു, എംഎല്‍എമാരായ ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, എംപിമാരായ ആന്റോ ആന്റണി, ജോസ്. കെ. മാണി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
തിങ്കളാഴ്ച അവസാനിക്കുന്ന മേളയില്‍ സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ ആണ്-പെണ് വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണു മത്സരങ്ങള്‍.
ഇതാദ്യമായി പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. 14 വയസിന് താഴെയുള്ള കുട്ടികള്‍ സബ്ജൂണിയറിലും 17 വയസില്‍ താഴയുള്ളവര്‍ ജുണിയറിലും 19 വയസിന് താഴെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും. 2858 താരങ്ങള്‍ കായികോത്സവത്തിനു മാറ്റുരയ്ക്കുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കായിക മാമാങ്കമായി ഇതു മാറും. 350 ഒഫീഷ്യലുകളും 230 എസ്കോര്‍ട്ടിംഗ് ഒഫീഷ്യലുകളും എത്തിയിട്ടുണ്ട്. കിരീടം നിലനിര്‍ത്താന്‍ പാലക്കാട് ജില്ലയും തിരിച്ചുപിടിക്കാന്‍ എറണാകുളവും കച്ചകെട്ടിയിറങ്ങുന്നതോടെ പാലായിലെ പുത്തന്‍ ട്രാക്കില്‍ പോരാട്ടം കനക്കും. എട്ടു പോയിന്റ് വ്യത്യാസത്തില്‍ “ഫോട്ടോഫിനിഷിംഗി’’ലൂടെയായിരുന്നു കഴിഞ്ഞ വര്‍ഷം തേഞ്ഞിപ്പലത്ത് നടന്ന കായികോത്സവത്തില്‍ പാലക്കാട്ടുകാര്‍ എറണാകുളത്തെ മറിച്ചത്്. ഇത്തവണയും പാലക്കാടും എറണാകുളവും തമ്മിലുള്ള പോരാട്ടമായിരിക്കും ശ്രദ്ധേയമാവുക. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, പിറവം മണീട് ജിവിഎച്ച്എസ്എസ് എന്നീ സ്കൂളുകളാണ് എറണാകുളത്തിനു പ്രതീക്ഷ നല്കുന്നവര്. മിന്നും പ്രകടനത്തോടെ ജില്ലാ മീറ്റുകളില്‍ തിളങ്ങിയ ഈ സ്കൂളുകളുടെ മികവില്‍ എറണാകുളത്തിനു തന്നെയാണ് കിരീട സാധ്യത കല്പിക്കപ്പെടുന്നത്.
എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ കിരീടനേട്ടം ആവര്‍ത്തിക്കാന്‍ തങ്ങള്‍ തയാറെടുത്തുകഴിഞ്ഞതായി പാലക്കാട് ടീം പറയുന്നു. കല്ലടി, പറളി സ്കൂളുകളുടെ കരുത്തിൽ പാലക്കാടും മിടുക്കരായ താരങ്ങളുമായാണത്തെിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ്, കട്ടിപ്പാറ ഹോളിഫാമിലി സ്കൂള്‍ എന്നീ താരക്കൂട്ടങ്ങളുമായെത്തിയ കോഴിക്കോടും കരുത്തരായ നിരയാണ്.
കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ്, ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് എച്ച്എസ്, കോരുത്തോട് സികെഎംഎച്ച്എസ്എസ്, പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസ് തുടങ്ങിയ സ്കൂളുകളുടെ മികവില്‍ മുന്നേറാനുറച്ചാണ് ആതിഥേയരായ കോട്ടയവും ട്രാക്കിലിറങ്ങുന്നത്.
ഇന്നലെ രാവിലെ ഒമ്പതിന് പൂഞ്ഞാറിലെ പനച്ചിക്കപ്പാറയിലെ ജി.വി. രാജാ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ഇന്നു സ്റ്റേഡിയത്തില്‍ അവസാനിക്കും. കായികതാരങ്ങളുടെ രജിസ്ട്രേഷന് പാലാ സെന്റ് തോമസ് സ്കൂളില്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഹരിത പെരുമാറ്റച്ചട്ടം കായികോത്സവത്തിന് ബാധകമാണ്.
ഇന്നു 18 ഫൈനലുകള്‍
സീനിയര്‍ ആണ്‍കുട്ടികളുടെ 5000, 400 മീറ്റര്‍, ഡിസ്കസ് ത്രോ, ലോഗ് ജംപ്, സീനിയര്‍ പെണ്‍കുട്ടികളുടെ 3000, 400 മീറ്റര്‍ ലോഗ് ജംപ്, ഡിസ്കസ് ത്രോ, ജൂണിയര്‍ ആണ്‍കുട്ടികളുടെ 3000, 400 മീറ്റര്‍, ലോഗ് ജംപ്, ജാവലിന്‍ ത്രോ, ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട് പുട്ട്, 3000, 400 മീറ്റര്‍, സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹൈ ജംപ്, 400 മീറ്റര്‍, സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍
സമ്മാനത്തുക
ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആദ്യത്തെ മൂന്ന് വിദ്യാലയങ്ങള്‍ക്ക് 2,20,000, 1,65,000, 1,10,000 എന്നീ നിരക്കിലാണ് ഇത്തവണ കാഷ് അവാര്‍ഡ്. ദേശീയ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കും. സംസ്ഥാന സ്കൂള്‍ റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ക്ക് 4,000 രൂപ കാഷ് അവാര്‍ഡ് ലഭിക്കും. ഓരോ വിഭാഗത്തിലുമുള്ള വ്യക്തിഗത ചാമ്പ്യന്മാര്ക്ക് നാലു ഗ്രാം സ്വര്‍ണമെഡലാണ് നല്‍കുക. മത്സരവിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 1500, 1250, 1000 രൂപ എന്നീ ക്രമത്തിലും സമ്മാനം നല്‍കും.
സി.കെ. രാജേഷ്കുമാര്‍
ഉദ്ഘാടനം വൈകുന്നേരം
പാലാ: രാവിലെ ഒന്‍പതിന് സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡറക്ടർ കെ.വി. മോഹൻകുമാർ പതാക ഉയർത്തും. 9.20 ന് വീണ്ടും മത്സരങ്ങൾ പുനരാരംഭിക്കും. 11.50 ന് നടക്കുന്ന 4-100 മീറ്റർ റിലേ സീനിയർ ബോയ്സ് അണ്ടർ 19 മത്സരങ്ങൾക്ക് ശേഷം ഉച്ചഭക്ഷണ സമയമായിരിക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് സീനിയർ ബോയ്സ് അണ്ടർ 19 ലോംഗ് ജംപ് മത്സരങ്ങൾ ആരംഭിക്കും. മൂന്നിന് സീനിയർ ബോയ്സ് അണ്ടർ 19, 400 മീറ്റർ മത്സരത്തോടെ ഇന്നത്തെ മത്സരങ്ങൾ അവസാനിക്കും.
വൈകുന്നേരം നാലിന് കായികോത്സവത്തിന്റെയും സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സംഘാടകസമിതി ചെയർമാൻ കെ.എം. മാണി എംഎൽഎ സ്വാഗതം പറയും. സ്പോർട്സ്-യുവജനകാര്യമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണവും വനം മന്ത്രി കെ. രാജു മാധ്യമ അവാർഡ് വിതരണവും നിർവഹിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോഗോ രൂപകൽപ്പന ആദരിക്കൽ നടത്തും. കായികവകുപ്പ് ഡയറക്ടർ സഞ്ജയ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.