ഷെവ. വി.സി. സെബാസ്റ്റ്യന്‍
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നിയമങ്ങള്‍ സൃഷ്ടിച്ച് 1995 മുതല്‍ വരിഞ്ഞുമുറുക്കിയ ലോകവ്യാപാരസംഘടനയുടെ 30-ാം വാര്‍ഷികത്തിലെ 13-ാം മന്ത്രിതല സമ്മേളനം തീരുമാനങ്ങളും ക്രിയാത്മക പ്രഖ്യാപനങ്ങളുമില്ലാതെ പിരിഞ്ഞു.
2024 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ഒന്നുവരെ അബുദാബിയുടെ ആതിഥേയത്വത്തില്‍ നടന്ന സമ്മേളനം ആഗോള വ്യാപാരത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും കാര്‍ഷിക, മത്സ്യബന്ധന മേഖലയുടെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന 1994ലെ പഴയ വ്യാപാരനിയമങ്ങളെ വീണ്ടും അരക്കിട്ടുറപ്പിച്ചു. വികസിത രാഷ്ട്രങ്ങളുടെ കച്ചവട അജൻഡകള്‍ വീണ്ടും അടിച്ചേല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തിനുമുമ്പില്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര, അവികസിത രാജ്യങ്ങള്‍ക്ക് അബുദാബിയിലും മുട്ടുമടക്കേണ്ടിവന്നു. അബുദാബി സമ്മേളനം കൊമോറോസ്, തിമോര്‍-ലെസ്റ്റെ എന്നീ രണ്ട് അവികസിത രാജ്യങ്ങളെക്കൂടി അംഗങ്ങളാക്കി അംഗസംഖ്യ166 ആക്കി.
അടിസ്ഥാനവില-സബ്സിഡി
വികസിതരാജ്യങ്ങള്‍ അടിസ്ഥാനവില അഥവാ മിനിമം താങ്ങുവില(എംഎസ്പി) ഏർപ്പെടുത്തുന്നത് അട്ടിമറിക്കാനുള്ള ശ്രമമാണ് 13-ാം മന്ത്രിതല സമ്മേളനത്തിലുമുണ്ടായത്. ഇന്ത്യയിലെ കര്‍ഷകസംഘടനകള്‍ എംഎസ്പി വേണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിനെക്കൊണ്ട് നിയമങ്ങള്‍ നിര്‍മിക്കുവാന്‍ ശ്രമിക്കുമ്പോഴാണിതെന്നോര്ക്കണം.
കയറ്റുമതി , ഉത്പാദന സബ്സിഡികളും നിര്‍ത്തലാക്കണമെന്നാണു വികസിതരാജ്യങ്ങള്‍ ഇന്ത്യയോട് ആവശ്യപ്പെടുന്നത്. സബ്സിഡി സംബന്ധിച്ച് തര്‍ക്കപരിഹാര സംവിധാനത്തിനു മുമ്പാകെയുള്ള ഇന്ത്യയുടെ അപ്പീല്‍ പരാജയപ്പെട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കുന്ന എല്ലാ കാര്‍ഷിക കയറ്റുമതി സബ്സിഡികളും നിര്‍ത്തലാക്കേണ്ടിവരും.
ഇന്ത്യന്‍ കര്‍ഷകസമൂഹത്തെ കൂട്ട ആത്മഹത്യക്ക് വിട്ടുകൊടുക്കുന്നതാകും ഇതിലും ഭേദം. വികസിതരാജ്യങ്ങളുടെ ഇത്തരം ആക്ഷേപങ്ങള്‍ സഹിച്ച് അടിമകളായി ലോകവ്യാപാരസംഘടനയില്‍ തുടരുന്നതിലും നല്ലത് ഇന്ത്യയുള്‍പ്പെടെ വികസ്വര-അവികസിത രാജ്യങ്ങള്‍ സംയുക്തമായി തീരുമാനങ്ങളെടുത്ത് ബദല്‍ സംവിധാനം ആലോചിക്കുന്നതായിരിക്കും. അതേസമയം വികസിതരാജ്യങ്ങള്‍ സബ്സിഡികള്‍ തുടരുന്നു. ഓരോ വര്‍ഷവും കൂടുതല്‍ നല്കുന്നു. ഇതിനെന്തു ന്യായീകരണം?
കാര്‍ഷികമേഖലയെ അവഗണിച്ചു
ലോകവ്യാപാരസംഘടനയില്‍ കാര്‍ഷികമേഖലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ബാലി, ദോഹ ഉടമ്പടികള്‍. ഈ ഉടമ്പടികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാതെ 13-ാം മന്ത്രിതല സമ്മേളനം തള്ളിയത് നിര്‍ഭാഗ്യകരമായി.
ഭക്ഷ്യസുരക്ഷ, സ്പെഷല്‍ സേഫ് ഗാര്‍ഡ് ഡ്യൂട്ടി, ഭക്ഷ്യോത്പന്ന സംഭരണം, മത്സ്യബന്ധന സബ്സിഡി, കോട്ടണ്‍ പ്രശ്നങ്ങള്‍, ഇ-കൊമേഴ്സ് എന്നീ തലങ്ങളിലൊക്കെ ഇന്ത്യക്ക് നിര്‍ദേശങ്ങളുണ്ടായിരുന്നെങ്കിലും കാര്യമായി പരിഗണിക്കപ്പെട്ടില്ലെന്നുമാത്രമല്ല ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. കാര്‍ഷികമേഖലയിലെ ആഭ്യന്തരപിന്തുണ, കയറ്റുമതി-ഇറക്കുമതി നിയന്ത്രണം എന്നീ വിഷയങ്ങളും പരിഗണിച്ചില്ല. ഭക്ഷ്യസുരക്ഷ കണക്കാക്കി നിലവില്‍ ലോകവ്യാപാരസംഘടന നിഷ്കര്‍ഷിക്കുന്ന സബ്സിഡി ഫോര്‍മുല തിരുത്തണമെന്ന ഇന്ത്യന്വാദവും ചെവിക്കൊണ്ടില്ല.
ഇ-കൊമേഴ്സ് മോറട്ടോറിയം
ചെറുകിട, ഇടത്തര വ്യാപാരമേഖലയ്ക്ക് വെല്ലുവിളികളുയര്‍ത്തി ആഗോളകമ്പനികള്‍ ഇ-കൊമേഴ്സിലൂടെ ലോകവ്യാപാരമേഖല കീഴടക്കുകയാണ്. ഇ-കൊമേഴ്സിലൂടെയുള്ള രാജ്യാന്തര വ്യാപാരത്തിന് വ്യക്തതയും രൂപവും ഏകീകരണവുമില്ല. അംഗരാജ്യങ്ങളുടെ ആഭ്യന്തരനികുതികളില് പങ്കാളികളുമല്ല. മൗലിക മനുഷ്യാവകാശങ്ങള്‍ക്ക് വെല്ലുവിളികളുയര്‍ത്തിക്കൊണ്ട് വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചോര്‍ന്നുപോകുന്നതും ആശങ്കയുളവാക്കുന്നു.
ഇ-കൊമേഴ്സില്‍ നിലവിലുള്ള മോറട്ടോറിയം നീട്ടാന്‍ 13-ാം മന്ത്രിതല സമ്മേളനം തീരുമാനിച്ചു. രണ്ടു വര്‍ഷത്തേക്ക് അഥവാ അടുത്ത മന്ത്രിതല സമ്മേളനം വരെയാണു മോറട്ടോറിയം നീട്ടിയത്. ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ കൂടുതല്‍ വിപുലമായ ചര്‍ച്ചകള്‍ വേണമെന്നാണു നിലവിലെ തീരുമാനം. ഇ-കൊമേഴ്സ് മോറട്ടോറിയം നീട്ടുന്നതിനെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ എതിര്‍ത്തുവെങ്കിലും ഫലം കണ്ടില്ല. അതേസമയം ഇതുസംബന്ധിച്ച് ഒരു കരട് പ്രോഗ്രാമിന് സമ്മതിച്ചിട്ടുണ്ട്.
തര്‍ക്ക പരിഹാര ഫോറം
അമേരിക്കയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാലു വര്‍ഷമായി ലോകവ്യാപാരസംഘടനയുടെ തര്‍ക്കപരിഹാരഫോറം നിര്‍ജീവമാണ്. ലോകവ്യാപാര രംഗത്ത് തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യയെ നിരന്തരം പ്രതിക്കൂട്ടിലാക്കി പരാജയപ്പെടുത്തുന്ന തന്ത്രമാണ് വികസിതരാജ്യങ്ങള്‍ എക്കാലവും നടപ്പിലാക്കിയത്. ഓരോ പരാജയത്തിലും പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും.
ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനോ സ്വന്തം മണ്ണിലെ കര്‍ഷകസമൂഹത്തിന് അടിസ്ഥാനവില നിശ്ചയിച്ചു നല്‍കാനോ സാധിക്കാതെ ലോകവ്യാപാരസംഘടന ഇന്ത്യയെ കൂച്ചുവിലങ്ങിടുമ്പോള്‍ ഈ വ്യാപാരക്കൂട്ടുകെട്ടിലൂടെ എന്തു നേട്ടമുണ്ടായെന്ന് ഇന്ത്യയുള്‍പ്പെടെ വികസ്വരരാജ്യങ്ങള്‍ തീവ്രമായി ആലോചിച്ചു തുടങ്ങിയിരിക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ ഈ മന്ത്രിതല സമ്മേളനത്തിലുണ്ടായെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. കരിമ്പ്, പരുത്തി കര്‍ഷകര്‍ക്ക് ഇന്ത്യ നല്കുന്ന സബ്സിഡിയും ചില രാജ്യങ്ങള്‍ പ്രശ്നമാക്കിയിട്ടുണ്ട്. അതേസമയം തര്‍ക്കപരിഹാര സംവിധാനം അമേരിക്കയ്ക്കുവേണ്ടി മാത്രം നിലകൊണ്ട് നിലപാടെടുക്കുന്നുവെന്ന ആക്ഷേപവും ഏറെ ശക്തമാണ്.
തര്‍ക്കപരിഹാരഫോറം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരാം എന്ന ഒറ്റവാചകത്തില്‍ അബുദാബി സമ്മേളനവും അവസാനിച്ചു. വ്യാപാര തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെടാതെ തുടരും. അമേരിക്കയും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. യൂറോപ്യന്‍ യൂണിയന് തര്ക്കപരിഹാരങ്ങളില് അപ്പീല്‍ സംവിധാനത്തിന് ശ്രമിച്ചു. പക്ഷേ ഇവയെല്ലാം ലക്ഷ്യം കാണാതെ പരാജയപ്പെട്ടു.
നിക്ഷേപ കരാറും പൊളിഞ്ഞു
13-ാം മന്ത്രിതല സമ്മേളനത്തിന്റെ സമാപനത്തില്‍ ലോകവ്യാപാരസംഘടനയുടെ ഡയറക്ടര്‍ ജനറല്‍ എന്‍ഗോസി ഒകോന്‍ജോ ഇവേല പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. “ഞങ്ങള്‍ ഈയാഴ്ച കഠിനാധ്വാനം ചെയ്തു. ചില കാര്യങ്ങള്‍ നേടി. മറ്റുള്ളവ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല”. ഇതൊരു ഏറ്റുപറച്ചില്‍ എന്നതിലുമുപരി യാഥാര്‍ഥ്യമാണ്. 164 അംഗരാജ്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നിട്ടും ഒരു പ്രതീക്ഷയും പ്രഖ്യാപനവുമില്ലാതെ പിരിയുന്നത് ലോകവ്യാപാരസംഘടനയുടെ മന്ത്രിതലസമ്മേളനങ്ങളില് പുതുമയല്ല.
2017, 2022 എന്നീ വര്‍ഷങ്ങളിലും ഇതുതന്നെയായിരുന്നു ഫലം. വികസിതരാജ്യങ്ങളുടെ നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേൽപ്പിക്കലിനെതിരേ വികസ്വര, അവികസിത രാജ്യങ്ങള്‍ നിലനില്പിനായി സംഘടിച്ചുണര്ന്നപ്പോള് ലോകവ്യാപാരസംഘടനയിലൂടെ ആഗോളവിപണി കീഴടക്കുവാനുള്ള ഇക്കൂട്ടരുടെ തന്ത്രം പാളി. ഇതാണ് തീരുമാനങ്ങളില്ലാതെ 13-ാം മന്ത്രിതലസമ്മേളനവും പര്യവസാനിച്ചത്.
മത്സ്യബന്ധന മേഖല
200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മത്സ്യബന്ധനത്തിന് സബ്സിഡി നിലനിര്‍ത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തെ അംഗീകരിക്കുവാന്‍ വികസിതരാജ്യങ്ങള്‍ തയാറാകുന്നില്ല. മുന്തിയ സാങ്കേതികവിദ്യകളിലൂടെ മത്സ്യബന്ധനരംഗത്ത് മുന്നേറ്റങ്ങളുള്ള വികസിതരാജ്യങ്ങള്‍ക്ക് മത്സ്യവിപണി കണ്ടെത്താന്‍ ഇന്ത്യപോലുള്ള രാജ്യങ്ങളിലെ ഉത്പാദനം കുറച്ചുകൊണ്ടുവരണം. അതിന് 200 നോട്ടിക്കല്‍ മൈല്‍ സബ്സിഡി കൊടുക്കാന്‍ പാടില്ലെന്നു വാദിക്കുന്നു. ഈ തീരുമാനങ്ങള്‍ ലോകവ്യാപാരസംഘടന അംഗീകരിച്ചാല്‍ വലിയൊരു ജനവിഭാഗത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യംചെയ്യപ്പെടും.
പക്ഷേ ഇതുസംബന്ധിച്ച് ഒരു തീരുമാനവുമില്ലാതെ അംഗരാജ്യങ്ങള്‍ ഒളിച്ചോട്ടം നടത്തിയതുമൂലം മത്സ്യബന്ധന സബ്സിഡി പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്നു.
ഇന്ത്യയുടെ പ്രതികരണം
“ഞങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെട്ടില്ല. ഞാന്‍ സന്തോഷത്തോടെയും സംതൃപ്തനായും മടങ്ങുന്നു” 13-ാം മന്ത്രിതല സമ്മേളനം അവസാനിച്ചപ്പോള്‍ ഇന്ത്യന്‍ വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പീയൂഷ് ഗോയലിന്റെ വാക്കുകള്‍ ചിന്തനീയമാണ്. നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല അല്പംകൂടി വ്യക്തമാക്കിയാല്‍ നിരന്തരം നഷ്ടങ്ങള്‍ നേരിടുന്ന അവസ്ഥയില്‍ പ്രതിരോധിച്ച് ഒന്നും നേടാനായില്ലെന്നുള്ളതാണ് വാസ്തവം.
ദുര്‍ബലരായ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത 13-ാം മന്ത്രിതല സമ്മേളനത്തില്‍ ഇന്ത്യ ആവര്‍ത്തിച്ചുവെന്നത് പരമാര്‍ഥമാണ്. ഒരു കിലോ അരിക്കും ഗോതമ്പിനും 3.20 രൂപയ്ക്ക് മുകളിലുള്ള പേമെന്റുകള്‍ സബ്സിഡിയായി കണക്കാക്കുന്ന കണക്കുകൂട്ടലുകള്‍ മറികടന്ന് പരിധിയില്ലാതെ ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ സാധിക്കുന്ന സ്ഥിരമായ വ്യവസ്ഥ ഇന്ത്യന്‍ നിലപാടിനെ പിന്തുണയ്ക്കുന്നു.
സ്വതന്ത്ര വ്യാപാരക്കരാറുകള്‍ വാണിജ്യ-വ്യവസായ മേഖലയ്ക്ക് വളര്‍ച്ച നേടിക്കൊടുക്കുന്നുവെന്ന ഇന്ത്യയുടെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൂട്ടലുകളും ഇതിനോടകം തകര്‍ന്നു. ആസിയാന്‍ കരാറില്‍ വന്‍ കുതിപ്പു നേടിയത് ഇന്ത്യയല്ലെന്നും മറിച്ച് ആസിയാന്‍ രാജ്യങ്ങളാണെന്നുമുള്ള കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. രാജാന്തര കാര്‍ഷിക ഇറക്കുമതിയുടെ താവളവും വിപണിയുമായി ഇന്ത്യ മാറി. ഇന്ത്യ ഇതിനോടകം ഏര്‍പ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര വ്യാപാരക്കരാര്‍ പോലും രാജ്യത്തിന് ഇതുവരെയും ഒരു നേട്ടമായില്ലന്നു മാത്രമല്ല വന്‍ തിരിച്ചടിയുമായി.
വികസ്വരരാജ്യങ്ങളില്‍ കാര്‍ഷിക സബ്സിഡികള്‍ ഇല്ലാതെവരുമ്പോള്‍ കര്‍ഷകര്‍ കൃഷിയില്‍നിന്നു പിന്തിരിയും. സ്വാഭാവികമായും ഉത്പാദനം കുറയും. ഈ സാഹചര്യത്തില്‍ കാര്‍ഷികോത്പന്നങ്ങളുടെ ഇറക്കുമതി ശക്തമാകും. ഇവിടെയാണ് താങ്ങുവിലയും അടിസ്ഥാന ഇറക്കുമതിവിലയും പാടില്ലെന്നുള്ള ലോകവ്യാപാരസംഘടനയുടെ നിര്‍ദേശം വായിക്കേണ്ടത്. താങ്ങുവില പ്രഖ്യാപിച്ചാല്‍, കര്‍ഷകരില്‍നിന്ന് പ്രഖ്യാപിതവിലയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങാനോ അല്ലെങ്കില്‍ സഹായധനം നല്‍കാനോ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. ഇത് ഒഴിവാക്കിക്കേണ്ടത് വികസിതരാജ്യങ്ങളിൽനിന്നുള്ള കാര്‍ഷികോത്പന്ന കയറ്റുമതിക്ക് അത്യാവശ്യവുമാണ്.
കര്‍ഷകന്റെ നടുവൊടിക്കരുത്
വികസിതരാജ്യങ്ങള്‍ നിയന്ത്രിക്കുന്ന ലോകവ്യാപാരസംഘടനയുടെ സമ്മര്‍ദത്തിനു വഴങ്ങിയാല്‍ ഇന്ത്യയിലെ കര്‍ഷകരുടെ നടുവൊടിയും. യാതൊരു നിയന്ത്രണവുമില്ലാത്ത പൊതുകാര്‍ഷിക വിപണിയായി ഇന്ത്യ മാറുമെന്നു മാത്രമല്ല വികസിതരാജ്യങ്ങള്‍ ഇന്ത്യയുടെ കാര്‍ഷികവിപണിയില്‍ ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന സാഹചര്യമുണ്ടാകും.
ഇതിനെ അതിജീവിക്കണമെങ്കില്‍ വികസ്വര-അവികസിത രാജ്യങ്ങള്‍ ലോക വ്യാപാരക്കരാറില്‍നിന്ന് പിന്മാറണം. ഉഭയകക്ഷി വ്യാപാരബന്ധങ്ങളിലൂടെ കരുത്താര്‍ജിക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ കാര്‍ഷികമേഖലയെ ഊര്‍ജസ്വലമാക്കി ആഭ്യന്തരവിപണിയെയും കര്‍ഷകസമൂഹത്തെയും ശക്തിപ്പെടുത്തുവാനുള്ള പദ്ധതികളാണു വേണ്ടത്.