ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളും പോളിംഗ് തീയതികളും വോട്ടെണ്ണൽ തീയതിയും വിശദമാക്കുന്നതോടെ രാജ്യമെങ്ങും രാഷ്ട്രീയപ്പോരിന് കളമൊരുങ്ങും. കേരളത്തിൽ ഉൾപ്പെടെ മുന്നണികളും സ്ഥാനാർഥികളും സജീവ പ്രചാരണം നേരത്തേ തുടങ്ങിയിരുന്നു. “വെടിയുണ്ടയേക്കാൾ ശക്തമാണ് ബാലറ്റ്’’ (The ballot is stronger than the bullet) എന്ന് ഏബ്രഹാം ലിങ്കണ് മുന്‍പേ പറഞ്ഞത് വോട്ടർമാർ മറക്കരുത്.
“ലോകത്തെ മാറ്റാനുള്ള ശക്തി നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ട്’’- ബ്രിട്ടീഷ് സാഹിത്യകാരനായ റോയൾഡ് ദഹലിന്റെ ഈ വാക്കുകൾ ഓരോ വോട്ടർക്കും പ്രത്യാശയാകും. ഏറ്റവും കുറവ് വാഗ്ദാനങ്ങൾ നൽകുന്നവരെ വിജയിപ്പിച്ചാൽ നിരാശ കുറയുമെന്ന് പഴമക്കാർ പറയാറുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്പോൾ മാത്രം വൻ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തിയും വികസന, ക്ഷേമ പ്രശ്നങ്ങൾ വിസ്മരിച്ച്, മതപരമായ കാര്യങ്ങളെ ദുരുപയോഗിക്കുന്നവരെയും ജനങ്ങൾ തിരിച്ചറിയേണ്ട സമയമാണിത്.
സമസ്യയായ വോട്ടിംഗ് യന്ത്രം
ഇന്ത്യയിലെ ജനസംഖ്യ, ഫെഡറൽ ഘടന, ജനാധിപത്യ പാരന്പര്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന തെരഞ്ഞെടുപ്പുകൾ സവിശേഷതകളും സങ്കീർണതകളും അപ്രതീക്ഷിത ജനവിധികളുംകൊണ്ട് അടയാളപ്പെടുത്തപ്പെട്ടവയാണ്. 140 കോടി ജനങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇതിൽ 97 കോടി പേരാണു വോട്ടർമാരായുള്ളത്. ഓരോ അഞ്ചു വർഷവും കൃത്യമായി നടക്കുന്ന തെരഞ്ഞെടുപ്പ് സമാനതകളില്ലാത്തതാണ്.
പരാതികളും സംശയങ്ങളും ഉണ്ടെങ്കിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് സ്ലിപ്പുകളും ഉപയോഗിച്ചുള്ള ഇത്ര വലിയ തെരഞ്ഞെടുപ്പിന്റെ കാര്യക്ഷമത അതിശയകരമാണ്. പോൾ ചെയ്ത വോട്ടുകളും മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കുന്നതിനെ തെരഞ്ഞെടുപ്പു കമ്മീഷൻ എതിർക്കുന്നതിന്റെ ദുരൂഹത ഉടൻ നീങ്ങില്ല. എല്ലാ വോട്ടിംഗ് മെഷീനുകളിലും തിരിമറി ഉണ്ടാകില്ലെങ്കിലും സംഘപരിവാർ അനുകൂല ഉദ്യോഗസ്ഥരും സുരക്ഷാ സൈനികരും മാത്രമുള്ള ഉത്തരേന്ത്യയിലെ പല ബൂത്തുകളിലും ക്രമക്കേടുകൾ നടന്നേക്കാമെന്ന ആരോപണത്തിന് ഇനിയും ശമനമില്ല.
മോദിയുടെ പ്രലോഭനങ്ങൾ
രാജ്യമെങ്ങും മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു വൈകുന്നേരം മുതൽ നിലവിൽ വരും. നികുതിയും വിലയും പലതവണ കൂട്ടി ജനങ്ങളെ പരമാവധി ഞെക്കിപ്പിഴിഞ്ഞശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറച്ചതും ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ചതും വോട്ടു മാത്രം ലക്ഷ്യമാക്കിയാണെന്നതിൽ സംശയമില്ല. പത്തുദിവസം തുടർച്ചയായി രാജ്യമെങ്ങും പറന്നിറങ്ങി കോടിക്കണക്കിന് രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചതും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടു തന്നെ. പൊഖ്റാനിലെ സൈനിക അഭ്യാസം പോലും കൃത്യസമയത്തായി.
റബർ അടക്കമുള്ള കാർഷികവിളകളുടെ വിലത്തകർച്ചയും വന്യമൃഗശല്യവും പോലുള്ള കേരളത്തിലെ കർഷകരുടെയും തൊഴിലാളികളുടെയും കൊടിയ ദുരിതങ്ങളും രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും മുതൽ രൂപയുടെ മൂല്യം ഇടിഞ്ഞതുവരെയുള്ള പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്രസർക്കാരും ബിജെപിയും മൗനത്തിലാണ്. റബറിന്റെ പ്രശ്നത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കോട്ടയത്തു മത്സരിക്കില്ലെന്ന് എൻഡിഎ സഖ്യകക്ഷി നേതാവ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് പ്രതിസന്ധിയുടെ ഗൗരവം ബോധ്യപ്പെട്ടാണ്. എന്നിട്ടും മോദി കനിഞ്ഞില്ല.
മണിപ്പുർ മറന്ന് ഈസ്റ്റർ ആശംസ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലും മോദിയുടെ ഗാരന്റി ആവർത്തിച്ചു പ്രചാരണം കൊഴുപ്പിച്ചു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ അഞ്ചു ദിവസം നീളുന്ന പര്യടനപറക്കലിലൂടെ ബിജെപിക്ക് ദക്ഷിണേന്ത്യയിൽ പരമാവധി സീറ്റ് ഉറപ്പിക്കുകയാണു ലക്ഷ്യം. ഇത്തവണ 400ലേറെ സീറ്റ് എന്ന ബിജെപിയുടെ മോഹം അദ്ദേഹം ഇന്നലെ പത്തനംതിട്ടയിലെ റാലിയിൽ ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. കർഷകർക്കും സാധാരണക്കാർക്കും ആശ്വാസം നൽകാതെ അയ്യപ്പസ്വാമിയെയും യേശുക്രിസ്തുവിനെയും വിളിക്കുന്ന മോദിയുടെ തന്ത്രം മനസിലാകും.
കേരളത്തിലെ റബർ കർഷകർ ബുദ്ധിമുട്ടുന്നുവെന്ന് പത്തനംതിട്ടയിൽ പറഞ്ഞെങ്കിലും കർഷകരെ സഹായിക്കാൻ പത്തു വർഷം കേന്ദ്രം എന്തു ചെയ്തുവെന്ന് മോദി പറഞ്ഞില്ല. വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച കാര്യം പറയുന്പോഴും പത്തു വർഷമായി മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് വഴിയൊരുക്കിയില്ലെന്ന കാര്യം ക്രൈസ്തവർ മറക്കില്ല. മാർപാപ്പയ്ക്കു പുറമെ ഈസ്റ്റർ മംഗളങ്ങൾ നേർന്നപ്പോഴും പൂഞ്ഞാറിൽ കത്തോലിക്കാ വൈദികനു നേരേ നടന്ന കൈയേറ്റം പരാമർശിക്കുകയും ചെയ്തപ്പോഴും, മണിപ്പുരിൽ ക്രൈസ്തവ ദേവാലയങ്ങൾ ചുട്ടെരിച്ചതും ക്രൈസ്തവരെ നിഷ്ഠുരമായി കൊലചെയ്തതുമായ കലാപത്തെക്കുറിച്ചു പറയാതിരിക്കാൻ പ്രധാനമന്ത്രി ശ്രദ്ധിച്ചു!
പൊളിച്ചടുക്കി സുപ്രീംകോടതി
തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ മറവിൽ നടന്ന വൻ അഴിമതി രാഷ്ട്രീയ കോളിളക്കമാകുന്നുണ്ട്. അഴിമതിക്ക് നിയമസംരക്ഷണം നൽകിയെന്നതു നിസാരമല്ല. കോടിക്കണക്കിന് രൂപയുടെ കടപ്പത്ര ബോണ്ടുകളാണ് എസ്ബിഐ മുഖേന പാർട്ടികൾക്കു ലഭിച്ചത്. അഴിമതി മാത്രമല്ല, ഒരുതരം പിടിച്ചുപറിയോ കൊള്ളയോ ആയിരുന്നു ഇലക്ടറൽ ബോണ്ടുകൾ. അതിനാലാണ് സുപ്രീംകോടതി പദ്ധതിതന്നെ റദ്ദാക്കിയതും വാങ്ങിയവരുടെയും കൊടുത്തവരുടെയും വിശദവിവരങ്ങൾ പ്രസിദ്ധീകരിക്കാന്‍ ഉത്തരവിട്ടതും. അപ്പോഴും തെരഞ്ഞെടുപ്പിന് മുന്‍പായി ആര്, ആർക്കു കൊടുത്തുവെന്ന വിവരംകൂടി പുറത്തെത്തിക്കാൻ പരമോന്നത കോടതി മറക്കാതിരിക്കട്ടെ.
സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും വിവരം പ്രസിദ്ധീകരിക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ജൂണ്‍ 30 വരെ നീട്ടാൻ ശ്രമിച്ചതിലെ കള്ളത്തരം കോടതിതന്നെ പൊളിച്ചടുക്കി. അപ്പോഴും ബോണ്ടുകളുടെ സീരിയൽ നന്പറും, ആരുടെ പണം ആർക്കാണു കിട്ടിയതെന്ന സുപ്രധാന വിവരവും പുറത്തുവിടാതിരിക്കാൻ എസ്ബിഐയും തെരഞ്ഞെടുപ്പു കമ്മീഷനും ശ്രമിച്ചു. ഇത്രയുമൊക്കെയായിട്ടും, തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയതും അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതുമായ വിവരങ്ങളിൽനിന്ന് ബോണ്ടുകളുടെ സീരിയൽ നന്പർ ഒഴിവാക്കിയതും സംബന്ധിച്ച് ഇന്നലെ വീണ്ടും സുപ്രീംകോടതിക്ക് എസ്ബിഐയെ വിമർശിക്കേണ്ടിവന്നു.
പകുതിയെടുത്ത് ബിജെപി
രാഷ്ട്രീയപാർട്ടികൾ വസൂലാക്കിയ 12,769 കോടി രൂപയുടെ ബോണ്ടുകളിൽ 6,061 കോടിയും (47.46%) ബിജെപിക്കു കിട്ടിയതിൽ അതിശയിക്കാനില്ല. കോണ്‍ഗ്രസിന് കിട്ടിയത് വെറും 1,422 കോടി (11.14%). എന്നാൽ, പ്രധാന ദേശീയ പാർട്ടിയായ കോണ്‍ഗ്രസിനേക്കാൾ കൂടുതൽ ബംഗാളിലെ പാർട്ടിയായ തൃണമൂൽ കോണ്‍ഗ്രസിന് 1,610 കോടി രൂപ (12.60%) കിട്ടിയതിൽ സംശയിക്കാനേറെയുണ്ട്. തെലുങ്കാനയിലെ ബിആർഎസ് 1,215 കോടിയുമായി മൂന്നാമതും ഒഡീഷയിലെ ബിജെഡി 776 കോടിയുമായി നാലാമതുമെത്തി. സാന്റിയാഗോയ്ക്കു താത്പര്യമുള്ള ഡിഎംകെയ്ക്കും 639 കോടി ലഭിച്ചു. സിപിഎമ്മും സിപിഐയും ബോണ്ടിലൂടെയുള്ള ഫണ്ട് വേണ്ടെന്നുവച്ചിരുന്നു. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്-എം, ആർഎസ്പി അടക്കമുള്ള പാർട്ടികളും ഒന്നും വാങ്ങിയില്ല.
ഇഡിയും ആദായനികുതി വകുപ്പും നോട്ടീസ് നൽകിയ നടപടി തുടങ്ങിയ ശേഷമാണു സാന്റിയാഗോ മാർട്ടിന്റെ കന്പനിയടക്കം ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതെന്നതു നിസാരമല്ല. ദേശീയപാതകളുടെ അടക്കം ശതകോടികളുടെ കേന്ദ്ര കരാറുകളുടെ കന്പനികൾ കോടിക്കണക്കിനു രൂപ ബോണ്ടുകളായി നൽകിയതും അഴിമതിയുടെ പ്രതിഫലത്തുകയാണെന്നതിൽ സംശയിക്കാനില്ല.
സാന്റിയാഗോയെ കുരുക്കി ചൂണ്ട
ലോട്ടറിയുടെ മറവിൽ സംസ്ഥാന സർക്കാരുകളെയും പൊതുജനങ്ങളെയും പറ്റിച്ച സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് 1,368 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയതു വെറുതെയല്ല. ആയിരം കോടിയോളം (966 കോടി) രൂപയുടെ ബോണ്ടുകൾ വാങ്ങിയ ഹൈദരാബാദിലെ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് ഒരു മാസത്തിനകം ടണൽ നിർമാണമടക്കം വൻകിട കരാറുകൾ കിട്ടിയതും വെറുതയല്ല.
സർക്കാരിനു നേട്ടമുണ്ടാക്കിയ മേഘ കന്പനിയെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി 2022 മാർച്ചിൽ ലോക്സഭയിൽ പരസ്യമായി അഭിനന്ദിച്ചതും നന്ദിപ്രകടനമായിരുന്നു. അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസുമായി ബന്ധമുള്ള ക്വിക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. നവി മുംബൈയിലെ ധിരുബായി അംബാനി നോളജ് സിറ്റിയിലെ കന്പനിയാണിത്.
മോദിയുടെ പ്രധാന ചങ്ങാത്ത മുതലാളി അദാനിയുടെ കന്പനികൾ ബോണ്ടായി പണം നൽകിയില്ലെന്നതും ശ്രദ്ധേയമായി. അംബാനിയെയും അദാനിയെയും റെയ്ഡ് ചെയ്യാനോ നോട്ടീസ് നൽകാനോ ധൈര്യമുള്ള ആരുണ്ട് ഇന്ത്യയിലിന്ന്? വ്യവസായ ആധിപത്യം സ്ഥാപിക്കാൻ ഏതാനും ആയിരം കോടിയല്ല ലോക കോടീശ്വരന്മാർ നൽകുക. കോർപറേറ്റ് നികുതിയിളവും സർക്കാരിന്റെ നയപരവും പരോക്ഷവുമായ സഹായങ്ങൾക്കും അദാനി അടക്കമുള്ള വന്പന്മാർ കൈയയച്ചു നൽകിയത് എന്തൊക്കെയെന്ന് പുറത്തുവരാനിടയില്ല. വിദേശത്തെയും ഇന്ത്യയിലെയും വൻകിട നിക്ഷേപങ്ങൾ അടക്കം വഴികൾ പലതുണ്ട്.
നിയമപരമായ അഴിമതിയോ?
ഇഡി, ആദായനികുതി കേസുകളിൽപ്പെട്ടവർ രാഷ്ട്രീയ പാർട്ടികൾക്കു ശതകോടികൾ സമ്മാനമായി നൽകിയതിൽ അഴിമതിയല്ലാതെ മറ്റെന്താണ്? വെറുതെ ആരും പണം കൊടുക്കില്ല. നിയമപരമായ കൊള്ളയാണ് നോട്ട് അസാധുവാക്കലെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞു.
കള്ളപ്പണക്കാരിൽനിന്നു പണം വാങ്ങാൻ നടപ്പാക്കിയ ബോണ്ട് പദ്ധതിയെ സുപ്രീംകോടതി പൊളിച്ചടുക്കിയതു ഭാഗ്യം. സ്വതന്ത്ര ഭാരതം കണ്ട അസാധാരണ മാനങ്ങളുള്ള അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരട്ടെ. പ്രത്യേക അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള ഭീമന്മാരായ അദാനി, അംബാനി കന്പനികളേക്കാൾ പ്രധാന ദാതാക്കൾ ലോട്ടറി, ഖനി, താപവൈദ്യുതി, റോഡ് കരാർ, മൊബൈൽ നെറ്റ്വർക്ക് കന്പനികളാണെന്നതു കാണാതെ പോകരുത്.