ഡോ. ജോബ് കുര്യൻ നേര്യംപറന്പിൽ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ പ്രകടനം, വളർച്ച, ഭാവി എന്നിവയെ നേരിട്ടു ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് സമ്പദ്വ്യവസ്ഥ. കേരളത്തിന്റെ ജിഎസ്ഡിപി സ്ഥിരമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 2023 ജനുവരിയിൽ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് പ്രസിദ്ധീകരിച്ച, 2022ലെ ഇക്കണോമിക് റിവ്യൂ (ഇആർ 22) പ്രകാരം, 2011-12 സ്ഥിരവിലകളിൽ കേരളത്തിന്റെ ജിഎസ്ഡിപി 60 ശതമാനത്തിലധികം വളർന്ന് ഏകദേശം 5.73 ലക്ഷം കോടി രൂപയായി.
2021-22ൽ ജിഎസ്ഡിപിയിലെ മേഖലാടിസ്ഥാനത്തിലുള്ള സംഭാവനയിൽ കൃഷി, നിർമാണം, സേവനം എന്നീ മേഖലകൾ യഥാക്രമം ഏകദേശം 12%, 23%, 66% എന്നിങ്ങനെ സംഭാവന ചെയ്തു. കഴിഞ്ഞ ദശകങ്ങളിൽ കേരളത്തിന്റെ സമ്പദ്വ്യവസ്ഥ കൃഷിയിൽനിന്നു സേവനാധിഷ്ഠിതമായി മാറി. കേരളത്തിന്റെ പ്രതിശീർഷ ജിഎസ്ഡിപിയായ 1,62,992 രൂപ, രാജ്യത്തിന്റെ ശരാശരിയേക്കാൾ 50 ശതമാനത്തിലും അധികമാണ്.
കേരള മോഡല്‍
സംസ്ഥാനത്തെ ആദ്യത്തെ ജനകീയ സർക്കാരിന്റെ കാലംമുതൽതന്നെ ക്ഷേമരാഷ്ട്രം ലക്ഷ്യമിട്ട്, കേരള മോഡല്‍ എന്നറിയപ്പെടുന്നതിലേക്ക് നയിച്ച, സാമൂഹിക വികസന നടപടികൾ ആരംഭിക്കുകയും നടപ്പിലാക്കുകയും ചെയ്തുപോന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ക്ഷേമപദ്ധതികൾ, മുതിർന്നവരുടെ സാക്ഷരത, ആരോഗ്യ പരിരക്ഷ എന്നീ മേഖലകളിൽ മികച്ച നേട്ടങ്ങള്‍ കൈവരിക്കാൻ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായി മറ്റു നേട്ടങ്ങളോടൊപ്പം ആയുര്‍ദൈര്‍ഘ്യം കൂടുകയും ശിശുമരണനിരക്ക് കുറയുകയും 95 ശതമാനത്തിൽ കൂടുതൽ ഫലപ്രദമായ സാക്ഷരത നിലനിർത്തുകയും ചെയ്തു.
ഈ വർഷത്തെ നീതി ആയോഗ് (നാഷണല്‍ ഇന്സ്റ്റിറ്റ്യൂഷന് ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ-എന്‍ഐടിഐ ആയോഗ്) വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സുസ്ഥിര വികസനലക്ഷ്യ സൂചികയിൽ (എസ്ഡിജിഐ) കേരളമാണു മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞവർഷങ്ങളിലും കേരളമായിരുന്നു മുന്നിട്ടു നിന്നിരുന്നത്.
എസ്ഡിജിഐയുടെ മാനദണ്ഡങ്ങളിൽ, പട്ടിണി ഇല്ലാതാക്കൽ, ദാരിദ്ര്യനിര്‍മാര്‍ജനം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകൽ, കാലാവസ്ഥാ പ്രവർത്തന മുന്നേറ്റം, സുസ്ഥിരവും വൃത്തിയുള്ളതുമായ ഊർജം നൽകൽ എന്നിവയിൽ കേരളം ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെങ്കിലും മാന്യമായ ജോലിയും സാമ്പത്തിക വളർച്ചയും നിലനിർത്തുന്നതിലും വ്യവസായം, നവീനത, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലും സംസ്ഥാനം താരതമ്യേന പിന്നിലാണ്. എങ്കിലും കേരളത്തിന്റെ സാമൂഹികവും മാനവീയവുമായ വികസന സൂചകങ്ങൾ അഭിനന്ദനാർഹമാണ് എന്നതു വസ്തുതയാണ്.
സാമ്പത്തിക സ്ഥിതി
സാമ്പത്തിക സൂചകങ്ങളിലും സാമൂഹികക്ഷേമ സൂചികകളിലും മികച്ച നില കൈവരിച്ചുവെങ്കിലും, സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അതീവ ഗുരുതരമായ അവസ്ഥയിലാണ്. കഴിഞ്ഞ വർഷങ്ങളിലെ ബജറ്റ് നിർദേശങ്ങളിൽനിന്ന് ഇതു വ്യക്തമായി മനസിലാക്കാം. മൊത്തം ബജറ്റ് ചെലവിൽ 40 ശതമാനത്തിൽ കൂടുതൽ ശമ്പളം, പെൻഷൻ, വായ്പാ തിരിച്ചടവ് എന്നിവയ്ക്കായി നീക്കിവച്ചിട്ടുണ്ടെങ്കിൽ, അതിനു ഭരണകൂടത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. 2021 മുതല്‍ 2024 വരെയുള്ള കേരള ബജറ്റ് ഇത്തരത്തിലുള്ളതായിരുന്നു.
ഏറ്റെടുത്തിട്ടുള്ള ക്ഷേമപ്രവർത്തനങ്ങൾ, മൂലധന നിക്ഷേപങ്ങൾ, മറ്റ് അത്യാവശ്യങ്ങൾ എന്നിവയുടെ നിർവഹണ ബാധ്യതകൾ പാലിക്കുന്നതിന് സർക്കാർ ബുദ്ധിമുട്ടുകയാണ്. ഈ കാലയളവിൽ ബജറ്റ് കണക്കുകളിൽ മൂലധന ചെലവിനുള്ള വകയിരുപ്പ് മൊത്തം ചെലവിന്റെ എട്ടു ശതമാനത്തിൽ താഴെയായി കുറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച്, ഇആര്‍ 22 പ്രകാരം, കഴിഞ്ഞ വർഷങ്ങളിൽ ആകെ ബജറ്റ് ചെലവിന്റെ ഏകദേശം നാലു ശതമാനമാണ് ഫണ്ട് വിനിയോഗം.
2024 ബജറ്റിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസകാര്യങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ട് വെറും 700 കോടി രൂപ മാത്രമാണ്; ഇത് ആകെ ബജറ്റ് ചെലവിന്റെ ഒരു ശതമാനത്തിലും കുറവാണ്. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിന് ഏറ്റവും ഉയർന്ന കടം ജിഡിപി അനുപാതങ്ങളിലൊന്നുണ്ട് എന്നതും ആശങ്കയുളവാക്കുന്ന കാര്യമാണ് (ഇത് 2023-24ൽ 36.6 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു).
ഈ ഉയർന്ന കടം, പലിശ തിരിച്ചടവുകൾ എന്നിവ നിർണായക സേവനങ്ങൾക്കുള്ള ബജറ്റ് വിനിയോഗം തടസപ്പെടുത്തുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍പോലും പഠനോപകരണങ്ങളിലും സൗകര്യങ്ങളിലും നിസാരമായ നിക്ഷേപം നടത്തുന്നത് തടസപ്പെടുന്നതിലൂടെ ഉന്നതവിദ്യാഭ്യാസവും അവഗണനയുടെ ഇരയാകുന്നു. കേരളത്തിലെ കോളജുകൾ വിദ്യാർഥികളുടെ മുൻഗണനകൾ പരിഗണിക്കുമ്പോൾ സംസ്ഥാനത്തിനു പുറത്തുള്ള കോളജുകളുമായി മത്സരിക്കാന്‍ പ്രാപ്തി നേടില്ല എന്നതാണ് ഇതിന്റെ അന്തിമഫലം.
പൊതുമേഖലാ സ്ഥാപനങ്ങൾ
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ (പിഎസ്യു) നിക്ഷേപങ്ങളുടെ കുറവും ആധുനികീകരണത്തെയും തൊഴിലവസര സൃഷ്ടിയെയും ഗണ്യമായി ബാധിക്കുന്നുണ്ട്. ഇആര്‍ 22 പ്രകാരം, വ്യവസായവകുപ്പിനു കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 2023 ഓഗസ്റ്റില്‍ അവസാനിച്ച ആറു വർഷത്തേക്ക് അനുവദിച്ച പദ്ധതിഫണ്ട് 750 കോടി രൂപ മാത്രമാണ്.
അതുപോലെതന്നെ കേരളത്തിലെ സ്വകാര്യനിക്ഷേപങ്ങളും തുച്ഛമാണ്. അയൽസംസ്ഥാനങ്ങളിലെ വ്യവസായസൗഹൃദ അന്തരീക്ഷം നിക്ഷേപകരെ ആകർഷിക്കുന്നു. അവിടെ വാഗ്ദാനം ചെയ്യപ്പെടുന്ന സുഗമമായ ബിസിനസ് നടത്തിപ്പും ഉറപ്പുള്ള ലാഭവുമാണ് ഇതിനു പ്രധാന കാരണം.
കേരളത്തിലെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സാമ്പത്തികശാസ്ത്രവുമായി ബന്ധമില്ലാത്ത, എന്നാൽ ഇതുവരെ പരിഹരിക്കാത്ത അറിയപ്പെടുന്ന കാരണങ്ങളാൽ, വളരെ കുറവാണ്. സംസ്ഥാനത്തെ നിലവിലുള്ള വ്യവസായങ്ങളുടെ കണക്കുകളും അത്ര സുഖകരമല്ല.
സാമ്പത്തിക പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സർക്കാർ 18 പൊതുമേഖലാസ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നു പ്രഖ്യാപിച്ചതായാണ് അടുത്തിടെ പുറത്തുവന്ന, സർക്കാർ ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സിഎംഡി) റിപ്പോർട്ടില്‍നിന്നു വ്യക്തമാകുന്നത്. 149 പൊതുമേഖലാ സ്ഥാപനങ്ങളും കനത്ത നഷ്ടത്തിലാണു പ്രവർത്തിക്കുന്നത്. പ്രഫഷണല്‍ സമീപനവും രാഷ്ട്രീയനിരപേക്ഷമായ നേതൃത്വവും ശാസ്ത്രീയതയുമാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ആവശ്യമുള്ളത്.
യുവാക്കളുടെ തൊഴിലില്ലായ്മ
പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) റിപ്പോർട്ടിലെ വിവരങ്ങൾപ്രകാരം, സംസ്ഥാന ജനസംഖ്യയുടെ 25 ശതമാനത്തിലധികം വരുന്ന യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമങ്ങളിൽ 36.9 ശതമാനവും നഗരങ്ങളിൽ 33.8 ശതമാനവുമാണ്. സംസ്ഥാനത്തെ തൊഴിൽ ലഭ്യത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ആകർഷണത്തെ നേരിട്ടു ബാധിക്കുന്നു. ഇആര്‍ 22 പ്രകാരം, 2021 ഓഗസ്റ്റ് 31 വരെ കേരളത്തിലെ ആകെ തൊഴിലന്വേഷകര്‍ 3.83 ദശലക്ഷമാണ്.
ഈ സാഹചര്യത്തിൽ, കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് 1994ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര കേരളപഠന സമ്മേളനങ്ങളിൽ നൽകിയ നിര്‍ദേശം ഓർക്കുന്നത് വളരെ പ്രസക്തവും അനുയോജ്യവുമാണ്. “പണ്ഡിതർ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് നാം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്നു ശ്രദ്ധ തിരിച്ചുവിടാൻ ശ്രമിക്കുന്നത് അനുവദിക്കരുത്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ നാം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാൾ പിന്നിലാണ്. ഈ പ്രതിസന്ധിക്കു പരിഹാരം വൈകിക്കരുത്. തൊഴിൽ, ഉത്പാദനം എന്നിവയിലെ പിന്നാക്കാവസ്ഥയെ നാം അവഗണിക്കുകയാണെങ്കിൽ അതു നമുക്ക് ദോഷം മാത്രമേ ചെയ്യൂ’’ എന്നാണ് അദ്ദേഹം പറഞ്ഞത്.ഇ.എം.എസ് മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് പറഞ്ഞത് ഇന്നും കേരളസാഹചര്യത്തിൽ വളരെ പ്രസക്തമാണ്!
രാഷ്ട്രീയവത്കരണം
കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്കൂൾവിദ്യാഭ്യാസത്തിലെ പ്രവേശനം, സമത്വം, മികവ് എന്നീ വിഷയങ്ങളിൽ അഭിനന്ദനാർഹമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈ നേട്ടം ഉന്നതവിദ്യാഭ്യാസത്തിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരു ജ്ഞാനസമൂഹമായും ജ്ഞാനാശ്രിത സമ്പദ്ഘടനയായും പരിണമിക്കുക എന്ന ദുഷ്കരമെങ്കിലും സാധ്യമായ ദൗത്യത്തിലാണ് കേരളം ഇപ്പോൾ ആയിരിക്കുന്നത്. ഇതിനർഥം, സംസ്ഥാനത്തെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാവുന്ന അറിവ് നിര്‍മിക്കുകയും പങ്കിടുകയും എല്ലാ അംഗങ്ങൾക്കും ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിരീക്ഷിക്കപ്പെട്ടതും കുപ്രസിദ്ധവുമായ ഒരു സവിശേഷത അതിന്റെ എല്ലാ തലങ്ങളിലേക്കും വിഭാഗങ്ങളിലേക്കും വ്യാപിച്ചിരിക്കുന്ന രാഷ്ട്രീയവത്കരണമാണ്. വിദ്യാർഥികൾക്ക് രാഷ്ട്രീയത്തെക്കുറിച്ചും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രധാന ഘടകങ്ങളെക്കുറിച്ചും അവബോധം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനവും ആവശ്യവുമാണ്. അവർക്ക് രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെങ്കിൽ അതു നല്ലതുതന്നെയാണ്. പക്ഷേ, നിർഭാഗ്യവശാൽ കക്ഷിരാഷ്ട്രീയം വിദ്യാഭ്യാസസമ്പ്രദായത്തിന്റെ എല്ലാ തലങ്ങളിലേക്കും വിദ്യാർഥികൾ, അധ്യാപകർ, ഭരണനിർവഹണം – ഇവിടെ ആഴത്തിൽ വേരാഴ്ത്തിയിരിക്കുകയാണ്. ഏതു രാഷ്ട്രീയപാർട്ടി അധികാരത്തിൽ വന്നാലും, വിദ്യാഭ്യാസ സംവിധാനം നിയന്ത്രിക്കുന്നതും ഗൗരവതരമായ അക്കാദമിക് കാര്യങ്ങളിൽപ്പോലും ഇടപെടുന്നതും അക്കാദമികേതരരും രാഷ്ട്രീയപ്രേരിതരും ആയവരാണെന്നതു വളരെ ദയനീയമാണ്.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും കേരളത്തിന്റെയത്ര അക്കാദമിക് സമൂഹത്തെ രാഷ്ട്രീയവത്കരിച്ചിട്ടില്ല. ഇതിന്റെ ഫലമായി, ഹയർ സെക്കൻഡറി പാസായവരില്‍ ഭൂരിപക്ഷവും അവരുടെ വിവേകശാലികളായ രക്ഷിതാക്കളും, സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാൻ കഴിയാത്തവര്‍പോലും, സംസ്ഥാനത്തിനു പുറത്തോ വിദേശത്തോ ഉന്നതപഠനത്തിന് പ്രവേശനം തേടുന്നു. വിദ്യാർഥി സംഘടനകളുടെ നേതാക്കള്‍ക്ക് ഈ തിരിച്ചറിവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
(തുടരും)