ജസ്റ്റീസ് സിറിയക് ജോസഫ്
കേരളചരിത്രത്തിലെ ഏറ്റവും മികച്ച പൊതുജനസേവകരിൽ ഒരാളായ ഉമ്മൻ ചാണ്ടി ഒരു അദ്ഭുത പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ഒരു സമർപ്പിതജീവിതമായിരുന്നു. രാജ്യത്തിനും ജനങ്ങൾക്കുംവേണ്ടി സമർപ്പിക്കപ്പെട്ട നിസ്വാർഥ ജീവിതം. തന്റെ നിയോജകമണ്ഡലമായ പുതുപ്പള്ളിയെയും അവിടത്തെ ജനങ്ങളെയും വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്തതുകൊണ്ടാണ് ദേശീയ രാഷ്ട്രീയത്തിലേക്കു പോകാതിരുന്നതെന്ന് ഉമ്മൻ ചാണ്ടി തന്നെ പറഞ്ഞിട്ടുണ്ട്.
സ്വന്തം നാടിനോടും നാട്ടുകാരോടുമുള്ള ഈ ഹൃദയബന്ധം അദ്ദേഹത്തെ എന്നും പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞായിരിക്കാൻ സഹായിച്ചു. കെട്ടിപ്പിടിച്ച് തോളിൽ കൈയിട്ട്, പുറത്തു തട്ടി, വെളുക്കെ ചിരിച്ച്, വർത്തമാനം പറഞ്ഞതുകൊണ്ടുമാത്രം ഉണ്ടായതല്ല ഈ ഹൃദയബന്ധം. കാറ്റിനും മഴയ്ക്കും കാലത്തിനും മായ്ക്കാനാവാത്ത ആത്മബന്ധമാണത്.
ജനങ്ങൾക്കൊപ്പമായിരിക്കുന്നതിനേക്കാൾ ആഹ്ലാദകരമായ ഒന്നും അദ്ദേഹത്തിന്റെ ജീവിതത്തിലില്ല. ഈ ജനകീയതയുടെ തിളക്കത്തിൽ, ഉമ്മൻ ചാണ്ടിയെന്ന സംഘാടകന്റെയും നിയമസഭാ സാമാജികന്റെയും പ്രതിപക്ഷ നേതാവിന്റെയും മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഉജ്വലപ്രകടനവും മികച്ച പ്രവർത്തനവും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. എന്നാൽ, പ്രസ്തുത മേഖലകളിലെ അദ്ദേഹത്തിന്റെ മികവും നേട്ടങ്ങളും നിയമസഭാ സ്പീക്കർമാരും സഹമന്ത്രിമാരും വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും ദേശീയ നേതാക്കളും മാധ്യമപ്രവർത്തകരും സുവർണജൂബിലി വേളയിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ച രണ്ടു വ്യക്തികൾ മഹാത്മാഗാന്ധിയും രാജീവ് ഗാന്ധിയുമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ലളിതജീവിതവും ആദർശനിഷ്ഠയും ഉദാത്തമായ ജീവിതമൂല്യങ്ങളും രാജീവ് ഗാന്ധിയുടെ വികസന കാഴ്ചപ്പാടും അദ്ദേഹം എടുത്തുപറഞ്ഞു.
രണ്ടുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രസംഗങ്ങളിലും പ്രഖ്യാപനങ്ങളിലും മാത്രമല്ല, പ്രവൃത്തിയിലും വികസന നായകനായി പ്രശോഭിച്ചു. ഊണും ഉറക്കവും ഉപേക്ഷിച്ച് സ്വന്തം ആരോഗ്യം പോലും അവഗണിച്ച് വിശ്രമമില്ലാതെ സംസ്ഥാനം മുഴുവൻ ഓടിനടന്ന് ലക്ഷക്കണക്കിനു ജനങ്ങൾക്ക് പ്രത്യാശയും ആശ്വാസവും നൽകിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കരുണയുടെ കരകാണാക്കടലായും കരുതലിന്റെ തളരാത്ത കൈത്താങ്ങായും പ്രകീർത്തിക്കപ്പെട്ടു. എന്തു സംഭവിച്ചാലും തങ്ങളോടൊപ്പം തങ്ങളുടെ മുഖ്യമന്ത്രിയുണ്ടാവുമെന്ന് ജനങ്ങൾ വിശ്വസിച്ചു.
2004-2006 കാലയളവിൽ തൊഴിലില്ലായ്മ വേതനം, മൃതസഞ്ജീവനി പ്രോജക്ട്, ഇന്ത്യയിൽ ആദ്യമായി സ്കൂൾ സിലബസിൽ ഇൻഫർമേഷൻ ടെക്നോളജി ഒരു നിർബന്ധിത വിഷയമായി ഉൾപ്പെടുത്തൽ എന്നിവ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഏറെ പ്രശംസ നേടിയ കാരുണ്യ പദ്ധതി, അതിന്റെ ഉപജ്ഞാതാവായ ധനമന്ത്രി കെ.എം. മാണിക്കും നേതൃത്വം നൽകിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.
2011-2016 വർഷങ്ങളിൽ വന്പൻ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളുടെ നിർമാണം ആരംഭിക്കുകയും നിരവധി ജനക്ഷേമപദ്ധതികൾക്കു രൂപം നൽകുകയും ചെയ്തു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്, കൊച്ചി മെട്രോ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്, സ്മാർട്ട്സിറ്റി പ്രോജക്ട് തുടങ്ങിയവ സ്മരണീയമാണ്.
തിരൂരിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാളം യൂണിവേഴ്സിറ്റിയും തിരുവനന്തപുരത്ത് എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയും സ്ഥാപിച്ചത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
2012ൽ കൊച്ചിയിൽ നടന്ന എമർജിംഗ് കേരള സമ്മിറ്റിനെത്തുടർന്ന് പല പുതിയ പ്രോജക്ടുകൾക്കും രൂപം കൊടുക്കുകയും നടപ്പിലാക്കുകയും ചെയ്തു. ഇത്തരം നേട്ടങ്ങളെല്ലാം രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തു. എങ്കിലും വികസന നായകൻ എന്ന ഉമ്മൻ ചാണ്ടിയുടെ പ്രതിഛായ ഇന്നും നിലനിൽക്കുന്നു.
ഉറച്ച ഈശ്വരവിശ്വാസിയും തികഞ്ഞ മതേതരവാദിയുമായിരുന്നു ഉമ്മൻ ചാണ്ടി. സ്വന്തം മതത്തിൽ വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്യുന്പോൾ തന്നെ മറ്റു മതങ്ങളെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മഹാനായ ഒരു ഇന്ത്യൻ പൗരൻ.
വേദനിക്കുന്നവരെ ആശ്വസിപ്പിക്കാനും നിരാലംബരെ സഹായിക്കാനും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്വയം ത്യാഗം ചെയ്യാനും ആരോടും ദേഷ്യപ്പെടാതെ, ആരെയും വെറുക്കാതെ ക്ഷമിച്ചും പൊറുത്തും ജീവിക്കുന്നതിനും തന്റെ മതവിശ്വാസത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട പൊതുജനസേവകൻ.
ഉമ്മൻ ചാണ്ടിയെ അനുകരിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ, അദ്ദേഹത്തെ അവഗണിക്കുക അസാധ്യം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അദ്ദേഹം എന്നും പൂർണശോഭയോടെ തിളങ്ങിനിൽക്കും.