ജോർജ് കള്ളിവയലിൽ
രാഷ്ട്രീയ, ഭരണ നേതൃത്വത്തിലെ കരുതലിന്റെ തൂവൽസ്പർശം. ജനങ്ങളുടെ ആവശ്യങ്ങളിൽ സഹായിക്കാൻ അവർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ജനകീയൻ. കടുത്ത വിമർശനങ്ങളെപ്പോലും ചെറുപുഞ്ചിരിയോടെ നേരിട്ട നേതാവ്. ചാണക്യതന്ത്രങ്ങളിലൂടെ രാഷ്ട്രീയവിജയങ്ങൾ സ്വന്തമാക്കിയ കരുത്തൻ.
പാർട്ടിയിലെയും പുറത്തെയും രാഷ്ട്രീയ എതിരാളികളെ അതിശയപ്പെടുത്തിയ തന്ത്രങ്ങളുടെ രാജാവ്. ജനങ്ങളുമായുള്ള ആത്മബന്ധം, കഠിനാധ്വാനം, ഭരണമികവ്, പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും അടക്കമുള്ള ജീവിതലാളിത്യം, വിനയം തുടങ്ങിയവയിലൂടെ ദേശീയതലത്തിൽ ശ്രദ്ധയും ആദരവും നേടിയ മഹാൻ. ദേശീയ, കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി സ്വർണത്തിളക്കമുള്ള ഒരപൂർവ പ്രതിഭാസമായിരുന്നു.
രണ്ടുതവണ മുഖ്യമന്ത്രി, ആഭ്യന്തരം, ധനകാര്യം അടക്കം പ്രധാന വകുപ്പുകളിൽ ഏറെക്കാലം മന്ത്രി, പ്രതിപക്ഷ നേതാവ്, യുഡിഎഫ് ചെയർമാൻ, എഐസിസി ജനറൽ സെക്രട്ടറി, കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം, 53 വർഷം തുടർച്ചയായി ഒരേ മണ്ഡലത്തിൽനിന്നു നിയമസഭാംഗം, തലയെടുപ്പും ജനസമ്മതിയുമുള്ള നേതാവ് തുടങ്ങി ഇന്ത്യൻ രാഷ്ട്രീയത്തിലെ അസൂയാവഹമായ നേട്ടങ്ങളുടെ കൊടുമുടി കയറിയപ്പോഴും എളിമയുടെയും ലാളിത്യത്തിന്റെയും ജനസേവനത്തിന്റെയും വിശ്രമമില്ലാത്ത അത്യധ്വാനത്തിന്റെയും പേരിൽ ഇന്ത്യയിലെ മുതിർന്ന രാഷ്ട്രീയനേതാക്കളും ഭരണാധികാരികളും ബഹുമാനിച്ച നേതാവാണ് ഉമ്മൻ ചാണ്ടി.
കെ. കരുണാകരൻ, ഇ.കെ. നായനാർ, കെ.എം. മാണി തുടങ്ങി എല്ലാവരും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ജനനേതാക്കളിൽ ഒരാൾകൂടിയായിരുന്നു പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്.
ദേശീയ നേതാക്കൾക്കും ആദരവ്
തുടക്കത്തിൽ എ.കെ. ആന്റണിയുടെയും കീഴിലും തണലിലും നിന്നപ്പോഴും പിന്നീട് എ വിഭാഗത്തിന്റെ അമരക്കനായപ്പോഴും തുടർന്ന് ഗ്രൂപ്പ് നോക്കാതെ ദേശീയ തലത്തിലെത്തിയപ്പോഴും പാർട്ടി പ്രവർത്തകരും നേതാക്കളുമായുള്ള ആത്മബന്ധവും ജനസ്വാധീനവും കഠിന പ്രയത്നവുംകൊണ്ട് സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിൽ തനത് വ്യക്തിപ്രാഭവം നേടാനും ഉമ്മൻ ചാണ്ടിക്കായി.
കേരളത്തിലെ കരുണാകരൻ-ആന്റണി ഗ്രൂപ്പുപോരുകളുടെ കാലത്ത് എ ഗ്രൂപ്പിന്റെ അമരക്കാരനും തന്ത്രജ്ഞനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾ ചാണക്യനായ കരുണാകരനെപ്പോലും ഞെട്ടിച്ചിട്ടുണ്ട്. ജീവിതത്തിൽ മിതവാദിയായിരുന്നെങ്കിലും രാഷ്ട്രീയത്തിൽ മറിച്ചായിരുന്നു.
മുഖ്യമന്ത്രി എന്ന നിലയിലും പിന്നീട് 2018 ജൂണിൽ എഐസിസി ജനറൽ സെക്രട്ടറിയായും വർക്കിംഗ് കമ്മിറ്റി അംഗമായും ഉയർത്തപ്പെടുകയും ചെയ്തതോടെയാണ് ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെന്ന ജനകീയ പ്രതിഭയെ രാഷ്ട്രീയ ഭേദമന്യേ മുതിർന്ന നേതാക്കളും ദേശീയ മാധ്യമപ്രവർത്തകരും ശരിയായി തിരിച്ചറിഞ്ഞത്. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള കോണ്ഗ്രസ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ പാർട്ടി താത്പര്യം മാത്രം നോക്കി കഠിനാധ്വാനം ചെയ്യാൻ അദ്ദേഹം അല്പംപോലും മടിച്ചില്ല.
കോണ്ഗ്രസ് പ്രവർത്തകസമിതിയിലും എഐസിസി പ്ലീനറി സമ്മേളനങ്ങളിലും ഉമ്മൻ ചാണ്ടിയെന്ന വ്യക്തിത്വത്തിന്റെ മഹിമ സഹപ്രവർത്തകർക്കു ബോധ്യമായി. കേരളത്തിന്റെ വികസന താത്പര്യത്തിനുവേണ്ടി രാഷ്ട്രീയം നോക്കാതെ ഡൽഹിയിൽ പോരാടിയ മുഖ്യമന്ത്രിയാണ് ഉമ്മൻ ചാണ്ടിയെന്ന് നരേന്ദ്ര മോദിപോലും സമ്മതിക്കും.
ഹൃദയം കവർന്ന നേതാവ്
ഉമ്മൻ ചാണ്ടിയെപ്പോലെ ജനഹൃദയങ്ങൾ കീഴടക്കുകയും രാഷ്ട്രീയത്തിന്റെ സർവപാഠങ്ങളും ഹൃദിസ്ഥമാക്കുകയും ചെയ്ത നേതാക്കളുടെ അഭാവമാകും ദേശീയ രാഷ്ട്രീയം ഇനി നേരിടുക.
സഹായം തേടിച്ചെന്നവർക്കും അടുത്തറിഞ്ഞവർക്കും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കാതിരിക്കാനോ ബഹുമാനിക്കാതിരിക്കാനോ കഴിയില്ലായിരുന്നു. കെ. കരുണാകരനെപ്പോലെ മുന്നണി രാഷ്ട്രീയത്തിൽ ഘടകകക്ഷി നേതാക്കളുമായി ആത്മബന്ധം പുലർത്താനും എല്ലാവരെയും സമന്വയിപ്പിച്ചും അനുനയിപ്പിച്ചും എന്നാൽ പാർട്ടി താത്പര്യങ്ങൾക്ക് ഒരു പണത്തൂക്കം മുൻഗണന നൽകിയും മുന്നേറിയ നേതാവുകൂടിയായിരുന്നു ഉമ്മൻ ചാണ്ടി.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, എ.പി.ജെ. അബ്ദുൾ കലാം, പ്രണാബ് മുഖർജി, മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി എന്നിവർ മുതൽ നരേന്ദ്ര മോദിയും മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും വരെയുള്ള ദേശീയ രാഷ്ട്രീയത്തിലെ വലിയ നേതാക്കളുടെ ഹൃദയത്തിൽ ഉമ്മൻ ചാണ്ടിക്ക് പ്രത്യേകമായൊരു സ്ഥാനമുണ്ട്.
അർധപട്ടിണിക്കാരും അംഗവിഹീനരും നിരാലംബരും കർഷകരും കർഷകത്തൊഴിലാളികളും വരെയുള്ളവരുടെയും ഹൃദയം കവർന്ന നേതാവ്. ഉമ്മൻ ചാണ്ടിക്കു പകരം മറ്റൊരാളില്ല.