ലണ്ടനിലെ സൗത്ത് കെന്‍സിംഗ്ടണിലുള്ള ദ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ കംപ്യൂട്ടര്‍ സഹായത്തോടെ ഒരിക്കല്‍ ശബ്ദത്തിന്റെ ഗ്രാഫ് പരിശോധിച്ചപ്പോള്‍ പൂർണതയുള്ള ശബ്ദമായി കണ്ടെത്തിയത് ഒരേയൊരു ശബ്ദം മാത്രം-ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ.
ഭാഷാ വൈവിധ്യങ്ങളുടെ നാട്ടില്‍ രാജ്യത്തെയൊന്നടങ്കം "ഒറ്റ ശ്രോതാവാക്കി' മാറ്റിയ ശബ്ദമാധുര്യത്തോളം പൂര്‍ണത വേറൊന്നിനുമില്ലെന്നതിന്റെ സാക്ഷ്യം. ആറുപതിറ്റാണ്ടിലധികം നീണ്ട സംഗീതസപര്യയ്ക്ക് തിരശീല വീണെങ്കിലും നലംതികഞ്ഞ, ആസ്വാദകന്റെ ആത്മാവിന്റെ ഭാഗമായ ആ ശബ്ദമാധുര്യത്തിനു മരണമില്ല...
ഇന്ത്യന്‍ സിനിമാസംഗീതശാഖയില്‍ പുകള്‍പെറ്റ ഗായകര്‍ ഏറെയുണ്ടെങ്കിലും ഗായികമാരെ എടുത്താല്‍ ഒരേയൊരു ലതാ മങ്കേഷ്കറെ ഉണ്ടായിരുന്നുള്ളൂ. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് ഈസ്റ്റ്മാന് കളറിലേക്കും കളറിലേക്കും സിനിമ വളര്‍ന്നപ്പോഴെല്ലാം പാടാന്‍ ലതാജിയെന്നറിയപ്പെട്ട ലതാ മങ്കേഷ്കറുണ്ടായിരുന്നു.
സിനിമാ സംഗീതരംഗത്ത് സ്ത്രീശബ്ദത്തിന്റെ സാധ്യതകള്‍ വെളിവാക്കിയെന്നതു തന്നെയാണ് അവരുടെ മഹിമയും ഗരിമയും. പൂര്‍ണമായും ശാസ്ത്രീയ ശൈലി സജീവമായിരുന്ന ആദ്യകാല ഇന്ത്യന്‍ സിനിമാസംഗീത രംഗത്തേക്കാണ് അതിലൂന്നിയുള്ള ലളിതസംഗീത ശൈലിയും ശബ്ദസൗകുമാര്യവുമായി ലതാജിയെത്തുന്നത്.
നൂര്ജഹാന്, സുരയ്യ, ഷംസാദ് ബീഗം തുടങ്ങിയ അഭിനേത്രികള്‍ ഗായികമാരായും കൊടികുത്തി വാണിരുന്നയിടത്തേക്കാണ് ലതാജിയുടെ വരവ്. പ്രണയകഥകളിലെയടക്കം നായികമാര്‍ക്കായി ഭാവതീക്ഷ്ണതയോടെ അവര്‍ പാടി.
ഒരു ഗാനം പാടുന്നതിനു മുന്നേ ശ്രീ എന്നെഴുതിയ ശേഷം സ്വന്തം കൈപ്പടയില്‍ അതു പകര്‍ത്തും. അതു നോക്കിയായിരുന്നു പാടുക. തന്റെ കൈവശം കിട്ടുന്ന ഗാനങ്ങള്‍ പെട്ടെന്നുതന്നെ പഠിച്ചെടുക്കുന്നതോടൊപ്പം അത് വീണ്ടുംവീണ്ടും പാടി പരിശീലിച്ച് ഹൃദിസ്ഥമാക്കിയ ശേഷം അതിന്റെ പതിന്മടങ്ങ് സൗന്ദര്യത്തോടെ ആലപിക്കുമായിരുന്നുവെന്ന് സംഗീതസംവിധായകരടക്കം പറഞ്ഞിട്ടുണ്ട്.
ഏതുബുദ്ധിമുട്ടുള്ള പാട്ടുകളും ഒറ്റ ടേക്കില്‍ തന്നെ ലതാജി ഒക്കെയാക്കിയിരുന്നു. പ്രായമേറുമ്പോള്‍ പോലും അവരുടെ ശബ്ദത്തിനു ചെറുപ്പമായിരുന്നു, ശ്രുതി ശുദ്ധമായിരുന്നു.
ഒരേ കുടുംബത്തിലെ മൂന്നുതലമുറയിലുള്ളവര്ക്കായും അവര്‍ പാടി. 1949-ല്‍ അക്കാലത്തെ നായികനടി ശോഭന സമര്ഥിനു വേണ്ടി പാടിയ ലതാജി അവരുടെ മക്കളായ നൂതനും തനൂജയ്ക്കും തനൂജയുടെ മകള്‍ കാജലിനു വേണ്ടിയുമാണ് പാടിയത്. 1951-ല്‍ ബഡി ബഹു എന്ന ചിത്രത്തില്‍ സുരീന്ദര്‍ കൗര്‍ മുഖ്യഗായികയായുള്ള കോറസായും ലതാജിയുണ്ടായിരുന്നു. അവരുടെ ഒരു ഗാനത്തിനൊത്ത് രണ്ടുഭാഷയിലെ ചിത്രങ്ങളിലെ നായികമാര്‍ നൃത്തം ചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്.
1955ല്‍ റിലീസായ ആസാദ് എന്ന ചിത്രത്തിലെ ഒരു കഭീ ഖാമോശ് രഹ്തെ ഹൈ... എന്ന ഗാനം 1958-ല്‍ റിലീസായ തസ്കരവീരന് എന്ന മലയാളചിത്രത്തിലും ഉള്‍പ്പെടുത്തിയിരുന്നു. ഹിന്ദിയില്‍ മീനാകുമാരിയും മലയാളത്തില്‍ രാഗിണിയും ആ ഗാനത്തിനായി ചുവടുവച്ചു.
1942-ല്‍ 14-ാമത്തെ വയസിലായിരുന്നു ആദ്യ സിനിമാഗാനം. മറാത്തി ചിത്രത്തിലെ ആ ഗാനം പിന്നീട് ഒഴിവാക്കി. 48ലെ ദില്‍ മേരാ തോഡാ...., ബേദര്‍ദ് തേരേ പ്യാര്‍കോ... 49-ലെ ഉഠായേ ജാ ഉന്കി സിതം...എന്നീ ഹിന്ദി ഗാനങ്ങള്‍ ഹിറ്റായതോടെ ലതാ മങ്കേഷ്കറുടെ കരിയറും വളര്‍ന്നു.
ആപ് കി നസ്രോം നെ സംഛാ..., സത്യം ശിവം സുന്ദരം..., ലഗ് ജാ ഗലേ..., പ്യാര് കിയാ തോ ഡര്‍നാ ക്യാ..., തേരേ ബിനാ സിന്തഗീ..., അജീബ് ദാസ്താ ഹെ യേ..., ഏക് പ്യാര് ക നഗ്മാ ഹേ...., അള്ളാ തേരോ നാം..., ഏ മേരേ വദന്‍ കേ ലോഗോ..., ദില്‍ ദീവാന..., കുഛ് നാ കഹോ...., ജിയജലേ.., മലയാളത്തില്‍ കദളി കണ്‍കദളി... തുടങ്ങുന്നതേയുള്ളൂ അവര്‍ സമ്മാനിച്ച മനോഹര ഗാനങ്ങളുടെ ലിസ്റ്റ്.
മനസുകളെ സംഗീത മാന്ത്രികതയില്‍ മയക്കിയ ഇതിഹാസം മരണത്തെ പുല്കിയെങ്കിലും ആ മധുരശബ്ദം ചിരഞ്ജീവിയായിരിക്കും.
വി.എസ്. ഉമേഷ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.