ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 തിയറ്ററുകളിൽ വൻ വിജയം നേടി മുന്നേറുകയാണ്. ചിത്രം 10 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുന്ന സന്തോഷം ചിത്രത്തിന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.
ഇതോടെ ഏറ്റവും കുറഞ്ഞ ദിവസത്തിൽ 100 കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് 2018 എത്തി. എട്ട് ദിവസം കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തിയ ലൂസിഫറാണ് പട്ടികയിൽ ഒന്നാമത്.
ലൂസിഫർ, പുലിമുരുകന്, ഭീഷ്മ പർവം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ് എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബിൽ ഇടംനേടിയ മലയാള സിനിമകൾ. ‘മാളികപ്പുറവും’ 100 കോടി നേടിയെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. ലൂസിഫറാണ് മലയാളത്തിൽ ഏറ്റവുമധികം കലക്ഷൻ നേടിയ സിനിമ.
ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും.
ശനിയാഴ്ച അർധരാത്രി മാത്രം 67 സ്പെഷൽ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. ഇതോടെ ഒടിടി, സാറ്റ്ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിൽ നിന്നും സിനിമ സാമ്പത്തികമായും ലാഭമായി കഴിഞ്ഞു. ജൂഡ് ആന്തണി ജോസഫിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും 2018.
വൻ താരനിരയുണ്ടായിട്ടും വലിയ പ്രമോഷനൊന്നുമില്ലാതെ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് 2018. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരേൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്.
ജൂഡ് ആന്തണിക്കൊപ്പം അഖിൽ പി. ധർമജനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം.
വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. കാവ്യാ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാർ, ആന്റോ ജോസഫ് എന്നിവരാണ് നിർമാണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.