വാക്കുകള്‍, വേരുകളായി നില്ക്കുന്ന മഹാമൗനത്തില്‍ നിന്നും സംഗീതമെന്ന വൃക്ഷമായി മാറുന്നതാണ് ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ രൂപാന്തരം. ഏതൊന്നിനെയും തന്നിലേക്കടുപ്പിക്കാനും മറ്റൊന്നായി മാറ്റുവാനും കഴിയുന്ന മാന്ത്രികതയാണല്ലൊ ആ സംഗീതം.
മനുഷ്യമനസില്‍ പ്രണയവും വിരഹവും മോഹവും സന്തോഷവുമൊക്കെ ഞൊടിയിടയില്‍ ജനിപ്പിക്കാന്‍ സംഗീതത്തിന് കഴിയുന്നു. ഈ സംഗീതം വരപ്രസാദമായി ലഭിച്ച ചില പുണ്യജന്മങ്ങളുണ്ട്. അത്തരത്തിലൊരാളാണ് കെ.എസ്. ചിത്ര.
ഒരു യാത്രയില്‍ ജനലരികില്‍ തലയൊന്നു ചായിച്ച് പുറംകാഴ്ചകളെ "കാണാതെ കണ്ട്' നാമിരുന്നാല്‍ അത് നിശ്ചയമായും ഒരു പാട്ട് മനം കവര്ന്നതിനാലാകാം. അത്തരത്തില്‍ നമ്മുടെ മനസിനെ ഒരായിരം തവണ മറ്റൊരു ലോകത്തെത്തിച്ച ശബ്ദത്തിന്റെ ഉടമയാണ് ചിത്ര.
കൂടുതലും ചലച്ചിത്രഗാന ശാഖയിലൂടെയാണ് ചിത്ര ആസ്വാദകരിലേക്ക് എത്തിയിട്ടുള്ളത്. മലയാളത്തിന് പുറമേ തമിഴ്, കന്നട, തെലുങ്ക് ഹിന്ദി, ഒറിയ, ബംഗാളി, ആസാമീസ്, തുളു എന്നീ ഭാഷകളിലൊക്കെ ചിത്ര പാടിയിരിക്കുന്നു.
കൂടാതെ ഇംഗ്ലീഷ്, സിന്‍ഹളീസ്, ലാറ്റിന്‍ പോലെയുള്ള വിദേശ ഭാഷകളിലും ചിത്ര പാടി. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സംഗീതത്തിന് ഭാഷയില്ലെന്ന് തെളിയിച്ച ഒരാള്‍.
സുവര്‍ണ കാലഘട്ടമെന്ന് അറിയപ്പെടുന്ന എണ്‍പതുകളിൽ സിനിമാ സംഗീതത്തിന് തിളക്കം സമ്മാനിച്ചവരില്‍ ഒരാളാണ് ചിത്ര. ആ അനുഭൂതി വര്‍ഷങ്ങള്‍ക്കിപ്പുറവും സമ്മാനിക്കാന്‍ അവര്‍ക്കാകുന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള ഈ ഗായിക എത്രയെത്ര ഗാനങ്ങളിലായി നമ്മളെ അദ്ഭുതപ്പെടുത്തിയിരിക്കുന്നു. സംഗീത സംവിധായകന് എം.ജി. രാധാകൃഷ്ണന്റെ ഗാനങ്ങളിലൂടെയാണ് ചിത്ര മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്.
എം.ജി രാധാകൃഷ്ണന്റെ സംഗീതത്തില്‍ അട്ടഹാസമെന്ന ചിത്രത്തില്‍ 'ചെല്ലം ചെല്ലം' എന്ന ഗാനം പാടി. ഒരു വര്‍ഷത്തിനുശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ആദ്യചിത്രം പത്മരാജന് സംവിധാനം ചെയ്ത നവംബറിന്റെ നഷ്ടം ആയിരുന്നു.
എം.ജി രാധാകൃഷ്ണന്റെ തന്നെ സംഗീത സംവിധാനത്തില്‍ അരുന്ധതിയുമൊത്ത് പാടിയ "അരികിലോ അകലെയോ' എന്നതായിരുന്നു ഈ ഗാനം.
പിന്നീട് എത്രയെത്ര ഗാനങ്ങളിലൂടെ അവര്‍ നമ്മളില്‍ അദ്ഭുതം നട്ടു. "ഒരു മേയ് മാസപുലരിയില്‍' എന്ന ചലച്ചിത്രത്തില്‍ ഭാസ്കരന് മാഷിന്റെ വരികളില്‍ രവീന്ദ്രന് മാസ്റ്റര്‍ ഒരുക്കിയ ഒരു ഗാനമുണ്ട്; "പുലര് കാല സുന്ദര സ്വപ്നത്തില്‍ ഞാനൊരു പൂമ്പാറ്റയായി ഇന്നു മാറി'.
പ്രഭാത രാഗമായ മലയമാരുതത്തില് ഒരുങ്ങിയ ഈ ഗാനം കെ.എസ്. ചിത്ര ആലപിച്ചത് വര്‍ണിക്കാന്‍ അസാധ്യം. കേട്ട ഒരാളും ഒരിക്കലും ആ ഗാനം മറക്കില്ലെന്ന് ഉറപ്പ്. ഞാന്‍ ഗന്ധര്‍വനിലെ "പാലപൂവേ' എന്നു തുടങ്ങുന്ന ഗാനവും ആര്‍ക്ക് മറക്കാനാകും.
കൈതപ്രം-ജോണ്സണ് കൂട്ടുകെട്ടില്‍ കാപി രാഗത്തിലൊരുങ്ങിയ ഈ പാട്ട് ചിത്രയുടെ ശബ്ദത്തിലെത്തുമ്പോള്‍ വല്ലാത്തൊരു മാന്ത്രികതയാണ് സമ്മാനിക്കുന്നത്. ഇത്തരത്തിലെത്രയെത്ര പാട്ടുകള്‍.
കേളിയിലെ "താരം വാല്‍ക്കണ്ണാടി നോക്കി', ചമയത്തിലെ "രാജഹംസമേ', നഖക്ഷതങ്ങളിലെ "മഞ്ഞള്‍ പ്രസാദവും', സാന്ത്വനത്തിലെ "സ്വര കന്യകമാര്‍', വൈശാലിയിലെ "ഇന്ദുപുഷ്പം ചൂടി', ജാതകത്തിലെ "അരളിയും കദളിയും', ധനത്തിലെ "ചീരപ്പുവുകള്ക്കുമ്മ', രാജശില്പിയിലെ "അറിവിന് നിലാവേ', നീലക്കടമ്പിലെ "നീലക്കുറിഞ്ഞികള്‍', ചിലമ്പിലെ "പുടമുറി കല്യാണം', സര്‍ഗത്തിലെ "കണ്ണാടി ആദ്യമായെന്‍', കാറ്റുവന്ന് വിളിച്ചപ്പോള്‍ ചിത്രത്തിലെ "കാറ്റേ നീ വീശരുതിപ്പോള്‍', സമ്മര്‍ ബത്ലഹേമിലെ "ചൂളമടിച്ചു', നന്ദനത്തിലെ "കാര്‍മുകില്‍ വര്‍ണന്റെ' ഇത്തരത്തില്‍ ഒട്ടനവധി ഗാനങ്ങളിലൂടെയാണ് അവര്‍ ഇക്കാലമത്രയും നമ്മളില്‍ ജീവിച്ചത്.
മറ്റ് ഭാഷകളിലും നിരവധി ഹിറ്റുകളാണ് ചിത്രയ്ക്കുള്ളത്. സിന്ധുഭൈരവിയിലെ "പാടറിയെ', ബോംബെയിലെ "കണ്ണാളനെ എനത്', കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ ചിത്രത്തിലെ "എങ്കേ എനത് കവിതെ' ഇത്തരത്തില്‍ നിരവധി ഹിറ്റുകള്‍ തമിഴിലുണ്ട്.
തെലുങ്ക് ചിത്രം മാതൃദേവോ ഭവയില്‍ "വേണുവേ വച്ചാണ്' എന്നൊരു ഗാനം ചിത്ര ആലപിച്ചിട്ടുണ്ട്. അസാധ്യമായ ആ ആലാപനം കേള്‍വിക്കാരനെ ഉലച്ചുകളയും.
ഇത്തരത്തില്‍ 25,000 ല്‍ അധികം ഗാനങ്ങള്‍ ഈ അതുല്യഗായിക നമുക്കായി ആലപിച്ചിരിക്കുന്നു.ആറ് സംസ്ഥാനങ്ങളില്‍ നിന്നായി 36 ചലച്ചിത്ര അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്.
1963 ജൂലൈ 27ന് ജനിച്ച നമ്മുടെ വാനമ്പാടി 60 വയസിലെത്തിയിരിക്കുന്നു. കാലത്തിനൊരിക്കലും കൊട്ടിയടയ്ക്കാന്‍ കഴിയാതെ "ചിത്ര'ഗീതികള്‍ സഞ്ചരിക്കുകയാണ്. ഒറ്റപ്പെട്ടുനില്ക്കുന്ന മനുഷ്യന്റെ ഉള്ളിലും ഒന്നുറങ്ങാന്‍ കാക്കുന്ന കുഞ്ഞിന്റെ അരികിലും ആള്‍ക്കൂട്ടത്തിന്റെ ആനന്ദത്തിലും എന്റെ ജനാലയോരത്തും ആ നാദം വിസ്മയമായി അലയടിക്കുകയാണ്...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.