സർക്കാർ ശരിയായ കൈത്താങ്ങ് നൽകി കൂടെനിന്നാലേ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ. മന്ത്രിമാർ ഒന്നോരണ്ടോ ഏക്കർ സ്ഥലത്തു വിത്തെറിഞ്ഞതുകൊണ്ടോ കൊയ്ത്തിനുവന്നതുകൊണ്ടോ പുതുതായി ആരും കൃഷിയിലേക്കിറങ്ങില്ല. കൃഷിയിറക്കിയാൽ വരുമാനം കിട്ടുമെന്ന ഉറപ്പുണ്ടാകണം.
കേരളത്തിൽ കുറേക്കാലമായി കാർഷികോത്പാദനവും കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും വല്ലാതെ കുറഞ്ഞുവരികയാണെന്ന് എല്ലാവർക്കുമറിയാം. കേരളീയർ ഇന്നു ചോറും പച്ചക്കറിയും കഴിക്കുന്നത് അയൽസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് എന്നതും പുതിയ കാര്യമല്ല.
എങ്കിലും സംസ്ഥാനത്തെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ ചില കണക്കുകൾ കേരളത്തിന്റെ ഭാവിയെക്കുറിച്ചു ചിന്തിക്കുന്നവരിൽ ആശങ്ക ജനിപ്പിക്കുന്നതാണ്. സംസ്ഥാനത്ത് നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 30.71 ശതമാനം കണ്ടു കുറഞ്ഞെന്നു റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിൽ 2005-06 ൽ 2,75,742 ഹെക്ടർ സ്ഥലത്തു നെൽകൃഷി ചെയ്തിരുന്നത് 2019-20 ആയപ്പോൾ 1,19,051 ഹെക്ടറായി ചുരുങ്ങി. ഈ കാലയളവിൽ നെല്ല് ഉത്പാദനം 6.8 ശതമാനമാണു കുറഞ്ഞത്. ഇതിനു കാരണങ്ങൾ പലതുണ്ടാവാം. എങ്കിലും മുഖ്യാഹാരമായ അരിയുടെ ഉത്പാദനത്തിലെ കുറവുപോലും ഒട്ടും ഗൗരവത്തിലെടുക്കാതെ മുന്നോട്ടുപോകുന്ന സർക്കാർസമീപനം സാന്പത്തികവളർച്ചയിൽ കേരളം എന്തുകൊണ്ടു മുന്നേറുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്.
കേരം തിങ്ങും കേരളനാട് എന്ന് ഒരുകാലത്തു പറഞ്ഞിരുന്ന ഇവിടെ തെങ്ങിന്റെ ഉത്പാദനത്തിലും വൻ ഇടിവാണുണ്ടായത്. പതിനഞ്ചു വർഷംകൊണ്ടു തെങ്ങുകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി 15 ശതമാനവും നാളികേര ഉത്പാദനം 23 ശതമാനവും കുറഞ്ഞു. 2019-20 ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 7,60,775 ഹെക്ടറിലാണു തെങ്ങുകൃഷി ചെയ്യുന്നത്. 2015-16 ൽ 587 കോടി തേങ്ങ ഉത്പാദിപ്പിച്ചിരുന്നപ്പോൾ 2019-20 ൽ അത് 481 കോടിയായി കുറഞ്ഞു. 2015-16 ൽ ഒരു തെങ്ങിൽനിന്ന് ശരാശരി 30 തേങ്ങ കിട്ടിയിരുന്നത് 2019-20 ൽ 25 തേങ്ങയായി. ഭക്ഷ്യവിളകളുടെ കാര്യത്തിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ കാർഷിക സന്പദ്വ്യവസ്ഥയിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്ന പ്രമുഖ നാണ്യവിളകളുടെ കാര്യത്തിലും വലിയ പിന്നോട്ടടിയാണ് ഉണ്ടായത്.
ഉദാഹരണത്തിനു രാജ്യത്തിനു വിദേശനാണ്യം തേടിത്തന്നിരുന്ന "കറുത്ത പൊന്ന്'എന്നറിയപ്പെടുന്ന കുരുമുളകിന്റെ ഉത്പാദനം വൻതോതിൽ ഇടിഞ്ഞു. കുരുമുളക് കൃഷി ചെയ്യുന്ന ഭൂമിയുടെ അളവിൽ 15 വർഷംകൊണ്ട് 64.8 ശതമാനം കുറവുണ്ടായി. 2005 ൽ 2,37,998 ഹെക്ടർ സ്ഥലത്ത് കുരുമുളക് കൃഷി ഉണ്ടായിരുന്നെങ്കിൽ 2020ൽ അത് 83,765 ഹെക്ടറായി ചുരുങ്ങി. കുരുമുളക് ഉത്പാദനം ഇക്കാലയളവിൽ 87,605 ടണ്ണിൽനിന്ന് 34,545 ടണ്ണായി താണു. കാർഷികമേഖലയുടെ തകർച്ചയുടെ ഈ കണക്കുകൾ കർഷകരുടെ വരുമാനത്തിൽ സംഭവിച്ച ചോർച്ചയുടെ ചിത്രം പ്രതിഫലിപ്പിക്കുന്നതാണ്.
പരമ്പരാഗത കൃഷികളായ നെല്ലിനെയും തെങ്ങിനെയും മാത്രം ആശ്രയിച്ചു മുന്നോട്ടുപോകാനാവില്ല എന്നു മനസിലായതോടെയാണു കേരളത്തിലെ കർഷകർ മറ്റു കൃഷികളിലേക്കു തിരിഞ്ഞത്. എന്നാൽ, വിലസ്ഥിരതയില്ലായ്മ ഏതു കൃഷിയും ഒരു ഭാഗ്യപരീക്ഷണം പോലെയാക്കി. കൂടുതൽ ഭൂമിയുള്ള കർഷകർക്കു പല വിളകൾ ചെയ്തുനോക്കാം.
ചെറുകിട- പരിമിത കർഷകർക്ക് അതിനു ബുദ്ധിമുട്ടുണ്ട്. എങ്കിലും പലരും ഇടവിള കൃഷികൾ പരീക്ഷിച്ചു. കപ്പ, ഇഞ്ചി തുടങ്ങിയ കൃഷികളുടെ ഉത്പാദനത്തിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി 15 വർഷംകൊണ്ട് 90,539 ഹെക്ടറിൽനിന്ന് 62,070 ഹെക്ടറായി കുറഞ്ഞെങ്കിലും ഉത്പാദനത്തിൽ ഒരു ശതമാനം വർധന രേഖപ്പെടുത്തി. ഏലം ഉത്പാദനത്തിലും 3.18 ശതമാനം വർധനയാണുണ്ടായത്. പക്ഷേ ഉത്പന്ന വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ കർഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു.
റബർകർഷകരും തെങ്ങുകർഷകരുമെല്ലാം വലിയ പ്രതിസന്ധിയിലായത് വിലയിടിവുമൂലമാണ്. ടയർലോബിയുടെ കുതന്ത്രങ്ങളും പുതിയ റബർനിയമ ഭേദഗതിയും റബർ കർഷകർക്കു ഭീഷണിയായി നിൽക്കുന്നു. പച്ചത്തേങ്ങ സംഭരിക്കാനുള്ള മാർഗനിർദേങ്ങൾ സർക്കാർ പുറത്തിറക്കിയത് ആശ്വാസകരമാകുമെന്ന പ്രതീക്ഷയിലാണു കേരകർഷകർ. കർഷകരിൽനിന്നു പ്രാഥമിക സഹകരണസംഘങ്ങൾ പച്ചത്തേങ്ങ സംഭരിച്ചു കൊപ്രയാക്കിയശേഷം സംഭരണ ഏജൻസികൾക്കു കൈമാറണമെന്നാണു നിർദേശം.
സംസ്ഥാനത്തു കൃഷിഭൂമിയും കാർഷികോത്പാദനവും കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണം കൃഷി ഒട്ടും ആദായകരമല്ലാതായി മാറിയിരിക്കുന്നു എന്നതാണ്. വർധിച്ചുവരുന്ന കൃഷിച്ചെലവുകൾ, കർഷകത്തൊഴിലാളികളുടെ ദൗർലഭ്യം, രാസവളത്തിന്റെ വിലക്കൂടുതലും ദൗർലഭ്യവും, വന്യമൃഗശല്യം തുടങ്ങിയ ഘടകങ്ങൾ കൃഷി ഉപേക്ഷിച്ചു മറ്റു ജീവിതമാർഗങ്ങൾ തേടാൻ കർഷകരെ നിർബന്ധിതമാക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റങ്ങളും കൃഷിക്കു വലിയ ഭീഷണിയാകുന്നുണ്ട്. നെൽകൃഷിയുടെ കാര്യമെടുത്താൽ, ഏറെ ബുദ്ധിമുട്ടി വിളയിക്കുന്ന നെല്ല് കൊയ്തു മെതിച്ചെടുക്കുക ഇന്നു കർഷകരെ സംബന്ധിച്ചിടത്തോളം ഒരു ഭഗീരഥയത്നം തന്നെയാണ്. കൊയ്ത്തുയന്ത്രം എത്താത്തിടത്തു കൊയ്ത്ത് നടക്കില്ല എന്നതാണു സ്ഥിതി.
ഈ നെല്ല് പാടത്തുനിന്നു മാറ്റണമെങ്കിൽ സംഭരണ ഏജൻസികൾ കനിയണം. സർക്കാർ ശരിയായ കൈത്താങ്ങ് നൽകി കൂടെനിന്നാലേ കർഷകർക്കു പിടിച്ചുനിൽക്കാൻ കഴിയൂ. മന്ത്രിമാർ ഒന്നോരണ്ടോ ഏക്കർ സ്ഥലത്തു വിത്തെറിഞ്ഞതുകൊണ്ടോ കൊയ്ത്തിനുവന്നതുകൊണ്ടോ പുതുതായി ആരും കൃഷിയിലേക്കിറങ്ങില്ല. കൃഷിയിറക്കിയാൽ വരുമാനം കിട്ടുമെന്ന ഉറപ്പുണ്ടാകണം.